പൊന്ന്യത്ത് ബോംബേറ്: ഏഴുപേര്‍ക്ക് പരിക്ക്

തലശ്ശേരി: പൊന്ന്യം നായനാര്‍ റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്നവരടക്കം ഏഴുപേര്‍ക്ക് ബോംബേറില്‍ പരിക്ക്. സി.പി.എം മലാല്‍ ബ്രാഞ്ചംഗവും ഓട്ടോഡ്രൈവറുമായ എരഞ്ഞോളി മലാലിലെ വലിയപറമ്പത്ത് റിനീഷ് (31), ബന്ധുവും ടാക്സി ഡ്രൈവറുമായ മലാലിലെ വലിയപറമ്പത്ത് സുരേന്ദ്രന്‍ (60) എന്നിവരെ പരിക്കുകളോടെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബേറിനുപിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റ എറണാകുളം സ്വദേശിയും തലശ്ശേരി ബ്ളോക്ക് പഞ്ചായത്ത് ഓഫിസ് ജീവനക്കാരനുമായ ശ്രീകുമാര്‍ (49), എറണാകുളത്ത് ജോലിചെയ്യുന്ന വയനാട് പുല്‍പ്പള്ളി സ്വദേശി വേലിപറമ്പത്ത് അനില്‍ (34) എന്നിവര്‍ സഹകരണാശുപത്രിയില്‍ ചികിത്സ തേടി. സ്റ്റേഷനറി വ്യാപാരിയായ രാമചന്ദ്രന്‍, ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുണ്ടായിരുന്ന രവീന്ദ്രന്‍, ടയര്‍ റീസോളിങ് നടത്തുന്ന രാജന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബോംബേറില്‍ രാമചന്ദ്രന്‍െറ സ്റ്റേഷനറിക്കടയുടെ ചില്ലും പൊളിഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ സമാധാനയോഗം ചേര്‍ന്ന ദിവസം രാത്രിയും നായനാര്‍ റോഡിനടുത്തുണ്ടായ ബോംബേറില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.