must പനി: സംസ്​ഥാനത്ത്​ അഞ്ചുമരണം കൂടി

പനി: സംസ്ഥാനത്ത് അഞ്ചുമരണം കൂടി 178 പേർക്ക് ഡെങ്കി, ആറു പേർക്ക് എച്ച്1എൻ1 തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമെന്ന് അവകാശപ്പെടുേമ്പാഴും സംസ്ഥാനത്ത് പനിമരണത്തിനും പനിബാധിതരുടെ എണ്ണത്തിലും കുറവില്ല. വെള്ളിയാഴ്ച സംസ്ഥാനത്ത് പിഞ്ചുകുഞ്ഞടക്കം പനി ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. തൃശൂരില്‍ മൂന്നുപേരും പാലക്കാട്ട് ഒരു കുഞ്ഞും ഇടുക്കിയിൽ ഒരു യുവതിയുമാണ് പനി ബാധിച്ച് മരിച്ചത്. പാലക്കാട് ആലത്തൂര്‍ ചൂണ്ടക്കാട് കോതകുളം വീട്ടില്‍ സഫര്‍ അലി–നജ്ല ദമ്പതികളുടെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞ് മുഹമ്മദ് സഫ്വാനാണ് പനി ബാധിച്ച് മരിച്ചത്. ഹൃദ്രോഗമുള്‍പ്പെടെ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന മുഹമ്മദ് സഫ്വാനെ പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂരില്‍ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചു. കുരിയച്ചിറ തെങ്ങുംതോട്ടത്തില്‍ ബിനിത (35), ഒല്ലൂര്‍ ചക്കാലമറ്റം വത്സ(45), ചേലക്കര സ്വദേശി ചങ്ങാരപ്പിള്ളി കല്ലിടമ്പില്‍ സുജാത (40) എന്നിവരാണ് മരിച്ചത്. എച്ച്1 എൻ1 ബാധിച്ച് ഇടുക്കി, കുടയത്തൂർ സ്വദേശി സന്ധ്യയും (32) മരിച്ചു. ഇതിനു പുറമേ പനിബാധിച്ച് വിവിധ ആശുപത്രികളിൽ ചകിത്സയിൽ കഴിയവെ വ്യാഴാഴ്ച മരിച്ചവരുടെ രോഗവും സ്ഥിരീകരിച്ചു. ആലപ്പുഴ, കുറത്തിക്കാട് സ്വദേശി സുബിൻ (18) ഡെങ്കിപ്പനി ലക്ഷണങ്ങളുമായി മരിച്ചതായാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കവടിയാർ സ്വദേശി ശ്രീധർ ചിക്കൻപോക്സ് പിടിപെട്ടും കോഴിക്കോട് നന്മണ്ട സ്വദേശി സിനിൽകുമാർ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചും മരിച്ചതായി സ്ഥിരീകരിച്ചു. പകർച്ചപ്പനി ബാധിച്ച് വെള്ളിയാഴ്ച 22,689 പേർ പുതുതായി ചികിത്സ തേടി. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 187 പേരായി. വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെടത്തി 22,689 പേരിൽ 745 പേരെ വിദഗ്ധ ചകിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച 178 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 187 പേരും ചികിത്സതേടി. തലസ്ഥാന ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഇപ്പോഴും കുറവ് വന്നിട്ടില്ല. വെള്ളിയാഴ്ച ഡെങ്കി സ്ഥിരീകരിച്ച 178 പേരിൽ 56 ഉം തിരുവനന്തപുരത്താണ്. പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിലും തിരുവനന്തപുരമാണ് മുന്നിൽ. മലപ്പുറം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. തിരുവനന്തപുരത്ത് 3268 പേരാണ് പനിബാധിച്ച് ചികിത്സ തേടിയത്. കൊല്ലം 1968 (ഡെങ്കി –36), പത്തനംതിട്ട 815(ഡെങ്കി –13), ഇടുക്കി 588 (ഡെങ്കി –രണ്ട്), കോട്ടയം 1287 (ഡെങ്കി –അഞ്ച്), ആലപ്പുഴ 1258(ഡെങ്കി –11), എറണാകുളം 1433 (ഡെങ്കി–0), തൃശൂർ 1959 (ഡെങ്കി– ഒമ്പത്), പാലക്കാട് 2490 (ഡെങ്കി– ഒമ്പത്), മലപ്പുറം 2414 (ഡെങ്കി –0), കോഴിക്കോട് 2224 (ഡെങ്കി–21), വയനാട് 894(ഡെങ്കി–അഞ്ച്), കണ്ണൂർ 1473 (ഡെങ്കി –ആറ്), കാസർകോട് 618 (ഡെങ്കി –അഞ്ച്) എന്നിങ്ങനെയാണ് കണക്ക്. ആറു പേർക്ക് എച്ച്1എൻ1 ബാധിച്ചിട്ടുണ്ട്. എറണാകുളം അഞ്ച്, കോട്ടയം ഒന്ന് എന്നിങ്ങനെയാണ് എച്ച്1 എൻ1 ബാധിതർ. നാലു പേർക്ക് എലിപ്പനിയും 96 പേർക്ക് ചിക്കൻ പോക്സും ഒമ്പത് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. 2411 പേർക്ക് വയറിളക്ക അനുബന്ധരോഗങ്ങളും ബാധിച്ചു. സംസ്ഥാനത്ത് ഈ വർഷം പനിബാധിച്ചവരുടെ എണ്ണം 13.02 ലക്ഷമാണ്. ഈ മാസം മാത്രം 3,51,424 പേർക്ക് പനിപിടിപെട്ടു. പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സർവകാല റെക്കോർഡിലേക്ക് കുതിക്കുകയാണ്. ഇൗ മാസം 27 ദിവസത്തിനിടെ 85 പേരാണ് പനിബാധിച്ച് മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.