ലൈഫ് മിഷൻ കരട്പട്ടിക പ്രസിദ്ധീകരിച്ചു; ആഗസ്​റ്റ്​ 10 വരെ പരാതി നൽകാം

കണ്ണൂർ: നവകേരളം കർമപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീടൊരുക്കുന്നതിനുള്ള ലൈഫ് മിഷ​െൻറ ഗുണഭോക്താക്കളുടെ കരട്പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ബന്ധപ്പെട്ട പഞ്ചായത്തുകളിലും നഗരസഭകളിലും പരിശോധനക്ക് ലഭിക്കും. കുടുംബശ്രീ മുഖേന നടത്തിയ സർവേയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയിരിക്കുന്നത്. കരട്പട്ടിക സംബന്ധിച്ച പരാതികൾ ആഗസ്റ്റ് 10 വരെ അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നൽകാം. വ്യക്തികൾക്കും സംഘടനകൾക്കും അപ്പീൽ നൽകാൻ അവസരമുണ്ട്. അർഹരായവരെ ഉൾപ്പെടുത്താനും അനർഹരെ ഒഴിവാക്കാനും തെറ്റുകൾ തിരുത്താനും അപ്പീൽ നൽകാവുന്നതാണ്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവർ, സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീട് ഇല്ലാത്തവർ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. ഒന്നാം വിഭാഗത്തിൽ സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ ഭൂമി ഇല്ലാത്തവർ, റേഷൻ കാർഡുള്ള കുടുംബം, വാർഷികവരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ളവർ, പരമ്പരാഗതമായി കുടുംബസ്വത്ത് കൈമാറിക്കിട്ടാൻ സാധ്യത ഇല്ലാത്തവർ എന്നിവയാണ് അർഹതാമാനദണ്ഡം. രണ്ടാം വിഭാഗത്തിൽ നഗരങ്ങളിൽ അഞ്ച് സ​െൻറിനും ഗ്രാമങ്ങളിൽ 25 സ​െൻറിനും താഴെ സ്വന്തമായി ഭൂമിയുള്ള റേഷൻ കാർഡുള്ള കുടുംബത്തെയാണ് വീടിന് അർഹതയുള്ള ഭവനരഹിതരായി കണക്കാക്കുന്നത്. സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ വീട് ഉണ്ടാവാൻ പാടില്ല. പരമ്പരാഗതമായി വീട് കൈമാറിക്കിട്ടാൻ സാധ്യതയുള്ളവരും ആയിരിക്കരുത്. കുടുംബ വാർഷികവരുമാനം മൂന്നുലക്ഷത്തിൽ താഴെയായിരിക്കണം. രണ്ട് വിഭാഗങ്ങളിലും സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും പെൻഷൻ കൈപ്പറ്റുന്ന കുടുംബങ്ങളും ആനുകൂല്യത്തിന് അർഹരല്ല. സ്വകാര്യ ആവശ്യത്തിന് നാലുചക്രവാഹനം ഉള്ളവർക്കും അർഹതയുണ്ടായിരിക്കുന്നതല്ല. അർഹരായവർ പട്ടികയിൽ ഒഴിവാക്കപ്പെടാതിരിക്കാൻ സന്നദ്ധ സംഘടനകൾക്കോ സേവനസന്നദ്ധരായ വ്യക്തികൾക്കോ അപ്പീലുകൾ സമർപ്പിക്കാവുന്നതാണ്. ഇങ്ങനെ അപ്പീൽ സമർപ്പിക്കുമ്പോൾ അർഹത തെളിയിക്കേണ്ടത് അപ്പീൽ നൽകുന്നവരുടെ ഉത്തരവാദിത്തമായിരിക്കും. ബന്ധപ്പെട്ട വാർഡ് അംഗം, കൗൺസിലർ എന്നിവർക്കും ഇത്തരം പരാതി സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്താവുന്നതാണ്. അർഹരായവരുടെ പട്ടിക പരിശോധിച്ച് അംഗീകാരം നൽകുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ സ്ക്രൂട്ടിനി ആൻഡ് അപ്പീൽ കമ്മിറ്റിക്ക് രൂപംനൽകണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.