പനി ആരോഗ്യവകുപ്പ് ലാഘവത്തോടെ കൈകാര്യം ചെയ്യുന്നു -രമേശ് ചെന്നിത്തല മട്ടന്നൂര്‍: സംസ്ഥാനം മുഴുവന്‍ പകര്‍ച്ചപ്പനി ബാധിക്കുമ്പോള്‍ ലാഘവത്തോടെയാണ് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും സ്വന്തം നാട്ടിലെ പകര്‍ച്ചപ്പനി പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത മന്ത്രിയായി ശൈലജ മാറിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മേറ്റടി കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും പരാജയപ്പെട്ട സര്‍ക്കാറായി പിണറായി സര്‍ക്കാര്‍ മാറി. മദ്യ മുതലാളിമാരുമായി ഉണ്ടാക്കിയ ഉറപ്പ് പാലിച്ച് മദ്യഷാപ്പ് തുറക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്ന ഏക കാര്യം. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് 13 ലക്ഷം പേരാണ് പരാതി ഉന്നയിച്ചത്. പണക്കാരന്‍ ബി.പി.എല്ലും പാവപ്പെട്ടവന്‍ എ.പി.എല്ലുമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി, വി.എ. നാരായണന്‍, കെ. സുരേന്ദ്രന്‍, എ.പി. അബ്ദുല്ലക്കുട്ടി, മുഹമ്മദ് ബ്ലാത്തൂര്‍, പി. സുരേഷ്ബാബു എളയാവൂര്‍, പടിയൂര്‍ ദാമോദരന്‍, വി. സതീശന്‍, കെ.പി. മുരളീധരന്‍ എന്നിവർ സംസാരിച്ചു. മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയ ചർച്ച ആരംഭിച്ചു മട്ടന്നൂര്‍: അഞ്ചാമത് മട്ടന്നൂര്‍ നഗരസഭ ഭരണസമിതി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ മുന്നണികള്‍ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടന്നു. സെപ്റ്റംബര്‍ രണ്ടാം വാരം മാത്രമേ പുതിയ ഭരണസമിതി അധികാരമേല്‍ക്കേണ്ടതുള്ളൂ എന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നത് ആഗസ്റ്റ് ആദ്യവാരമായിരുന്നു. പ്രഖ്യാപനം നേരത്തേ വന്നതിനാൽ തെരഞ്ഞെടുപ്പിന് കേവലം 27 ദിവസം മാത്രം അവശേഷിക്കേ മുന്നണികൾ സ്ഥാനാർഥികളെ നിർണയിക്കൽ പ്രധാന അജണ്ടയായാണ് േയാഗം ചേർന്നത്. നഗരസഭയുടെ വികസന വിരുദ്ധ നിലപാടുകള്‍ ജനങ്ങളിലെത്തിക്കുന്നതിന് യു.ഡി.എഫിെൻറ നേതൃത്വത്തില്‍ ഇന്നു മുതല്‍ നടത്താനിരുന്ന വാഹന പ്രചാരണ ജാഥ നിര്‍ത്തിവെച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി സി.പി.എമ്മും മുസ്ലിംലീഗും നേരത്തെ രംഗത്തുണ്ട്. സി.പി.എം വാര്‍ഡ്തലത്തില്‍ കമ്മിറ്റി രൂപവത്കരിച്ച് വോട്ട് ചേര്‍ക്കല്‍ നടത്തിവരുകയാണ്. കോണ്‍ഗ്രസ് വാര്‍ഡ്തലത്തില്‍ കുടുംബ യോഗങ്ങള്‍ വിളിച്ചുകൂട്ടിയാണ് ഒരുങ്ങിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വേരോട്ടമുള്ള വിവിധ വാര്‍ഡുകളില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനവും സജീവമാക്കിയിട്ടുണ്ട്. ഇടതുമുന്നണിക്ക് സി.പി.എമ്മിെൻറ ജില്ല നേതാക്കളാണ് തെരഞ്ഞെടുപ്പ് ചുമതല വഹിക്കുക. യു.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് ചുമതല മുന്‍ മന്ത്രി കെ. സുധാകരനും ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രനുമായിരിക്കും. ബി.ജെ.പി തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നത് ആര്‍.എസ്.എസ് സംസ്ഥാന നേതാവായിരിക്കുമെന്നറിയുന്നു. ഇന്നലെ അദ്ദേഹത്തിെൻറ നേതൃത്വത്തില്‍ മട്ടന്നൂരില്‍ യോഗം ചേര്‍ന്നിരുന്നു. 45,000ത്തോളം വരുന്ന മട്ടന്നൂര്‍ ജനതക്കായി മാത്രം ക്രമം തെറ്റിയ തെരഞ്ഞെടുപ്പാണ് നടക്കാറുള്ളത്. അത് സംസ്ഥാനം മുഴുവന്‍ ശ്രദ്ധേയവുമാവുന്നത് പതിവുകാഴ്ച. ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് മട്ടന്നൂര്‍ നഗരസഭ. കഴിഞ്ഞ തവണ 34വാര്‍ഡില്‍ 21സീറ്റ് നേടി എല്‍.ഡി.എഫ് ഭരണം നേടിയപ്പോള്‍ 13 സീറ്റില്‍ വിജയിച്ച് യു.ഡി.എഫും കരുത്തുകാട്ടി. യു.ഡി.എഫിലെ കോണ്‍ഗ്രസ്-, മുസ്ലിം ലീഗ് പടലപ്പിണക്കം സ്ഥാനാര്‍ഥി നിര്‍ണയത്തിന് കാലതാമസത്തിനിടയാക്കിയിരുന്നു. ഇടതുകോട്ടകളില്‍ ശക്തമായ സാന്നിധ്യമായി മാറിയിട്ടും മുന്നണിയിലെ ഐക്യമില്ലായ്മ ഭരണത്തിലേക്കുള്ള വഴി അടച്ചുവെന്നാണ് അന്നത്തെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ല കോണ്‍ഗ്രസ് നേതാവ് ചന്ദ്രന്‍ തില്ലങ്കേരി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ മുന്‍കൂട്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് ഇത്തവണ ഐക്യ മുന്നണി പ്രാമുഖ്യം നല്‍കുന്നത്. ഇരുമുന്നണികള്‍ക്കുമൊപ്പം ബി.ജെ.പിയും ചെറുതല്ലാത്ത വോട്ടു കരസ്ഥമാക്കിയിരുന്നു. കരേറ്റയില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ബിജു ഏളക്കുഴി കേവലം 18 വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്. ആര്‍.എസ്.ബി ജില്ല സെക്രട്ടറി കെ.പി. രമേശനെതിരെ യു.ഡി.എഫ് റെബലായി മത്സരിച്ച യൂത്ത്‌കോണ്‍ഗ്രസ് നേതാവ് സി. അജിത്ത്കുമാര്‍ പരാജയപ്പെട്ടതും നിസ്സാര വോട്ടുകള്‍ക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.