കണ്ണൂര്‍: പ്ളാസ്റ്റിക് വിമുക്ത കണ്ണൂര്‍-നല്ല മണ്ണ് നല്ല നാട് കാമ്പയിന്‍െറ ഭാഗമായി പ്ളാസ്റ്റിക് കാരിബാഗുകള്‍ക്കെതിരായ സന്ദേശവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ സൂപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. നഗരത്തിലെ ഗ്രീന്‍സ് സൂപ്പര്‍മാര്‍ക്കറ്റാണ് റിപ്പബ്ളിക് ദിനത്തില്‍ മന്ത്രി സന്ദര്‍ശിച്ചത്. ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്ളാസ്റ്റിക് ബാഗുകള്‍ക്ക് പകരം കൈത്തറിത്തുണിയില്‍ ഉണ്ടാക്കിയ വിവിധ തരം കാരിബാഗുകളാണ് സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വിതരണം ചെയ്യുന്നത്. ജില്ലയിലെ 50ലേറെ സൂപ്പര്‍-ഹൈപ്പര്‍-മിനി മാര്‍ക്കറ്റുകള്‍ ജനുവരി 26 മുതല്‍ പ്ളാസ്റ്റിക് കാരിബാഗില്‍ സാധനങ്ങള്‍ വിതരണം ചെയ്യില്ളെന്ന് പ്രഖ്യാപിച്ചിരുന്നു. പ്ളാസ്റ്റിക് നിര്‍മാര്‍ജനത്തിനായി തികച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ മാത്രം നഗരത്തിലെ 12 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കാരിബാഗുകള്‍ നല്‍കാതിരുന്നപ്പോള്‍ 54,000 പ്ളാസ്റ്റിക് ബാഗുകളാണ് ഒഴിവാക്കാനായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കാമ്പയിനുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ജില്ലയില്‍ ഇതിനകം 70 ലേറെ മാലിന്യമില്ലാ മംഗല്യങ്ങള്‍ നടന്നു. സ്കൂളുകള്‍ വഴി പ്ളാസ്റ്റിക് ശേഖരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്കയക്കുന്ന കലക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതിയും മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.