ശ്രീകണ്ഠപുരം: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍ പിഴ വാങ്ങി വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് എം.എസ്.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നടന്ന മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. എട്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോളജ് ഗേറ്റിനു സമീപത്തെ കാമറ തകര്‍ക്കാനും സമരക്കാര്‍ ശ്രമിച്ചു. എം.എസ്.എഫ് ജില്ല പ്രസിഡന്‍റ് സി.കെ. നജാഫ്, സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുപ്പം, നസീര്‍ പുറത്തില്‍, സനീര്‍ ഇരിക്കൂര്‍, ഫവാസ് പുന്നാട്, ഇജാസ് ആറളം, നൗഫല്‍ പാനോല്‍, പി.എ. ഇര്‍ഫാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. മാര്‍ച്ച് വരുന്നതറിഞ്ഞ് കോളജ് ഗേറ്റ് അടച്ചിരുന്നു. ആലക്കോട് സി.ഐ ഇ.പി സുരേശന്‍, കുടിയാന്‍മല എസ്.ഐ വിപിന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. മാര്‍ച്ച് തുടങ്ങിയതോടെ കോളജ് ഗേറ്റിനടുത്ത ബാനറുകള്‍ ചിലര്‍ നശിപ്പിച്ചു. സി.സി.ടി.വി കാമറക്ക് നേരെയും അക്രമമുണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശി. സ്ഥലത്ത് സംഘടിച്ചത്തെിയ ഒരുവിഭാഗം ആളുകള്‍ സമരക്കാരുമായി വെല്ലുവിളി നടത്തിയതോടെ അക്രമാസക്തമായി. ഏറെ വൈകിയാണ് പൊലീസ് രംഗം ശാന്തമാക്കിയത്. മാര്‍ച്ച് എം.എസ്.എഫ് ജില്ല പ്രസിഡന്‍റ് സി.കെ. നജാഫ് ഉദ്ഘാടനംചെയ്തു. സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുപ്പം അധ്യക്ഷത വഹിച്ചു. നൗഫല്‍ പാനൂര്‍, ഫവാസ് പുന്നാട് ,ജംഷീര്‍ ആലക്കാട് ,സനീര്‍ ഇരിക്കൂര്‍, ഹുജൈഫ്, ബാസിത്, ഷഫീര്‍ ചെങ്ങളായി, ജസീര്‍ തലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.