വത്സരാജക്കുറുപ്പ് വധം : വിചാരണ തിങ്കളാഴ്ച തുടങ്ങും

തലശ്ശേരി: ആര്‍.എസ്.എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന പാനൂരിലെ അഡ്വ. വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിന്‍െറ വിചാരണ തിങ്കളാഴ്ച ജില്ല സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. കേസിലെ ഒന്നാം സാക്ഷിയും വത്സരാജക്കുറിപ്പിന്‍െറ വിധവയുമായ ബിന്ദു വത്സരാജിനെയാണ് തിങ്കളാഴ്ച വിസ്തരിക്കുക. 10 വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കവും കേസിലെ മൂന്നാം പ്രതിയെ വത്സരാജക്കുറുപ്പ് ആളുകളുടെ മുന്നില്‍ അപമാനിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ച് കണ്ടത്തെല്‍. കൊലക്കുപയോഗിച്ച ആയുധങ്ങളുള്‍പ്പെടെയുള്ള തൊണ്ടി മുതലുകള്‍ പൊലീസ് കണ്ടത്തെിയിരുന്നു. തലശ്ശേരിയില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം 200ലേറെ സാക്ഷികളെയാണ് ചോദ്യം ചെയ്തത്. സി.പി.എം പ്രവര്‍ത്തകരായ ചമ്പാട് എട്ടുവീട്ടില്‍ സജീവന്‍ (34), ചമ്പാട് ഓട്ടക്കാത്ത് വീട്ടില്‍ കെ. ഷാജി എന്ന ചെട്ടി ഷാജി (27), ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ പന്തക്കല്‍ മാലയാട്ട് വീട്ടില്‍ മനോജ് എന്ന കിര്‍മാണി മനോജ്(28), ചമ്പാട് പന്ന്യന്നൂര്‍ പാലപ്പൊയില്‍ സതീശന്‍ (34), ചൊക്ളി നിടുമ്പ്രം പടിഞ്ഞാറെ കുനിയില്‍ കക്കാടന്‍ പ്രകാശന്‍(32), അരയാക്കൂല്‍ സൗപര്‍ണികയില്‍ ശരത്(26), അരയാക്കൂല്‍ കൂറ്റേരി വീട്ടില്‍ കെ.വി. രാഗേഷ് (25) എന്നിവരാണ് കേസിലെ പ്രതികള്‍. 2007 മാര്‍ച്ച് നാലിനാണ് വത്സരാജക്കുറുപ്പ് കൊല്ലപ്പെട്ടത്. രാത്രിയില്‍ വീട്ടില്‍നിന്നും വിളിച്ചിറക്കിയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിവന്ന കേസ് ഇദ്ദേഹത്തിന്‍െറ ഭാര്യയുടെ ഹരജിയെ തുടര്‍ന്ന് ഹൈകോടതി ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുകയായിരുന്നു. സി.ഐ ദേവരാജന്‍, എസ്.ഐ ഷൈജു, എ.എസ്.ഐ മാരായ ഹുസൈന്‍, ജയന്‍, സി.പി.ഒ സുഗുണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.