സി.പി.എം-ബി.ജെ.പി സംഘര്‍ഷം; എരഞ്ഞോളിയില്‍ ഹര്‍ത്താല്‍

തലശ്ശേരി: എരഞ്ഞോളിയില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകന് മര്‍ദനമേറ്റു. ഡി.വൈ.എഫ്.ഐയുടെ സംഘാടക സമിതി ഓഫിസ് തകര്‍ത്തു. ബി.ജെ.പി ആഹ്വാന പ്രകാരം എരഞ്ഞോളിയില്‍ വെള്ളിയാഴ്ച ഹര്‍ത്താലാചരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നിര്‍മിച്ച സംഘാടക സമിതി ഓഫിസ് അക്രമിസംഘം തകര്‍ത്തത്. സി.പി.എം നേതാക്കളായ കാത്താണ്ടി റസാഖ്, സ്വരാജ് ചിറക്കര, വാഴയില്‍ വാസു, എം.പി. സമീര്‍, കെ.കെ. ബിജു എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഘാടക സമിതി ഓഫിസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് എരഞ്ഞോളിയില്‍ സി.പി.എമ്മിന്‍െറ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബി.ജെ.പി പ്രവര്‍ത്തകന്‍ നേതാജി റോഡിലെ ഭവിഷ നിവാസില്‍ സുനില്‍ കുമാറിനാണ് (40) മര്‍ദനമേറ്റത്. ഇയാളെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സുനില്‍ കുമാറിന് മര്‍ദനമേറ്റത്. കടയില്‍ ജോലി ചെയ്യവേയായിരുന്നു സുനില്‍ കുമാറിനെ മര്‍ദിച്ചത്. സി.പി.എം അക്രമത്തിലും ബി.ജെ.പിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിലും പ്രതിഷേധിച്ചാണ് രാവിലെ മുതല്‍ വൈകീട്ട് ആറുവരെ എരഞ്ഞോളി പാലം പ്രദേശത്ത് വെള്ളിയാഴ്ച ഹര്‍ത്താലാചരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.