കണ്ണൂര്‍ വിമാനത്താവളം: റോഡ് നവീകരണത്തിന് പുതിയ സെക്ഷന്‍; മട്ടന്നൂരിലേക്ക് മെട്രോപാത പരിഗണനയില്‍

കണ്ണൂര്‍: സെപ്റ്റംബറോടെ കമീഷന്‍ ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള അനുബന്ധറോഡുകളുടെ വികസനത്തിന് സൂപ്രണ്ടിങ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പുതിയ പൊതുമരാമത്ത് സെക്ഷന്‍ അനുവദിച്ചതായി കിയാല്‍ ഡയറക്ടര്‍ വി. തുളസീദാസ് അറിയിച്ചു. കണ്ണൂരില്‍നിന്നും തലശ്ശേരിയില്‍നിന്നും മട്ടന്നൂരിലേക്ക് മെട്രോ റെയില്‍പാത പണിയുന്നകാര്യവും അനുബന്ധ വികസനപരിപാടിയില്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തുളസീദാസ്. വിമാനത്താവളനിര്‍മാണം ഏപ്രില്‍, മേയ് മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കും. തുടര്‍ന്ന് കാലവര്‍ഷമായതിനാല്‍ സാങ്കേതിക ഉപകരണങ്ങളുടെ പരീക്ഷണവും കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്‍െറ പരിശോധനയും സര്‍ട്ടിഫിക്കേഷനും പൂര്‍ത്തീകരിക്കുന്നതിന് വീണ്ടും സമയമെടുക്കും. അതുകൊണ്ടാണ് സെപ്റ്റംബറില്‍ കമീഷന്‍ ചെയ്യാന്‍ തീരുമാനിച്ചത്. കഴിഞ്ഞമാസം ഒന്നിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ റോഡുകളുടെ വികസനം ഗൗരവമായ ചര്‍ച്ചയായിരുന്നു. ഇതത്തേുടര്‍ന്നാണ് സൂപ്രണ്ടിങ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമിനെ നിയോഗിച്ചത്. ഈ സംഘം റോഡുകള്‍ പരിശോധിച്ചുവരുകയാണ്. കോഴിക്കോട്, വയനാട്, കുടക്, കാഞ്ഞങ്ങാട് മേഖലകളില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള പാത സുഗമമാക്കുന്ന നടപടി എത്രയുംവേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാണ് ആഗ്രഹം. വിമാനത്താവള കാര്‍ഗോ കോംപ്ളക്സിന്‍െറ ടെന്‍ഡര്‍ ഉടനെ വിളിക്കും. കോള്‍ഡ് സ്റ്റോറേജ് ഡിപ്പോ, ഫിഷിങ് പ്രോസസിങ് യൂനിറ്റ് തുടങ്ങിയ കയറ്റുമതി അനുബന്ധ വ്യവസായങ്ങള്‍ക്ക് അവസരം ഏറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴീക്കല്‍ പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നതോടെ ലക്ഷദ്വീപുമായി ബന്ധപ്പെടുത്തി കപ്പല്‍-വിമാന ടൂറിസം പാക്കേജുകള്‍ക്കും സാധ്യത തെളിഞ്ഞിട്ടുണ്ട്. തലശ്ശേരി-മൈസൂരു റെയില്‍പാത പദ്ധതി മട്ടന്നൂര്‍ വിമാനത്താവളത്തിന് മുതല്‍ക്കൂട്ടാണ്. ഇത് നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് മെട്രോപാത ആശയവും ഉയര്‍ന്നിരിക്കുന്നതെന്നും തുളസീദാസ് ചൂണ്ടിക്കാട്ടി. കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ചേംബര്‍ പ്രസിഡന്‍റ് സി.വി. ദീപക് അധ്യക്ഷത വഹിച്ചു. ഡോ. കൃഷ്ണകുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് എന്നിവര്‍ സംസാരിച്ചു. കെ.വി. ഹനീഷ് സ്വാഗതവും സച്ചിന്‍ സൂര്യകാന്ത് മകേച്ച നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.