11 കേസുകളിൽ പ്രതിയായ യുവാവ്​ വധശ്രമക്കേസിൽ പിടിയിൽ

വിദ്യാനഗര്‍: വധശ്രമങ്ങളും പെൺകുട്ടിയെ പീഡിപ്പിച്ചതുമടക്കം 11 കേസുകളിൽ പ്രതിയായ യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ മുഹമ്മദലിയാണ് (32) അറസ്റ്റിലായത്. ഇയാൾക്കെതിരെ കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളിൽ 10 കേസുകളും ബേക്കല്‍ സ്റ്റേഷനിൽ ഒരു കേസുമുണ്ട്. പൊയിനാച്ചിയിലെ ഹോട്ടലിന് മുന്നിൽ പുത്തരിയടുക്കത്തെ അഷ്‌റഫിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഈ സംഭവത്തില്‍ വധശ്രമത്തിനാണ് കേസെടുത്തത്. മാസങ്ങൾക്കുമുമ്പ് 16കാരിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം ബേക്കല്‍ പൊലീസ് മുഹമ്മദലിക്കെതിരെ കേസെടുത്തിരുന്നു. 2011 സെപ്റ്റംബറില്‍ വാണിജ്യ നികുതി ഇൻറലിജന്‍സ് ഇന്‍സ്‌പെക്ടര്‍ രാജേഷിനെയും ഡ്രൈവര്‍ വിനോദ് കുമാറിനെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിലും 2012 ജനുവരിയില്‍ കോളിയടുക്കം ശിവപുരത്ത് കോളിയടുക്കത്തെ എന്‍.എം. അബ്ദുല്‍ ഖാദറിനെ വധിക്കാന്‍ ശ്രമിച്ച കേസിലും 2013ല്‍ ബെണ്ടിച്ചാലില്‍ എയ്യളയിലെ ആബിദിനെ അടിച്ചു പരിക്കേല്‍പ്പിച്ച കേസിലും മുഹമ്മദലി പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2010 ആഗസ്റ്റില്‍ തെക്കില്‍ കുന്നാറയിലെ വനിത കശുവണ്ടി ഫാക്ടറിയില്‍നിന്ന് കശുവണ്ടിപരിപ്പ് ഉള്‍പ്പെടെ 7.08 ലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ന്ന കേസിൽ കോടതിയില്‍ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. ഇയാൾക്കെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് പൊലീസ് റിപ്പോർട്ട് നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.