മാടായി കുടിവെള്ള പദ്ധതിക്ക് 5.86 കോടിയുടെ ഭരണാനുമതി

മാടായി: പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനായി 5.86 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.വി. രാജേഷ് എം.എല്‍.എ അറിയിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മാടായിയില്‍ എം.എല്‍.എയുടെ ആവശ്യപ്രകാരം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി മുഖേന സമഗ്രപദ്ധതി തയാറാക്കിയിരുന്നു. വിഷയം സര്‍ക്കാറിനോട് ആവശ്യപ്പെടുകയും, നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവരുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് ഭരണാനുമതി ലഭിച്ചത്. പരിമിതമായ കുടുംബങ്ങള്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന മൈനര്‍ കുടിവെള്ള പദ്ധതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. മാടായി പഞ്ചായത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. കണ്ണോത്ത് ജൈക്കയുടെ ടാങ്കിലേക്ക് വരുന്ന പൈപ്പ് ലൈനില്‍ നിന്നും വിതരണ ശൃംഖല സ്ഥാപിച്ച് മാടായി കുടിവെള്ള പദ്ധതിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാന്‍ ഈ പദ്ധതി മുഖേന സാധിക്കും. മാടായി പാറയില്‍ സ്ഥിതി ചെയ്യുന്ന ഐ.ടി.ഐയുടെ സ്ഥലത്ത് കുടിവെള്ള ടാങ്ക് നിര്‍മിക്കുന്നതിന് സ്ഥലം നല്‍കാമെന്ന് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചിട്ടുണ്ട്. തീരദേശ മേഖല കൂടുതലുള്ള പഞ്ചായത്തില്‍ ഉപ്പുവെള്ളം കാരണം ശുദ്ധജലം ലഭ്യമാകാത്തത് വലിയ പ്രതിസന്ധിയിലായിരുന്നു. മാടായി പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാലാ അഭിലാഷമാണ് ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.