വായ്പ തിരിച്ചടച്ചാല്‍ ഈടുവസ്തുക്കള്‍ ഉടന്‍ തിരിച്ചുനല്‍കണം –സഹകരണ ഓംബുഡ്സ്മാന്‍

കണ്ണൂര്‍: വായ്പ തിരിച്ചടച്ചാല്‍ ഈടുവസ്തുക്കള്‍ ഉടന്‍ തിരിച്ചുനല്‍കണമെന്ന് സംസ്ഥാന സഹകരണ ഓംബുഡ്സ്മാന്‍ എ. മോഹന്‍ദാസ് നിര്‍ദേശിച്ചു. ജില്ലാ സഹകരണബാങ്കില്‍ നടന്ന ക്യാമ്പ് സിറ്റിങ്ങിലാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. സഹകരണ ഹൗസിങ് ഫെഡറേഷന് ബാങ്കുകള്‍ കുടിശ്ശികയുള്ളതിനാലാവും ഫെഡറേഷന്‍ ഈട് പിടിച്ചുവെച്ചിട്ടുണ്ടാവുക. എന്നാല്‍, ഈടുവെച്ചുള്ള തുടര്‍നടപടികള്‍ നടക്കാതെ ഇത് ഇടപാടുകാരെ ബുദ്ധിമുട്ടിക്കും. കടാശ്വാസ കമീഷന്‍ ഏറ്റെടുത്ത തുക കിട്ടിയില്ളെങ്കിലും വായ്പക്കാരന്‍െറ വിഹിതമടച്ചാല്‍ ഈടുവസ്തുക്കള്‍ നല്‍കാവുന്നതാണെന്നും ഓംബുഡ്സ്മാന്‍ വ്യക്തമാക്കി. കൂത്തുപറമ്പ് സഹകരണ ബില്‍ഡിങ് സൊസൈറ്റിക്കെതിരെ കോളാരി സ്വദേശി കെ. സുധാകരന്‍ നല്‍കിയ പരാതിയില്‍ നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു. 1999ലാണ് 75,000 രൂപ സുധാകരന്‍ വായ്പയെടുത്തത്. 2014ല്‍ പലിശയടക്കം വായ്പ അടച്ചുതീര്‍ത്തു. എന്നാല്‍, ആധാരം തിരിച്ചുനല്‍കിയില്ല. തുടര്‍ന്ന് ഓംബുഡ്സ്മാന് പരാതി നല്‍കി. വ്യാഴാഴ്ച സൊസൈറ്റി പ്രതിനിധികള്‍ ഹാജരായിരുന്നില്ല. ഇവരോട് വെള്ളിയാഴ്ച ഹാജരാവാനും നിര്‍ദേശിച്ചു. ക്ളര്‍ക്കിന്‍െറ അശ്രദ്ധയില്‍ പലിശയിനത്തില്‍ അമിതമായി ഈടാക്കിയ തുക പലിശയടക്കം 15 ദിവസത്തിനകം തിരിച്ചുനല്‍കാനും നിര്‍ദേശിച്ചു. ഇരിക്കൂര്‍ ബ്ളോക് സഹകരണ ഹൗസിങ് സൊസൈറ്റിക്കെതിരെയാണ് പരാതി. 2014 ജൂലൈ 31നാണ് വായ്പ അടച്ചുതീര്‍ത്തത്. മാര്‍ച്ചിലാണ് പലിശ കണക്കാക്കുക. എന്നാല്‍, ക്ളര്‍ക്ക് മാര്‍ച്ചിന് പകരം ഡിസംബറാണ് രേഖപ്പെടുത്തിയത്. 2015 മാര്‍ച്ചില്‍ വീണ്ടും ഒരു കൊല്ലത്തെ പലിശ രേഖപ്പെടുത്തി. ഡിസംബറിന് ശേഷം മൂന്നു മാസത്തേതുമാത്രം വേണ്ടിയിരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഈ ഇനത്തില്‍ 17,769 രൂപയാണ് ബാങ്ക് ഈടാക്കിയത്. ഈ തുകയുടെ 14.75 ശതമാനം പലിശ ഉള്‍പ്പെടെ തിരിച്ചുനല്‍കാനാണ് ഉത്തരവിട്ടത്. വായ്പയെടുത്ത ഭര്‍ത്താവ് മരിച്ച വീട്ടമ്മക്ക് റിസ്ക് ഫണ്ട് ആനുകൂല്യമായി 1.5 ലക്ഷം അനുവദിച്ചു. പിണറായിയിലെ ശൈലജയുടെ ഭര്‍ത്താവ് കെ.കെ. ബാലകൃഷ്ണന്‍ 2012ലാണ് തലശ്ശേരി പബ്ളിക് സര്‍വന്‍റ്സ് കോഓപറേറ്റിവ് സൊസൈറ്റിയില്‍നിന്ന് രണ്ടരലക്ഷം രൂപ വായ്പയെടുത്തത്. പിന്നീട് ബാലകൃഷ്ണന്‍െറ മരണത്തോടെ റിസ്ക് ഫണ്ട് ആനുകൂല്യം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, സൊസൈറ്റി റിസ്ക് ഫണ്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ഓംബുഡ്സ്മാന്‍െറ ഇടപെടലിലൂടെ 1,56,358 രൂപക്ക് കക്ഷി അര്‍ഹരാണെന്ന് റിസ്ക് ഫണ്ട് രജിസ്ട്രാര്‍ അറിയിക്കുകയായിരുന്നു. ഈ തുക നല്‍കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു. ഫെഡറേഷന്‍െറ ഉദാസീനതമൂലം ഇന്‍ഷുറന്‍സ് ലഭിക്കാനുള്ള കക്ഷികളുടെ അവകാശം നിഷേധിക്കരുതെന്ന് ഓംബുഡ്സ്മാന്‍ നിരീക്ഷിച്ചു. കതിരൂര്‍ കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റിയില്‍നിന്ന് പൊന്ന്യം ചുണ്ടങ്ങാപ്പൊയിലിലെ പുഷ്പവല്ലി നാലു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ജാമ്യക്കാരനായ മകന്‍ വിദേശത്ത് ജോലിചെയ്യുന്നതിനിടെ 2012 മാര്‍ച്ച് 20ന് മരിച്ചു. തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ് സഹിതം ഗ്രൂപ് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ സൊസൈറ്റിയില്‍ അപേക്ഷ നല്‍കി. 2012 മുതല്‍ 2015വരെ എട്ടുതവണ ഈ ആവശ്യമുന്നയിച്ച് കത്തയച്ചിട്ടും ഫെഡറേഷനില്‍നിന്ന് സൊസൈറ്റിക്ക് മറുപടി ലഭിച്ചില്ല. അതിനിടെ 2,49,998 രൂപ എല്‍.ഐ.സിയില്‍നിന്ന് വായ്പക്കാരിക്ക് ലഭിച്ചു. എന്നാല്‍, 2,88,230 രൂപ സൊസൈറ്റിയില്‍ അടച്ചാലേ വായ്പ ക്ളോസ് ചെയ്യാന്‍ പറ്റൂ എന്നായിരുന്നു സംഘത്തിന്‍െറ നിലപാട്. തുടര്‍ന്ന് ഓംബുഡ്സ്മാന് പരാതി നല്‍കി. മരിച്ച അന്ന് ബാക്കിനില്‍ക്കുന്ന വായ്പ എത്രയാണോ അത്രയും തുക ഇന്‍ഷുറന്‍സ് ക്ളെയിം ആയി കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് ഓംബുഡ്സ്മാന്‍ വിധിച്ചു. സമയത്തിന് ഫെഡറേഷന്‍ ഇടപെടാത്തതിന് വായ്പക്കാരി സഹിക്കേണ്ടതില്ളെന്നും ഓംബുഡ്സ്മാന്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.