രാജാക്കാട്: ഒളിമ്പ്യൻ പ്രീജ ശ്രീധരനും അൽബിൻ സണ്ണിയുമടക്കം നിരവധി അന്തർദേശീയ കായിക താരങ്ങൾക്ക് ജന്മം നൽകിയതും കായിക ഭൂപടത്തിൽ അറിയപ്പെടുന്നതുമായ രാജാക്കാട് മേഖലയിൽ ഉയർന്ന നിലവാരമുള്ള സ്റ്റേഡിയം നിർമിക്കണമെന്ന് ആവശ്യം. ഇടുക്കി റവന്യൂ ജില്ല കായിക മേള നടന്ന എൻ.ആർ സിറ്റി സ്കൂൾ സ്റ്റേഡിയം മഴയിൽ ചളിക്കുളമായി മാറി മത്സരങ്ങൾ മാറ്റി െവക്കേണ്ട സാഹചര്യത്തിലാണ് നിലവാരമുള്ള സ്റ്റേഡിയം എന്ന ആവശ്യവുമായി കായിക പ്രേമികൾ മുന്നോട്ടുവന്നത്. സ്കൂൾ മാനേജ്മെൻറും കായികാധ്യാപകരും പി.ടി.എയും മാസങ്ങൾ നീണ്ട മുന്നൊരുക്കം നടത്തിയാണ് അടിമാലി ഉപജില്ലയിലെ എൻ.ആർ സിറ്റിയിലേക്ക് ആദ്യമായെത്തുന്ന റവന്യൂ ജില്ല കായിക മേളയെ വരവേറ്റത്. റവന്യൂ ജില്ല കായികമേളക്ക് ഒരാഴ്ച മുമ്പാണ് പരാതിക്ക് ഇടനൽകാതെ അടിമാലി ഉപജില്ല കായികമേള ഇതേ സ്റ്റേഡിയത്തിൽ നടത്തിയത്. എന്നാൽ, റവന്യൂ ജില്ല മത്സരം തുടങ്ങിയ ദിവസം ഉച്ചകഴിഞ്ഞ് മുതൽ തുടങ്ങിയ കനത്ത മഴയാണ് കായിക മത്സരങ്ങളുടെ നടത്തിപ്പ് സങ്കീർണമാക്കിയത്. മഴയത്ത് മത്സരങ്ങൾ നടത്തിയതിന് ഉദ്ഘാടകനായ മന്ത്രി എം.എം. മണി ഉദ്യോഗസ്ഥരെ ശകാരിക്കുകയും പുതിയ സ്റ്റേഡിയമായതുകൊണ്ടാണ് ഗ്രൗണ്ടിൽ ചളിയുണ്ടായതെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ, രാവിലെ 7.30 മുതൽ തുടർച്ചയായി പെയ്ത കനത്ത മഴയാണ് മത്സരങ്ങൾ തടസ്സപ്പെടുത്തിയത്. കായിക രംഗത്തെ വിദഗ്ധർ മതിയായ പരിശോധന നടത്തി 1.22 മീറ്റർ വീതിയിലുള്ള എട്ട് ട്രാക്കും ഒരുക്കി സ്പോർട്സ് കൗൺസിലിെൻറ അംഗീകാരത്തോടെയാണ് മേള നടത്തിപ്പിന് എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിന് അനുവാദം നൽകിയത്. നെടുങ്കണ്ടത്തെ പഞ്ചായത്ത് മൈതാനം കൂടാതെ തൊടുപുഴ മേഖലയിലെ സ്കൂളുകളിൽ മുതലക്കോടത്തും ഹൈറേഞ്ച് മേഖലയിൽ കാൽവരിമൗണ്ടിലുമാണ് എൻ.ആർ സിറ്റിയെ കൂടാതെ 200 മീറ്റർ ട്രാക്കുകൾ ഉള്ളത്. എന്നാൽ, രണ്ട് സ്ഥലത്തും 1.22 മീറ്റർ വീതിയിലുള്ള എട്ട് ട്രാക്കുകൾക്ക് വേണ്ട സ്ഥലസൗകര്യമില്ല. മുതലക്കോടത്ത് തുടർച്ചയായി മത്സരങ്ങൾ നടത്തിവരുന്നത് കൊണ്ടും ചരൽ ഉള്ള മണ്ണായതിനാൽ വഴുക്കൽ സാധ്യത കുറവായതിനാലും ചെറിയ മഴ പെയ്താലും മത്സരങ്ങൾ നടത്തുന്നതിന് തടസ്സമില്ല. കാൽവരിമൗണ്ടിൽ ഏഴ് ട്രാക്കിനുള്ള സ്ഥലമേ ഉള്ളൂ. രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രൗണ്ട് ഉണ്ടെങ്കിലും സ്കൂൾ കെട്ടിടങ്ങൾ ഉള്ളതിനാൽ 200 മീറ്ററിൽ താഴെയുള്ള ട്രാക്കേ നിർമിക്കാൻ കഴിയൂ. മതിയായ വീതിയുള്ള എട്ട് ട്രാക്കുകൾക്ക് വേണ്ട സ്ഥലസൗകര്യവും ഇപ്പോൾ ഇല്ല. രാജാക്കാട് സ്കൂളിനെ അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് സ്കൂളാക്കി ഉയർത്തിക്കൊണ്ട് സർക്കാർ പ്രഖ്യാപനം നടന്നതിനാൽ രാജാക്കാട് സ്കൂളിലോ സ്ഥലസൗകര്യം കൂടുതലുള്ള എൻ.ആർ സിറ്റി സ്കൂളിലോ ഉയർന്ന നിലവാരമുള്ള സിന്തറ്റിക് സ്റ്റേഡിയം നിർമിക്കാൻ കായിക വകുപ്പും സർക്കാറും അടിയന്തരമായി ഇടപെടണമെന്നതാണ് കായികപ്രേമികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.