കനത്ത മഴയില്‍ മുട്ടം ഗവ. ഹൈസ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു

മൂലമറ്റം: കനത്ത മഴയെ തുടര്‍ന്ന് മുട്ടം ഗവ. ഹൈസ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു. ബുധനാഴ്ച വൈകീട്ട് ഏഴോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് കെട്ടിടം ഇടിഞ്ഞുവീണത്. 60 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടത്തില്‍ കുറെനാളായി ക്ളാസ് നടക്കുന്നില്ല. പലതവണ കെട്ടിടം പൊളിച്ചുമാറ്റണമെന്ന അധികാരികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഫണ്ട് ലഭിച്ചതാണ്. എന്നാല്‍, പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള ടെന്‍ഡര്‍ നടപടി വൈകുകയായിരുന്നു. നിലവില്‍ തകര്‍ന്ന ഈ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് പണിതാല്‍ മാത്രമേ ഇവിടെ ആവശ്യത്തിന് സൗകര്യം ലഭിക്കുകയുള്ളൂ. കെട്ടിടം ഭാഗികമായാണ് തകര്‍ന്നത്. സമീപത്തുള്ള മറ്റ് കെട്ടിടങ്ങളില്‍ ക്ളാസുകള്‍ നടക്കുന്നുണ്ട്. കൂടാതെ കുട്ടികള്‍ ശുചിമുറിയിലേക്കും മറ്റും കടന്നു പോകുന്നത് ഈ കെട്ടിടത്തിന്‍െറ മുന്നിലൂടെയാണ്. വൈകീട്ടായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന് സമീപത്ത് ക്ളാസ് മുറികള്‍ നടത്തുന്നതിന് സാധിക്കാത്ത അവസ്ഥയാണ്. ഇതോടെ ക്ളാസ് നടത്താന്‍ കഴിയാത്ത സ്ഥിതിയായി എന്ന് പി.ടി.എ ഭാരവാഹികള്‍ പറയുന്നു. വ്യാഴാഴ്ച പെയ്ത മഴയിലും തൊടുപുഴ-മൂലമറ്റം റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിക്കൂറിനുശേഷം ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ചു നീക്കിയത്. കോളപ്ര ചക്കുളത്തുകാവിന് സമീപമാണ് സംഭവം. മൂന്നോളം പോസ്റ്റുകള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.