മൂന്നാറില്‍ മുന്നണികള്‍ അങ്കലാപ്പില്‍

മൂന്നാര്‍: മൂന്നാറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ഭീഷണിയായി വിവിധ രൂപഭാവങ്ങളുമായി എതിര്‍പാളയങ്ങള്‍ ശക്തിപ്പെടുന്നു. പെമ്പിളൈ ഒരുമൈ ശക്തമായി തെരഞ്ഞെടുപ്പ് രംഗത്ത് എത്തുന്നതോടെ അങ്കലാപ്പിലാകുന്നത് രാഷ്ട്രീയ നേതൃത്വം തന്നെയാണ്. മൂന്നാറില്‍ ഇരുപക്ഷങ്ങളും മാറിയാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. നിനച്ചിരിക്കാത്ത നേരത്താണ് ഇരുമുന്നണികള്‍ക്കും ഭീഷണിയായി പുതിയൊരു എതിര്‍ പാളയം രൂപപ്പെട്ടത്. മൂന്നാര്‍ സമരത്തോടെ ട്രേഡ് യൂനികളുടെ കടുത്ത എതിരാളികളായി മാറിയ പെമ്പിളൈ ഒരുമൈയുടെ എതിര്‍പ്പിനെ ഇരുപക്ഷത്തിനും അവഗണിക്കാനാവില്ല. ഇടത് കക്ഷികളായ എ.ഐ.ടി.യു.സി, സി.ഐ.ടി.യു, വലത് പ്രസ്ഥാനമായ ഐ.എന്‍.ടി.യു.സി എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ തൊഴിലാളികള്‍ അംഗങ്ങളാണ്. ഇതാണ് ട്രേഡ് യൂനിയനുകളെ ചൊടിപ്പിക്കുന്നത്. സാമാന്യം നല്ലരീതിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊണ്ടിരുന്ന ഇരുമുന്നണികള്‍ക്കും തെരഞ്ഞെടുപ്പിന്‍െറ തന്ത്രങ്ങളും രൂപങ്ങളുമെല്ലാം അപ്പാടെ മാറ്റേണ്ടി വന്നിരിക്കുകയാണ്. സ്ത്രീ തൊഴിലാളികളുടെ ഭൂരിഭാഗം പിന്തുണയും തങ്ങള്‍ക്കൊപ്പമാണെന്ന് രാഷ്ട്രീയ കക്ഷികള്‍ അവകാശപ്പെടുമ്പോഴും അത്ര സുരക്ഷിതമല്ളെന്ന് അവര്‍ തന്നെ സമ്മതിക്കാതെ സമ്മതിക്കുന്നുണ്ട്. പെമ്പിളൈ ഒരുമൈയുടെ സ്ഥാനാര്‍ഥികള്‍ ബന്ധുക്കളാണെന്നതും എന്നും തോട്ടങ്ങളില്‍ തങ്ങളോടൊപ്പം ജോലി ചെയ്യുന്നവരാണെന്നതുമായ വികാരം പെമ്പിളൈ ഒരുമൈക്ക് വോട്ടായി മാറിയെങ്കില്‍ വിയര്‍ക്കുക രാഷ്ട്രീയ കക്ഷികളായിരിക്കും. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളിലെ മൂന്നാര്‍ ടൗണ്‍, ഇക്കാനഗര്‍, പഴയമൂന്നാര്‍, ഒഴികെയുള്ള വാര്‍ഡുകളെല്ലാം എസ്റ്റേറ്റുകളിലാണ്. ഈ വാര്‍ഡുകളില്‍ ഭൂരിപക്ഷം വോട്ടര്‍മാരും തൊഴിലാളികളാണ്. സ്വതന്ത്രന്മാരുടെ അങ്കപ്പുറപ്പാടാണ് മുന്നാറിലെ മറ്റൊരു ശ്രദ്ധേയ ഘടകം. മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് ഇത്തവണ സ്വതന്ത്രന്മാര്‍ മത്സരരംഗത്തുള്ളത്. മൂന്നാറിലെ ഇപ്പോഴുള്ള പ്രത്യേക രാഷ്ട്രീയ അന്തരീക്ഷം മുതലെടുക്കാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നുണ്ട്. മൂന്നാര്‍ സമരത്തിന്‍െറ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതുസമൂഹത്തിലുണ്ടാക്കിയ ദുഷ്പേര് പരമാവധി മുതലെടുത്ത് വിജയം കൊയ്യാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.