മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരു വര്‍ഷത്തിനുള്ളില്‍ – മന്ത്രി എ.പി. അനില്‍കുമാര്‍

മൂന്നാര്‍: മൂന്നാറിന്‍െറ പ്രകൃതി ഭംഗിക്ക് ഏറ്റവും അനുയോജ്യമായ വികസന പദ്ധതിയാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍. മൂന്നാര്‍ പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ നടന്ന ചടങ്ങില്‍ നാലരക്കോടി മുതല്‍ മുടക്കിയുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍െറ നിര്‍മാണവും ഒരു കോടി ചെലവിട്ട ബജറ്റ് അക്കമഡേഷന്‍ മന്ദിരം ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പരമാവധി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയുള്ള പദ്ധതിയാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സസ്യജാലങ്ങളെക്കുറിച്ചുള്ള ലൈബ്രറി കൂടി ആരംഭിക്കും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മൂന്നാറിലെ ഏറ്റവും വലിയ ആകര്‍ഷണമായിരിക്കും ഇത്. കേരള ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷനുമായി ചേര്‍ന്ന് മൂന്നാറില്‍ തിയറ്റര്‍ തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ഇതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കിയാല്‍ കെ.എസ്.എഫ്.ഡി.സി നേരിട്ട് തിയറ്റര്‍ കോംപ്ളക്സ് നിര്‍മിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഒരുവര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കിലും അതിന് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ടൂറിസം വകുപ്പ് നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ അടുത്ത രണ്ടു മാസത്തിനുള്ളില്‍ ജനങ്ങള്‍ക്കായി തുറന്ന് നല്‍കുമെന്നും മന്ത്രി അറിയിച്ചു. മാട്ടുപ്പെട്ടി ഡാമില്‍ ബോട്ട് ഡ്രൈവറായിരിക്കെ മരണമടഞ്ഞ എ. ഗണേശന്‍െറ ആശ്രിതക്ക് ഡി.ടി.പി.സി നല്‍കുന്ന 50,000 രൂപയുടെ സഹായം ഭാര്യ സെല്‍വറാണി മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി ചെയര്‍മാനും കലക്ടറുമായ വി. രതീശന്‍, ദേവികുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ. സുന്ദരം, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ആര്‍. കറുപ്പുസ്വാമി, ഗോവിന്ദസാമി, ഡി.ടി.പി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, ബാബു മണര്‍കാട്, മുന്‍ എം.എല്‍.എ എ.കെ. മണി ജില്ലാ പഞ്ചായത്ത് അംഗം എസ്. വിജയകുമാര്‍, ദേവികുളം ബ്ളോക് പഞ്ചായത്ത് അംഗം സി. നെല്‍സണ്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് അംഗം എം. പളനിസ്വാമി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് കോര, ഡി.ടി.പി.സി സെക്രട്ടറി കെ.വി. ഫ്രാന്‍സിസ്, രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.