ആശുപത്രിയെന്നാണ് ഇതിനും പേര് !

നെടുങ്കണ്ടം: അധികൃതരുടെ അവഗണനമൂലം പുഷ്പക്കണ്ടം ഗവ. ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ജീവമാകുന്നു. നെടുങ്കണ്ടം ബ്ളോക് പഞ്ചായത്തിന് കീഴില്‍ ചോറ്റുപാറയില്‍ പ്രവര്‍ത്തിക്കുന്ന ഈ താലൂക്ക് നിലവാരത്തിലുള്ള ആശുപത്രിയില്‍ ശരാശരി 120 പേരാണ് നിത്യേന ഒ.പി വിഭാഗത്തിലത്തെുന്നത്. 25 പേരെ കിടത്തിച്ചികിത്സിക്കുന്നതിനും അനുമതിയുണ്ട്. സാധാരണക്കാരുടെ ആശ്രയമായ ഈ ആതുരാലയത്തിന്‍െറ പ്രവര്‍ത്തനം അവതാളത്തിലായിട്ട് മാസങ്ങളായി. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, ഉടുമ്പന്‍ചോല തുടങ്ങിയ പഞ്ചായത്തുകളില്‍നിന്ന് നിത്യേന നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയത്തെുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവിന് പുറമെ സ്ഥിരം ഡോക്ടര്‍മാര്‍ ഇല്ലാത്തതും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മൂന്നു സ്ഥിരം ഡോക്ടര്‍മാര്‍വേണ്ട സ്ഥാനത്ത് ഇപ്പോള്‍ ഒരു സ്ഥിരം ഡോക്ടറും ദിവസ വേതനത്തിന് സേവനമനുഷ്ഠിക്കുന്ന രണ്ടു പേരുമാണുള്ളത്. ആറു മാസത്തേക്കാണ് ഇവരെ നിയമിക്കുന്നത്. അതിനാല്‍ സ്ഥിരമായി ചികിത്സ ആവശ്യമായ രോഗികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്ന് ഡോക്ടര്‍മാരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ തയാറാകാത്തതാണ് പ്രശ്നം സങ്കീര്‍ണമാകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആസ്ത്മ, അലര്‍ജി, ത്വഗ് രോഗങ്ങള്‍, വാതരോഗങ്ങള്‍ എന്നിവക്കെല്ലാം ഫലപ്രദമായ ചികിത്സയുള്ള ഹോമിയോപ്പതിക്ക് പ്രചാരം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആശുപത്രി അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നത്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ദൂരസ്ഥലങ്ങില്‍നിന്ന് എത്തുന്നവരാണ്. ഡോക്ടര്‍മാര്‍ക്ക് താമസിക്കുന്നതിന് നിര്‍മിച്ചിട്ടുള്ള ക്വാര്‍ട്ടേഴ്സുകള്‍ ഉപയോഗ ശൂന്യമാണ്. ഇത് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ദൂരസ്ഥലങ്ങളില്‍നിന്നുമത്തെുന്ന ഡോക്ടര്‍മാര്‍ക്ക് താമസിക്കാവുന്നതാണ്. ലാബ് ഉണ്ടെങ്കിലും സ്ഥിരം ലാബ് ടെക്നീഷന്‍ ഇല്ല. ആശുപത്രി വികസന സമിതി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരാളെ ആഴ്ചയില്‍ രണ്ടു ദിവസത്തേക്ക് നിയമിച്ചിട്ടുണ്ടെങ്കിലും ഇത് രോഗികള്‍ക്ക് പ്രയോജനപ്രദമല്ല. അത്യാവശ്യ ഘട്ടങ്ങളില്‍ നെടുങ്കണ്ടത്തോ തൂക്കുപാലത്തോ പോകേണ്ട ഗതികേടിലാണ് രോഗികള്‍. പുരുഷന്മാരെ കിടത്തി ച്ചികിത്സിക്കുന്നതിനുള്ള വാര്‍ഡ് ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. മാലിന്യ സംസ്കരണത്തിന് ഇനിയും സംവിധാനം ഒരുക്കാത്തതിനാല്‍ ആശുപത്രി വളപ്പിലെ പൊട്ടക്കിണറ്റിലാണ് മാലിന്യം തള്ളുന്നത്. നിലവിലുള്ള ആശുപത്രി കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തിയിട്ട് 12 വര്‍ഷം പിന്നിട്ടതായി സമീപവാസികള്‍ പറഞ്ഞു. ഹൈറേഞ്ചിലെ ഭിന്നശേഷിയുള്ളവരും പഠന വൈകല്യമുള്ളവരുമായ നൂറുകണക്കിന് കുട്ടികള്‍ക്ക് പ്രയോജനകരമായ നിലയില്‍ ഹോമിയോ ആശുപത്രിയോടനുബന്ധിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന സദ്ഗമയ പരിപാടി നിര്‍ത്തിയത് ഹൈറേഞ്ചിലെ നൂറുകണക്കിനു വരുന്ന കുട്ടികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കി. സദ്ഗമയ പദ്ധതിയുടെ ഗുണഭോക്താക്കളായി 400-450 പേരാണ് എത്തിയിരുന്നത്. അംഗ പരിമിതിയുള്ളവരും ബുദ്ധിമാന്ദ്യമുള്ളവരും പഠന വൈകല്യമുള്ളവരുമായ നിരവധി കുട്ടികള്‍ ഇവിടത്തെ ചികിത്സയും കൗണ്‍സലിങ്ങും മൂലം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ഒരു ഡോക്ടര്‍, ഒരു അധ്യാപിക, ഒരു കൗണ്‍സിലര്‍ എന്നിവരുടെ സേവനമാണ് ഇവിടെ ലഭിച്ചിരുന്നത്. മാസങ്ങള്‍ക്കുമുമ്പ് ഇവിടെ പദ്ധതി അവസാനിപ്പിച്ച് ഉപകരണങ്ങളും മറ്റും മുട്ടത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് കടത്താനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതിനത്തെുടര്‍ന്ന് അധികൃതര്‍ പിന്‍വാങ്ങിയെങ്കിലും പിന്നീട് ഇവിടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ഇതുമൂലം ഹൈറേഞ്ചിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ ദൂരം താണ്ടി മുട്ടത്തത്തൊന്‍ കഴിയാത്തതിനാല്‍ കുട്ടികളും രക്ഷിതാക്കളും ഏറെ വലയുകയാണ്. നിലവില്‍ മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മുട്ടത്തുനിന്ന് ഒരു അധ്യാപിക പുഷ്പക്കണ്ടം ആശുപത്രിയില്‍ വന്നുപോകുന്നുണ്ടെങ്കിലും ഇത് ജനത്തിന് പ്രയോജന പ്രദമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.