സംസ്ഥാനത്ത് 20 പേർക്ക് കൂടി കോവിഡ്; 23പേർക്ക് രോഗ മുക്തി

-ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 693 ആയി ഉയർന്നു -ബംഗളൂരുവിൽ രണ്ടുപേർക്കും ബാഗൽകോട്ടിൽ 13പേർക്കും കോവിഡ് ബംഗളൂരു: സംസ്ഥാനത്ത് ബുധനാഴ്ച 20 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 23 പേർ രോഗ മുക്തി നേടി ആശുപത്രി വിട്ടു. ബാഗൽകോട്ടിെല ബദമിയിൽ മാത്രം 13 പേർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ദക്ഷിണ കന്നടയിൽ മൂന്നുപേർക്കും ബംഗളൂരുവിൽ രണ്ടുപേർക്കും കലബുറഗിയിൽ ഒരാൾക്കും വിജയപുരയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇവർക്കെല്ലാം നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് രോഗം പിടിപ്പെട്ടത്. ബാഗൽകോട്ടിലെ ബദമിയിൽ രോഗം സ്ഥിരീകരിച്ച പകർച്ച പനി ബാധിച്ചിരുന്ന 18കാരിക്ക് ഒഴികെ മറ്റു 12 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 20 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 693 ആയി ഉയർന്നു. ബുധനാഴ്ച മാത്രം 23 പേർ സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടതും ആശ്വാസമായി. ബെളഗാവിയിൽ എട്ടുപേരും ബാഗൽകോട്ടിലും മാണ്ഡ്യയിലും നാലുപേർ വീതവും കലബുറഗിയിൽ അഞ്ചുപേരും വിജയപുരയിലും ദക്ഷിണ കന്നടയിലും ഒരോരുത്തരുമാണ് ആശുപത്രി വിട്ടത്. ഇതിനോടകം രോഗ മുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണം 354 ആയി ഉയർന്നു. 29പേരാണ് ഇതുവരെ മരിച്ചത്. നിലവിൽ 309 പേരാണ് ചികിത്സയിലുള്ളത്. ............ ഭക്ഷ്യ ധാന്യ കിറ്റുകൽ നൽകി ബംഗളൂരു: സമന്വയ സോമഷെട്ടി ഹള്ളി സ്ഥാനീയ സമിതി ഉത്തിഷ്ഠയുടെ സംഘവുമായി ചേർന്നുകൊണ്ട് സഹായത്തോടെ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. ജില്ല സഹ കാര്യവാഹക് ജി. രവി, ജി. രാജേന്ദ്ര, ചന്ദ്രശേഖരൻ മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിൽ സോമഷെട്ടി ഹളളി സ്ഥാനീയ സമിതിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. കൂടാതെ അബ്ബിഗരെ, കെ.ജി ഹളളി,സോമഷെട്ടിഹളളി, ഹുരുളിചിക്കനഹള്ളി, ദൊഡ്ഡബിദരക്കൽ, മാധവാര, ഷെട്ടിഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽ മലയാളികളും തദ്ദേശീയരും അന്യഭാഷക്കാരും തുടങ്ങിയ 400ലധികം ആളുകൾക്ക് സംഘത്തിൻെറ സഹായത്തോടെ ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയതായി സമന്വയ സോമഷെട്ടി ഹള്ളി സ്ഥാനീയ സമിതി പ്രസിഡൻറ് സുകുമാരൻ അറിയിച്ചു. ...................................... സ്വന്തം വാഹനമില്ലാത്തവരുടെ യാത്ര അനിശ്ചിതമായി നീളുന്നു -കർണാടകയിൽനിന്നും ഇതുവരെ നാട്ടിലെത്തിയത് 2120 പേർ -റെഡ് സോണിൽനിന്നും പോകുന്നവരെ 14 ദിവസം സർക്കാരിൻെറ നിരീക്ഷണ കേന്ദ്രത്തിലാക്കും ബംഗളൂരു: സ്വന്തം വാഹനമില്ലാത്തവരുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതമായി നീളുന്നു. പ്രത്യേക ബസ്, ട്രെയിൻ സർവീസുകൾ ഏർപ്പെടുത്താനോ മലയാളി സംഘടനകൾ മുഖേന ബംഗളൂരുവിൽനിന്ന് ഉൾപ്പെടെ അതിർത്തിവരെ ആളുകളെ എത്തിക്കാനോയുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതുവരെ സ്വന്തം വാഹനങ്ങളിലും കാറുകൾ വാടകക്ക് വിളിച്ചുമായി 2120 പേരാണ് കര്‍ണാടകയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. മുത്തങ്ങ, വാളയാര്‍ ചെക്‌പോസ്റ്റുകളിലൂടെയാണ് ഇതില്‍ ഏറെയും. മഞ്ചേശ്വരം വഴിയും ആളുകൾ കാസർകോടെത്തുന്നുണ്ട്. കർണാടകയിൽനിന്ന് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണിൽനിന്നും നാട്ടിലേക്ക് പോകുന്നവർ 14 ദിവസം സർക്കാരി‍ൻെറ നിരീക്ഷണ കേന്ദ്രത്തിൽ കഴിയണം. ഗർഭിണികൾ, 65 വയസിന് മുകളിൽ ഉള്ളവർ, 14 വയസിൽ താഴെ ഉള്ളവർ എന്നിവർ വീട്ടിൽ14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ മതി. അതേസമയം പരിശോധനകള്‍ക്കായി ചെക്‌പോസ്റ്റുകളില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സാഹചര്യമുണ്ട്. ഒരോവ്യക്തിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനായി 30 മിനുട്ടുമുതല്‍ 45 മിനുട്ടുവരെയാണ് എടുക്കുന്നത്. തുടര്‍ന്ന് പരിശോധനയും നടത്തും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുന്നസാഹചര്യത്തില്‍ അതിര്‍ത്തികളിലെ പരിശോധനയുടെ വേഗത വര്‍ധിപ്പിക്കാനാവശ്യമായ സൗകര്യമൊരുക്കുമെന്നാണ് സൂചന. പാസ് ലഭിച്ചാലും സാധാരണ സമയം കണക്കാക്കി യാത്ര ആരംഭിച്ചാൽ വഴിയിൽ കുടുങ്ങാനുള്ള സാധ്യതയമുണ്ട്. പലയിടത്തും പാസ് പരിശോധിക്കുന്നതിനാൽ സമയം കൂടുതലെടുക്കും. അതിനാൽ തന്നെ നേരത്തെ യാത്ര തിരിക്കാനാണ് ആവശ്യപ്പെടുന്നത്. ജാഗ്രതയില്‍ നേരിട്ട് രജിസ്‌ട്രേഷന്‍ നോര്‍ക്ക വെബ്‌സൈറ്റ് വഴിയുള്ള രജിസ്‌ട്രേഷന്‍ സാങ്കേതിക കാരണങ്ങളാണ് തിങ്കളാഴ്ച ഉച്ചമുതല്‍ നിലച്ചിരിക്കുകയാണ്. ഇവര്‍ക്ക് കോവിഡ് 19 ജാഗ്രത ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത് പാസ് നേടാം. നോര്‍ക്ക രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചുമാത്രം രജിസ്റ്റര്‍ ചെയ്യാനാണ് നേരത്തേ ഇതില്‍ സംവിധാനമുണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇങ്ങനെ പാസ് നേടുന്നവര്‍ അതാത് ചെക്ക്‌പോസ്റ്റുകളില്‍ വിശദമായ വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കണം. യാത്രക്ക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പാസ് ലഭിച്ചിട്ടും വാഹനമില്ലാത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ കഴിയാത്തവരെ നാട്ടിലെത്തിക്കാന്‍ മലയാളം മിഷന്‍ ഹെല്‍പ്പ്‌ഡെസ്‌ക് സൗകര്യമൊരുക്കിയിട്ടുണ്ട്. വാഹനമില്ലാത്തവരുടെ വിവരങ്ങള്‍ ചേര്‍ത്ത് മലയാളം മിഷന്‍ ഹെല്‍പ്പ്‌ഡെസ്‌ക് രണ്ടു വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. പാസ് ലഭിച്ചവര്‍ക്ക് യാത്രയ്ക്ക് അനുമതി ലഭിച്ച ദിവസവും ഈ ഗ്രൂപ്പില്‍ അറിയിക്കാം. തുടര്‍ന്ന് ഒരേ ദിവസം പോകേണ്ടവര്‍ക്ക് കൂട്ടായി വാഹനസൗകര്യമൊരുക്കും. വാഹനസൗകര്യമില്ലാത്തവര്‍ക്ക് സൗകര്യമൊരുക്കാന്‍ ഹെല്‍പ്പ്‌ഡെസ്‌കിന് പുറത്തും വിവിധ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ പരിശോധന കർണാടകയിൽനിന്നം തമിഴ്നാട് വഴി പോകുമ്പോൾ കേരളത്തിൻെറ പാസുകള്‍ കാണിച്ചാല്‍ കടത്തിവിടുന്നുണ്ട്. തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്തുന്നുണ്ട്. കര്‍ണാടകയിലെ ചില പ്രദേശങ്ങളിലും പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേസമയം, തമിഴ്നാടിൻെറ പാസിന് വെബ്സൈറ്റ് വഴി അപേക്ഷിച്ചതിൻെറ സ്ലിപ് എങ്കിലും കാണിക്കുന്നത് യാത്ര കൂടുതൽ സുഗമമാകും. തമിഴ്നാടിൻെറ പാസ് വേഗത്തിൽതന്നെ ലഭ്യമാകുന്നുമുണ്ട്. കർണാടകയിൽനിന്നും തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് വാളയർ അതിർത്തിയിലേക്ക് പോകുന്നവർക്കാണ് തമിഴ്നാടിൻെറ പാസ് ആവശ്യമായിട്ടുള്ളത്. തമിഴ്നാട് വെബ്സൈറ്റ് ലിങ്ക്: https//tnepass.tnega.org. ബസിൽ മംഗളൂരുവിലെത്താം കേരളത്തിലേക്ക് പോകുന്നവര്‍ക്ക് കര്‍ണാടക ആർ.ടി.സി. ബസുകള്‍ വഴി മംഗളൂരുവിലെത്താം. മംഗളൂരു വഴി പോകുന്നവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.മജസ്റ്റിക്കില്‍ നിന്നാണ്കു ടിയേറ്റത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ പുറപ്പെടുന്നത്. ഇവര്‍ ഹെല്‍പ്പ്‌ഡെസ്‌കുകളില്‍ ബന്ധപ്പെട്ടാല്‍ മംഗളൂരുവിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് തലപ്പാടി ചെക്‌പോസ്റ്റ് വെരെ എത്തിക്കാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഈ വഴി ഉപകാരപ്പെടുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, വ്യാഴാഴ്ച കൂടിയെ കർണാടകയുടെ ബസ് സർവീസ് ഉണ്ടാകു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.