ആലപ്പുഴ: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ ഒഴുകിയിരുന്നതും നീരൊഴുക്ക് നിലച്ച് നാശോന്മുഖമായതുമായ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാൻ ഹരിതകേരളം മിഷൻ പദ്ധതിയൊരുക്കും. മന്ത്രിമാരായ മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരൻ, ഡോ. ടി.എം. തോമസ് ഐസക് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംസ്ഥാന സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൗ മാസം 29ന് വരട്ടാറിലൂടെ നടന്ന് പുനരുജ്ജീവനപ്രവർത്തനങ്ങൾ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. കേരളം ഈ വർഷം നേരിട്ട കടുത്ത വരൾച്ച ബോധ്യപ്പെടുത്തുന്നത് സംസ്ഥാനത്തെ മുഴുവൻ ജലസ്രോതസ്സുകളെയും പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയാണെന്ന് ധനമന്ത്രി പറഞ്ഞു. രണ്ട് നദീതടങ്ങളെ ബന്ധിപ്പിക്കുന്ന പ്രകൃതിദത്തമായ ജലാശയം കാട് പടർന്നും കൈയേറ്റം മൂലവും മരിച്ചുകൊണ്ടിരിക്കുകയാണ്. കൈയേറ്റങ്ങളൊഴിപ്പിച്ച് വരട്ടാറിനെ സ്വാഭാവിക നീരൊഴുക്കുള്ള നദിയാക്കി മാറ്റാൻ ജനം ഒത്തുചേരണമെന്ന് റവന്യൂമന്ത്രി പറഞ്ഞു. ചെങ്ങന്നൂർ, ആറന്മുള, തിരുവല്ല നിയോജക മണ്ഡലങ്ങളിൽകൂടി ഒഴുകുന്ന വരട്ടാർ പമ്പയാറ്റിലെ അധികജലം വഴിമാറ്റി മണിമലയിലെത്തിക്കുന്ന സ്വാഭാവികനദിയാണ്. 509 ഹെക്ടർ പാടശേഖരങ്ങൾക്കും 2000 ഹെക്ടർ മറ്റു കൃഷികൾക്കും ജലം നൽകിയിരുന്നു. 311 മീറ്റർ വരെ വീതിയുണ്ടായിരുന്ന നദി പലയിടങ്ങളിലും കൈയേറ്റത്താൽ 13 മീറ്ററിൽ താഴെ വീതിയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അശാസ്ത്രീയ നിർമിതികളും കൈയേറ്റങ്ങളും ഒഴിവാക്കി വരട്ടാറിനെ പഴയതുപോലെയാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി ആവിഷ്കരിക്കാൻ യോഗം തീരുമാനിച്ചു. എം.എൽ.എമാരായ കെ.കെ. രാമചന്ദ്രൻ നായർ, വീണ ജോർജ്, ഹരിതകേരളം വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ, ഹരിതകേരളം സാങ്കേതിക ഉപദേഷ്ടാവ് അജയകുമാർ വർമ, കലക്ടർ വീണ മാധവൻ, തിരുവല്ല സബ്കലക്ടർ എസ്. ചന്ദ്രശേഖർ, ജില്ല പഞ്ചായത്ത് അംഗം എസ്.വി. സുബിൻ, ചെങ്ങന്നൂർ നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, തദ്ദേശ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.