പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസിനുള്ളിൽ തീപിടിച്ച് കമ്പ്യൂട്ടറും അനുബന്ധ സാമഗ്രികളും കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്ന ബാറ്ററികളിൽനിന്നാണ് തീ ഉയർന്നത്. തീ ഉയരുന്നതുകണ്ട് ജീവനക്കാർ ഉടൻ ടെക്നീഷ്യനെ ഫോണിൽ വിളിച്ചു. ഇയാൾ ഓഫിസിലെത്തി ബാറ്ററിയുടെ ബന്ധം വിച്ഛേദിച്ചതിനാൽ ദുരന്തം ഒഴിവായി. ജീവനക്കാർ തുടക്കത്തിൽതന്നെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. പിന്നീട് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. ചേർത്തലയിൽനിന്ന് ഒരു യൂനിറ്റ് ഫയർഫോഴ്സും എത്തിയിരുന്നു. ഓഫിസിലുണ്ടായിരുന്ന അഞ്ച് ബാറ്ററികളും കമ്പ്യൂട്ടറുകളും യു.പി.എസുകളും കത്തിനശിച്ചവയിൽപെടും. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച ഓഫിസിന് അവധിയായിരുന്നെങ്കിലും വസ്തു നികുതി- ക്ഷേമ പെൻഷൻ അദാലത്തുമായി ബന്ധപ്പെട്ട ജോലികൾ ഉള്ളതിനാലാണ് തുറന്ന് പ്രവർത്തിച്ചത്. ഇവിടെ പത്ത് കമ്പ്യൂട്ടറുകളാണുള്ളത്. ഇത് തിങ്കളാഴ്ച പരിശോധിച്ചെങ്കിലേ എത്ര കമ്പ്യൂട്ടറുകൾ ഇനി പ്രവർത്തിക്കുമെന്ന് അറിയാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.