കായംകുളം: കായംകുളം സമ്പൂര്‍ണ വൈദ്യുതീകരണ നിയോജക മണ്ഡലമായി മാറിയതിന്‍െറ പ്രഖ്യാപനം 27ന് നടക്കുമെന്ന് അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ അറിയിച്ചു. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മണ്ഡലമാണ് കായംകുളം. ഹരിപ്പാട് വൈദ്യുതി ഡിവിഷനിലെ കായംകുളം വെസ്റ്റ്, ഈസ്റ്റ്, കൃഷ്ണപുരം, ചേപ്പാട്, മുതുകുളം, മാവേലിക്കര ഡിവിഷനിലെ തട്ടാരമ്പലം, മാവേലിക്കര, കറ്റാനം, കരുനാഗപ്പള്ളി ഡിവിഷനിലെ ഓച്ചിറ എന്നീ ഒമ്പത് സെക്ഷന്‍ പരിധിയിലാണ് കായംകുളം നിയോജക മണ്ഡലം ഉള്‍പ്പെടുന്നത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന് 8.832 കി.മീ. സിംഗിള്‍ഫേസ് ലൈന്‍ വലിച്ച് 521 വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. 53,08,925 രൂപയുടെ എസ്റ്റിമേറ്റിലാണ് പദ്ധതി നടപ്പാക്കിയത്. ഇതില്‍ 337 പേര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളും 82 പട്ടികജാതി കുടുംബങ്ങളും രണ്ട് പട്ടികവര്‍ഗ കുടുംബങ്ങളും 100 ജനറല്‍ വിഭാഗത്തില്‍പെടുന്ന കുടുംബങ്ങളും ഉള്‍പ്പെടുന്നു. വയറിങ് പൂര്‍ത്തീകരിക്കാന്‍ സാമ്പത്തികശേഷിയില്ലാതിരുന്ന 214 കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വിവിധ ട്രേഡ് യൂനിയന്‍ സംഘടനകള്‍, നാഷനല്‍ സര്‍വിസ് സ്കീം, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ വൈദ്യുതി ജീവനക്കാര്‍, ട്രേഡ് യൂനിയനുകള്‍, ഓഫിസേഴ്സ് സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് 29 വീട് വയറിങ് ചെയ്ത് നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.