എച്ച്.ഒ.സി.എല്‍ തൊഴിലാളികള്‍ പെരുവഴിയിലായിട്ട് 19 മാസം

പള്ളിക്കര: മാസങ്ങളായി പ്രവര്‍ത്തനം നിലച്ച അമ്പലമുകള്‍ എച്ച്.ഒ.സി.എല്‍(ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ്) യൂനിറ്റിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട് 19 മാസം കഴിഞ്ഞു. തൊഴിലാളികളുടെ സമരത്തിലും കണ്ണീരിലും ഐക്യദാര്‍ഢ്യമര്‍പ്പിക്കാന്‍ നാട്ടിലെ ഏതാണ്ട് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും വന്നുപോകുന്നുണ്ടെങ്കിലും ദുരിതം മാത്രം അവസാനിക്കുന്നില്ല. പല വീട്ടിലും അടുപ്പ് പുകക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു. മുടങ്ങിയ ശമ്പളം വിതരണംചെയ്യുക, പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സേവ് എച്ച്.ഒ.സി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ കമ്പനി ഗേറ്റിന് മുന്നില്‍ സമരം തുടരുകയാണ്. ഒരുവര്‍ഷമായി കമ്പനിയുടെ പ്രവര്‍ത്തനം ഭാഗികമായിരുന്നു. പ്രശ്നപരിഹാരം നീളുന്നതോടെ കമ്പനിയിലെ സാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുമെന്ന അവസ്ഥയാണ്. 1987ല്‍ ആരംഭിച്ചത് മുതല്‍ ലാഭകരമായി പ്രവര്‍ത്തിച്ച യൂനിറ്റാണ് കൊച്ചിയിലേത്. ഫിനോള്‍, അസറ്റോണ്‍, ഹൈഡ്രജന്‍പെറോക്സൈഡ് എന്നിവയാണ് മുഖ്യ ഉല്‍പന്നങ്ങള്‍. ഫിനോള്‍, അസറ്റോണ്‍ എന്നിവക്ക് തായ്വാന്‍, കൊറിയ, യു.എസ്.എ എന്നീ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിക്കുണ്ടായിരുന്ന ആന്‍റി ഡമ്പിങ് ഡ്യൂട്ടി 2012 മാര്‍ച്ചില്‍ എടുത്തുകളഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഫിനോളും അസറ്റോണും വന്‍തോതില്‍ ഇറക്കുമതിചെയ്തതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. പ്രതിവര്‍ഷം135 കോടി ലാഭത്തിലായ കമ്പനി അതോടെ നഷ്ടത്തിലായി. തൊഴിലാളികള്‍ നടത്തിയ സമരത്ത തുടര്‍ന്ന് 2014 ആദ്യത്തില്‍ ആന്‍റി ഡമ്പിങ് ഡ്യൂട്ടി പുന$സ്ഥാപിച്ചങ്കിലും മൂലധനം കുറവായതിനാല്‍ വേണ്ടരൂപത്തില്‍ പനരാരംഭിക്കാനായില്ല. വിപണിയില്‍നിന്ന് 150 കോടി കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കിലും നഷ്ടത്തിലായ മഹാരാഷ്ട്രയിലെ മാതൃയൂനിറ്റിലേക്ക് വകമാറ്റി ചെലവഴിച്ചതോടെ കൊച്ചി യൂനിറ്റ് വീണ്ടും പ്രതിസന്ധിയിലായി. ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയില്‍നിന്നാണ് അസംസ്കൃതവസ്തുക്കള്‍ കമ്പനി വാങ്ങുന്നത്. കോടികളുടെ കുടിശ്ശികയുള്ളതിനാല്‍ അസംസ്കൃതവസ്തുക്കള്‍ വിട്ടുകൊടുക്കാന്‍ റിഫൈനറിയും തയാറല്ല. ഇതോടെ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനി കഴിഞ്ഞ ഏഴുമാസമായി പൂര്‍ണമായും നിശ്ചലാവസ്ഥയിലാണ്. ഇക്കുറി ഓണത്തിനും ക്രിസ്മസിനും തൊഴിലാളികള്‍ക്ക് ബോണസോ മറ്റ് ആനുകൂല്യമോ നല്‍കിയില്ളെന്നുമാത്രമല്ല, അറുപതോളം ജീവനക്കാര്‍ വെറുംകൈയോടെയാണ് കമ്പനിയില്‍നിന്ന് വിരമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.