എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം: മൂന്നുപേര്‍ പിടിയില്‍

മാവേലിക്കര: കല്ലുമല ബിഷപ് മൂര്‍ കോളജ് ഓണാഘേഷം കഴിഞ്ഞ് മടങ്ങിയ എസ്.എഫ്.ഐ നേതാവ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. ആക്കനാട്ടുകര സ്വദേശികളായ മഞ്ഞാടിയില്‍ കിബ്രോ ഫ്രാന്‍സിസ് (20), ആലുള്ളതില്‍ അച്ചുമോന്‍ (22), ആലുള്ളതില്‍ അരുണ്‍ (23) എന്നിവരാണ് പൊലീസ് പിടിയിലായത്. കോളജിലെ ആന്‍റി റാഗിങ് സെല്‍ കണ്‍വീനറും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ കണ്ണമംഗലം കൈതവടക്ക് പണയന്‍തറ വീട്ടില്‍ വിഷ്ണു (25) ഉള്‍പ്പെടെയുള്ളവരെയാണ് ആക്രമിച്ചത്. പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കിബ്രോയെ പിന്തുടര്‍ന്ന പൊലീസ് അഞ്ചുകിലോമീറ്ററോളം ദൂരം ഇയാള്‍ക്ക് പിന്നാലെ ഓടിയതിന് ശേഷമാണ് പിടികൂടിയത്. അരുണിനെ ആക്കനാട്ടുകര പുഞ്ചയുടെ നടുവില്‍വെച്ചും അച്ചുമോനെ ഒരു വീടിന്‍െറ പിന്നില്‍നിന്ന് പൊലീസ് വളഞ്ഞുപിടിച്ചു. അച്ചുമോന്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം അരുണിനെ ആക്രമിച്ച കേസിലും പ്രതിയാണ്. ഒന്നാംപ്രതിയായ കിബ്രോ ലഹരി മരുന്ന് കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി മരുന്ന് വിതരണത്തെ വിഷ്ണുവിന്‍െറ നേതൃത്വത്തിലുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എതിര്‍ക്കുന്നതിലുള്ള വിദ്വേഷമാണ് ആക്രമണത്തില്‍ അവസാനിച്ചതെന്നാണ് ആരോപണം. വിഷ്ണു വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാവേലിക്കര അഡീഷനല്‍ എസ്.ഐമാരായ രാജേന്ദ്രന്‍, രാജന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ രാഹുല്‍രാജ്, ഉണ്ണികൃഷ്ണപിള്ള, സീനിയര്‍ സി.പി.ഒ രാജീവ്, സി.പി.ഒമാരായ രഞ്ജിത്ത്, അന്‍വര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.