മിനി സിവില്‍ സ്റ്റേഷന്‍ ശുചീകരണം: മനുഷ്യാവകാശ കമീഷന് വിശദീകരണം നല്‍കി

മാവേലിക്കര: മിനി സിവില്‍ സ്റ്റേഷന്‍ ശുചീകരണ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ കമീഷന് വിശദീകരണം നല്‍കി. പി.ഡബ്ള്യു.ഡി റെസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ തഹസില്‍ദാര്‍, നഗരസഭ സെക്രട്ടറി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവരാണ് കമീഷന്‍ അംഗം പി. മോഹന്‍ദാസ് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കിയത്. ചെന്നിത്തല ക്ളാസിക് ക്ളബ് രക്ഷാധികാരി സുഭാഷ് കിണറുവിളയാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയിരുന്നത്. സിവില്‍ സ്റ്റേഷന്‍ ശുചീകരണത്തില്‍ വിവിധ ഓഫിസ് മേധാവികള്‍, മാവേലിക്കര നഗരസഭ, പൊതുമരാമത്ത് വകുപ്പ് എന്നിവ ഗുരുതര അലംഭാവം കാട്ടുന്നുവെന്ന് തഹസില്‍ദാര്‍ നേരത്തേ കമീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നഗരസഭയെയും വിവിധ ഓഫിസ് മേധാവികളെയും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ ചൊവ്വാഴ്ച വീണ്ടും കമീഷന്‍ മുമ്പാകെ നല്‍കിയത്. തര്‍ക്കങ്ങള്‍ നടത്താതെ പരാതി പരിഹരിക്കുകയാണ് വേണ്ടതെന്ന് കമീഷന്‍ നിര്‍ദേശിച്ചു. ഭരണിക്കാവ് പഞ്ചായത്തിലെ ഇഷ്ടികച്ചൂള പരിസര മലിനീകരണം സൃഷ്ടിക്കുന്നതിനാല്‍ സൈ്വരമായി ജീവിക്കാനാകുന്നില്ളെന്ന പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായി. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഗുരുതര അലംഭാവം കാരണം ഉണ്ടായ ബുദ്ധിമുട്ടുകളെപ്പറ്റി കലവൂര്‍ സ്വദേശിനി ശില്‍പ (23) കമീഷന് പരാതി നല്‍കി. വയറുവേദനയെ തുടര്‍ന്ന് 2014ല്‍ വണ്ടാനത്ത് പ്രവേശിപ്പിച്ചു. അപ്പന്‍ഡിസൈറ്റിസ് ആണെന്ന് പറഞ്ഞ് ശസ്ത്രക്രിയ നടത്തി. 16 ദിവസം ഐ.സി.യുവില്‍ കിടന്നു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് പിത്തസഞ്ചിയിലെ കല്ലുകള്‍ മൂലമാണ് വയറുവേദന വന്നതെന്ന് കണ്ടുപിടിച്ചത്. വീണ്ടും ശസ്ത്രക്രിയ നടത്തി പ്രശ്നം പരിഹരിച്ചു. ഗുരുതര അനാസ്ഥ കാട്ടിയ ഡോക്ടര്‍മാര്‍, ജൂനിയര്‍ ഡോക്ടര്‍ എന്നിവരെയും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും നോട്ടീസ് അയച്ചു വിളിപ്പിക്കാന്‍ ഉത്തരവായി. ചൊവ്വാഴ്ച 52 കേസ് പരിഗണിച്ചതില്‍ 18 കേസ് പരിഹരിച്ചു. ഒമ്പത് പുതിയ പരാതികള്‍ സ്വീകരിച്ചു. അടുത്ത സിറ്റിങ് സെപ്റ്റംബര്‍ ഒമ്പതിന് മാവേലിക്കര പി.ഡബ്ള്യു.ഡി റെസ്റ്റ് ഹൗസില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.