അരൂര്‍: കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അരൂരില്‍നിന്ന് പശ്ചിമകൊച്ചിയിലേക്കുള്ള ഗതാഗതം തടസ്സപ്പെടും. അരൂര്‍-തോപ്പുംപടി റോഡില്‍ അരൂര്‍ മാര്‍ക്കറ്റിന് സമീപം ജനുറം കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാന്‍ റോഡ് പൊളിച്ചതാണ് ഗതാഗതം തടസ്സപ്പെടാന്‍ കാരണം. ചെല്ലാനം, കുമ്പളങ്ങി ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈനാണിത്. ഇരുഭാഗത്തും എത്തി നില്‍ക്കുന്ന പൈപ്പുകള്‍ കൂട്ടിയോജിപ്പിക്കുന്നതിന് വേണ്ടിയാണ് റോഡ് പൊളിച്ചത്. ഇരുചക്രവാഹനങ്ങള്‍ക്കുമാത്രം കഷ്ടിച്ച് കടന്നുപോകാനുള്ള സംവിധാനമെ നിലവിലുള്ളൂ. റോഡ് പൊളിച്ചതുമൂലം ചേര്‍ത്തല-തോപ്പുംപടി കെ.എസ്.ആര്‍.ടി.സി സര്‍വിസുകളും നിലച്ചു. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. റോഡ് പൊളിച്ചതോടെ അരൂര്‍ വ്യവസായ മേഖലയുടെ പ്രവര്‍ത്തനവും ഭാഗികമായി നിലച്ചു. വ്യവസായ കേന്ദ്രത്തിലേക്കുള്ള ഏക റോഡാണിത്. കാര്യമായ മുന്നറിയിപ്പ് നല്‍കാതെ റോഡ് പൊളിച്ച് ഗതാഗതം തടസ്സപ്പെടുത്തിയ നടപടിയില്‍ ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. റോഡ് പൊളിക്കുന്നതിന്‍െറ രണ്ടുദിവസം മുമ്പുതന്നെ റോഡിന്‍െറ ഇരുഭാഗത്തും ഗതാഗതം തടസ്സപ്പെടുമെന്നുള്ള മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും തയാറാകാതിരുന്ന അധികൃതര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് എം.എസ്. അനസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.