ചെങ്ങന്നൂരിലെ കൊലപാതകം: ഷെറിന്‍െറ മൊഴി കേട്ട് പൊലീസ് ഞെട്ടി

ചെങ്ങന്നൂര്‍: സ്വത്തിനുവേണ്ടി മക്കള്‍ പിതാവിനെ വകവരുത്തിയ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഒരു ആജന്മശത്രുവിനെപ്പോലെ മരിക്കുന്നതുവരെ പിതാവിനെ വെടിവെക്കുകയും മൃതദേഹം പല കഷണങ്ങളാക്കി അജ്ഞാതകേന്ദ്രങ്ങളില്‍ എറിയുകയും ചെയ്ത സംഭവം അപൂര്‍വമാണ്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയ് ജോണിന് മകന്‍ ഷെറിന്‍ ജോണ്‍ നല്‍കിയ വിധി നിയമപാലന രംഗത്തെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, നാട്ടുകാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുംതന്നെ ഞെട്ടലുളവാക്കി. മകന്‍ പ്രതിയായ സംഭവത്തില്‍ അല്‍പംപോലും പ്രായശ്ചിത്തമോ ഖേദമോ ഇല്ലാതെയാണ് ഷെറിന്‍ തന്‍െറ മൊഴികള്‍ ഒന്നൊന്നായി പൊലീസിന് മുന്നില്‍ നിരത്തിയത്. മൃഗത്തെ വെട്ടിനുറുക്കുന്നതുപോലെ പിതാവിന്‍െറ മൃതശരീരം പല കഷണങ്ങളാക്കി കാറില്‍ ഒളിപ്പിച്ച് രാത്രിയുടെ മറവില്‍ പല സ്ഥലങ്ങളില്‍ വലിച്ചെറിയാന്‍ കഴിയുന്ന മാനസികാവസ്ഥ ഒരു മകന് ഉണ്ടാകുക എന്നത് പൊലീസിന് അചിന്ത്യമായ ഒന്നായിരുന്നു. പിണക്കങ്ങളും വൈരാഗ്യങ്ങളും ഒരുദിവസം കൊണ്ട് ഉണ്ടായതല്ല എന്നാണ് ഇതില്‍നിന്ന് അനുമാദിക്കുന്നത്. ഭാരിച്ച സ്വത്തിന്‍െറയും വസ്തുവകകളുടെയും അവകാശത്തര്‍ക്കം ജോയ് ജോണിന്‍െറ ദാരുണമായ അന്ത്യത്തിലേക്ക് എത്തിയതോടെ ഒട്ടേറെ കഥകളും നാട്ടില്‍ പരക്കാന്‍ തുടങ്ങി. അമേരിക്കയില്‍ നല്ലനിലയില്‍ കഴിഞ്ഞ് നാട്ടിലത്തെിയ ജോയ് ജോണിന്‍െറ ആരാച്ചാരായി മകന്‍ മാറുകയായിരുന്നു. സ്വത്ത് തര്‍ക്കം മാത്രമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് കരുതുന്നില്ല. 2010ലാണ് ഷെറിന്‍ വിവാഹം കഴിച്ചത്. രണ്ടുവര്‍ഷത്തിനുശേഷം വിവാഹബന്ധം ഒഴിഞ്ഞു. ബംഗളൂരു സ്വദേശിനിയായിരുന്നു ഭാര്യ. ആ ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ വിവാഹ ആല്‍ബവും വിഡിയോയും അന്വേഷണത്തിന്‍െറ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് സൂചന. പണത്തിന്‍െറയും ആധുനിക ജീവിതസാഹചര്യങ്ങളുടെയും ഉന്മാദാവസ്ഥയില്‍ ജീവിച്ച ഐ.ടി വിദഗ്ധന്‍ കൂടിയായ ഷെറിന്‍ എങ്ങനെ പിതാവിനെ നിഷ്ഠുരമായി കൊലപ്പെടുത്തുന്നതിന് വേണ്ട അവസ്ഥയിലേക്ക് എത്തി എന്നത് കൂടുതല്‍ ചോദ്യംചെയ്യലിലൂടെ മാത്രമേ മനസ്സിലാകൂ. പൊലീസിന്‍െറ പിടിയിലായശേഷം പലതവണ മൊഴി മാറ്റിപ്പറയുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി എല്ലാം കരുതിക്കൂട്ടി ചെയ്തുവെന്ന മനോഭാവത്തിലാണ് പ്രതികരിച്ചത്. മൃതദേഹത്തിന്‍െറ മധ്യഭാഗത്ത് വയര്‍ കീറിയാണ് ഇയാള്‍ കത്തിച്ചത്. തിരുവനന്തപുരത്തുനിന്ന് മകനുമായി മടങ്ങിയ ജോയ് ജോണ്‍ സ്വത്തിനെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഷെറിനോട് പിണങ്ങിയത്രെ. നേരത്തേതന്നെ പിതാവിന്‍െറ നടപടികളെ ചോദ്യംചെയ്യുകയും തന്‍െറ പ്രതിഷേധം അറിയിക്കുകയും ചെയ്ത മകന്‍ മറ്റാരുമില്ലാത്ത അവസരത്തില്‍ നേരത്തേ നിശ്ചയിച്ച മാനസിക തീരുമാനം നടപ്പാക്കുകയായിരുന്നത്രെ. ബംഗ്ളാവിന് സമാനമായ വീടും അവിടവുമായി വലിയ ബന്ധമില്ലാത്ത നാട്ടുകാരും. അതായിരുന്നു ജോയ് ജോണിന്‍െറ കുടുംബത്തിന്‍െറ അവസ്ഥ. നാട്ടുകാരുമായോ അയല്‍ക്കാരുമായോ അവര്‍ക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. അമേരിക്കയില്‍നിന്ന് വന്നുപോകുന്നതുപോലും ആര്‍ക്കുമറിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.