അനധികൃത മണ്ണുകടത്ത്: ടിപ്പറും മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തു

ചെങ്ങന്നൂര്‍: അനധികൃതമായി മണ്ണുകടത്താന്‍ ശ്രമിക്കുന്നതിനിടെ ആറ് ടിപ്പര്‍ ലോറിയും ഒരു മണ്ണുമാന്തി യന്ത്രവും ചെങ്ങന്നൂര്‍ പൊലീസ് പടികൂടി. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുളക്കുഴ ഗ്രാമപഞ്ചായത്തിലെ ആഞ്ഞിലിച്ചുവട്, പെണ്ണുക്കര- കനാല്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍നിന്നാണ് ടിപ്പറും എക്സ്കവേറ്ററും പിടികൂടിയത്. മുളക്കുഴ ആഞ്ഞിലിമൂടിന് സമീപമുള്ള നീര്‍ച്ചാല്‍ മണ്ണിട്ട് നികത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് എക്സ്കവേറ്റര്‍ പിടികൂടിയത്. ആറന്മുളയില്‍നിന്ന് റെയില്‍വേക്കായി മണ്ണ് നീക്കം ചെയ്യുന്നതിന് ഒമ്പത് വാഹനങ്ങള്‍ക്കു മാത്രമാണ് നിലവില്‍ പാസ് അനുവദിച്ചിട്ടുള്ളത്. ഇതിന്‍െറ മറവിലാണ് അനധികൃതമായി മണ്ണ് കടത്തുന്നത്. ഡിവൈ.എസ്പി ശിവസുതന്‍ പിള്ളയുടെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സ്ക്വാഡ് ബൈക്കിലും മറ്റ് വാഹനങ്ങളിലുമായി നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടാത്തത് മുതലെടുത്താണ് പാടശേഖരങ്ങള്‍ വന്‍ തോതില്‍ മണ്ണിട്ട് നികത്താന്‍ ആരംഭിച്ചത്. ചെറിയനാട്ട് പാടശേഖരം നികത്താന്‍ ഉത്തരവ് പുറപ്പെടുവിച്ച മുന്‍ ആര്‍.ഡി.ഒയുടെ നടപടി വിവാദമായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് വിളവെടുക്കാറായ നെല്‍പാടവും ചതുപ്പുനിലവും നീര്‍ച്ചാലും മണ്ണിട്ടുനികത്താന്‍ ശ്രമിക്കുന്നതിനിടെ 16 ടിപ്പര്‍ ലോറിയും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും ചെങ്ങന്നൂര്‍ പൊലീസ് പടികൂടിയിരുന്നു. ചെങ്ങന്നൂര്‍ സി.ഐ ജി. അജയനാഥ്, എസ്.ഐ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. വാഹനഉടമകളും ഡ്രൈവര്‍മാരുമടങ്ങുന്ന മണ്ണുമാഫിയാ സംഘത്തിനെതിരെ റിപ്പോര്‍ട്ട് തയാറാക്കി ചെങ്ങന്നൂര്‍ പൊലീസ് കലക്ടര്‍ക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.