കഞ്ചാവ് വില്‍പനക്കാരായ ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

കായംകുളം: കായംകുളത്ത് വിദ്യാര്‍ഥികളെയും തൊഴിലാളികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്ന ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ ആരിഫുല്‍ (20), മുഹമ്മദ് അബ്ദുല്‍ (30) എന്നിവരെയാണ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. 400 ഗ്രാം കഞ്ചാവും 107,23 രൂപയും ഇവരില്‍നിന്ന് കണ്ടെടുത്തു. മേടമുക്കിലെ ഇവരുടെ വാടകവീട്ടില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. വിദ്യാര്‍ഥികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് റെയ്ഡ് നടത്തിയത്. മാല്‍ഡ ജില്ലക്കാരായ നാല്‍വര്‍ സംഘമാണ് രണ്ടുവര്‍ഷമായി മേടമുക്കും പരിസരവും കേന്ദ്രീകരിച്ച് കച്ചവടം നടത്തിവന്നിരുന്നത്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പകലും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് രാത്രിയുമാണ് കച്ചവടം. ഹോട്ടല്‍ തൊഴിലാളികളും ഇവരുടെ ഗുണഭോക്താക്കളാണ്. പത്ത് കവറിന് ഒരു കവര്‍ സൗജന്യമായി നല്‍കിയാണ് വിദ്യാര്‍ഥികളെ വലയിലാക്കുന്നത്. 100 രൂപയാണ് ഒരുപൊതിക്ക് വില. എണ്‍പതോളം വിദ്യാര്‍ഥികളാണ് ഈ സംഘത്തില്‍നിന്ന് കഞ്ചാവ് വാങ്ങുന്നത്. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ ഓപറേഷനിലാണ് ഇരുവരും കുടുങ്ങിയത്. ചില വിദ്യാര്‍ഥികളെ കഞ്ചാവിന് ഇവരുടെ അടുക്കല്‍ വിട്ടെങ്കിലും നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് നേപ്പാളി ബാലനെ അയച്ചാണ് ഇവരെ വലയിലാക്കിയത്. പശ്ചിമബംഗാളില്‍നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ഇവരുടെ താമസസ്ഥലത്തുവെച്ചാണ് അരിഞ്ഞ് പൊതികളാക്കുന്നത്. ഇതിന് ഇറച്ചിവെട്ടിന് ഉപയോഗിക്കുന്നതുപോലുള്ള തടിക്കഷണവും സൂക്ഷിച്ചിട്ടുണ്ട്. കൂടെയുള്ള രണ്ടുപേര്‍ നാട്ടില്‍ കഞ്ചാവ് എടുക്കാന്‍ പോയിരിക്കുകയാണ്. കഞ്ചാവ് തീരുന്നതനുസരിച്ച് നാട്ടില്‍ പോയി കൂടുതല്‍ സ്റ്റോക്കുമായി തിരികെ വരും. മേടമുക്ക് കൂടാതെ പരിസരത്തെ സ്കൂളുകളും ഒ.എന്‍.കെ തുടങ്ങിയ ഭാഗങ്ങളിലുമാണ് സംഘം തമ്പടിച്ചിരുന്നത്. അതേസമയം, കായംകുളം പൊലീസ് സ്റ്റേഷനില്‍നിന്ന് പാറാവുകാരിയെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല. മാവേലിക്കര കണ്ണങ്കര മനുവാണ് (26) വ്യാഴാഴ്ച രാവിലെ എട്ടോടെ രക്ഷപ്പെട്ടത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്നതിനിടെ കൃഷ്ണപുരത്തുനിന്നാണ് മനുവിനെയും കൂട്ടുപ്രതി അഭിജിത്തിനെയും സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. പരീക്ഷ എഴുതാനത്തെിയ വിദ്യാര്‍ഥിയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തതാണ് ഇവരെ പിടികൂടാന്‍ കാരണമായത്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി. ആന്‍റി നാര്‍കോട്ടിക് സ്ക്വാഡിലെ ഡിവൈ.എസ്.പി ഡി. മോഹനന്‍, എ.എസ്.ഐ അലി അക്ബര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശരത്, ഹരികൃഷ്ണന്‍, ഷാഫി, അനൂപ് എന്നിവരാണ് റെയ്ഡ് നടത്തിയത്. കഞ്ചാവ് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് സംഘം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.