എല്‍.എസ്.ഡി ലഹരി സ്റ്റാമ്പ് വില്‍പന; അന്വേഷണം ഊര്‍ജിതമാകുന്നു

വടുതല: ഓണ്‍ലൈന്‍ ലഹരി സ്റ്റാമ്പ് വില്‍പനയെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാകുന്നു. യുവാക്കളും യുവതികളുമടങ്ങുന്ന വന്‍ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം അരൂരിലെ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് ഊര്‍ജിതമാക്കി. ലഹരി വില്‍പനയില്‍ പങ്കുള്ള വടുതല, പള്ളുരുത്തി ഭാഗങ്ങളിലുള്ള എട്ടോളം വിദ്യാര്‍ഥികള്‍ പൊലീസിന്‍െറ നിരീക്ഷണത്തിലാണ്. മാരകമായ ഈ ലഹരിവസ്തുവിന്‍െറ വിപണനം അന്താരാഷ്ട്ര മാഫിയയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പൊലീസ് നിഗമനം. ആഴ്ചകള്‍ക്കുമുമ്പ് കഞ്ചാവുമായി പിടികൂടിയ ഒരു കൗമാരക്കാരന്‍െറ മൊബൈല്‍ ഫോണില്‍നിന്നാണ് ലഹരി സ്റ്റാമ്പിനെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണമാണ് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ കൊച്ചി എടവനക്കാട് പാലിശ്ശേരില്‍ രോഹിത് പ്രകാശിലേക്ക് (27) എത്തിയത്. ഇയാളില്‍നിന്ന് അരൂര്‍ പൊലീസ് 27 എല്‍.എസ്.ഡി സ്റ്റാമ്പുകളും മത്തെഡിന്‍ ഡൈഓക്സൈഡ് ചേര്‍ന്ന മിശ്രിതവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അരൂര്‍ ക്ഷേത്രം കവലയില്‍ വടുതല, പാണാവള്ളി സ്വദേശികളായ മൂന്ന് ബി.ടെക് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേരെ എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി പിടിയിലായതോടെ ലഹരി സ്റ്റാമ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അരൂക്കുറ്റി, പാണാവള്ളി, വടുതല ഭാഗങ്ങളിലും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും ഒരുപോലെ എല്‍.എസ്.ഡി സ്റ്റാമ്പിന്‍െറ ഉപഭോഗം വ്യാപിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്‍ജിനീയറിങ് വിദ്യാര്‍ഥികളും ഡി.ജെ പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടെയുള്ള വന്‍ ശൃംഖലതന്നെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിരോധിത സൈറ്റില്‍ കയറിയാണ് ഓണ്‍ലൈന്‍ മുഖേന എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ ആവശ്യപ്പെടുന്നത്. വിലകൂടിയ സൈറ്റ് കോയിന്‍ അക്കൗണ്ടില്‍നിന്ന് ചെലവഴിച്ചാണിത് ലഭ്യമാക്കുന്നത്. തുടര്‍ന്ന് കൊറിയര്‍ വഴി ആവശ്യക്കാരന് ലഭിക്കും. എവിടെനിന്നാണ് ഇത് ലഭിക്കുന്നതെന്നും ആര്‍ക്കാണ് ഈ തുക ലഭിക്കുന്നതെന്നുമുള്ള കാര്യങ്ങള്‍ അജ്ഞാതമായി തുടരുകയാണ്. നാക്കിനടിയില്‍ ഒട്ടിച്ചുവെക്കുന്ന ഈ സ്റ്റാമ്പിന്‍െറ ഏതാനും ദിവസത്തെ ഉപയോഗംമൂലം ശരീരവും മനസ്സും പാടെ തകരാറിലാകും. മാരക മയക്കുമരുന്നായ ലൈസര്‍ജിക് ആസിഡ് ഡൈഈതൈലമൈഡ് (എല്‍.എസ്.ഡി) സ്റ്റാമ്പ്് 1.1 മില്ലിഗ്രാം കൈവശംവെച്ചാല്‍ ലഭിക്കുന്ന ശിക്ഷ 20 വര്‍ഷത്തെ തടവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.