കാലവര്‍ഷം; 2511 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

അമ്പലപ്പുഴ: കാലവര്‍ഷം ശക്തമായതോടെ അമ്പലപ്പുഴ മേഖലയില്‍ നാശനഷ്ടങ്ങള്‍ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായതോടെ വീടുകളില്‍ താമസിക്കാന്‍ പറ്റാത്ത കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. 2,511 കുടുംബാംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 150ഓളം കുട്ടികളുണ്ട്. ശക്തമായ കാറ്റില്‍ നീര്‍ക്കുന്നത്ത് രണ്ട് വീടുകളും കഞ്ഞിപ്പാടത്ത് ഒരു വീടും തകര്‍ന്നു. നീര്‍ക്കുന്നം ഇടയിലെവീട്ടില്‍ സുമിത്രന്‍, വാണികടവില്‍ സുരേന്ദ്രന്‍, കഞ്ഞിപ്പാടം തുണ്ടില്‍ പുത്തന്‍പറമ്പില്‍ നിക്ളോവാസ് (അനിയന്‍), നാല്‍പത്തിരണ്ടില്‍ വീട്ടില്‍ കരുണാകരന്‍ എന്നിവരുടെ വീടുകളാണ് കാറ്റില്‍ തകര്‍ന്നത്. സുരേന്ദ്രന്‍ താമസിച്ചിരുന്ന ഷെഡും നിക്ളോവാസിന്‍െറ പണിനടന്നുകൊണ്ടിരുന്ന വീടിന്‍െറ മേല്‍ക്കൂരയുമാണ് കാറ്റില്‍ തകര്‍ന്നത്. അമ്പലപ്പുഴ, പുന്നപ്ര, പുറക്കാട് ഭാഗങ്ങളിലാണ് കനത്ത മഴയെ തുടര്‍ന്ന് പ്രദേശം വെള്ളത്തിലായത്. പുറക്കാട് പഞ്ചായത്തില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനകം തുറന്നിട്ടുണ്ട്. തോട്ടപ്പള്ളി പൊഴി മുറിച്ചുതുടങ്ങിയെങ്കിലും ഇതുവരെ തുറന്നുവിട്ടിട്ടില്ല. കിഴക്കന്‍ വെള്ളത്തിന്‍െറ വരവ് കൂടുന്നതനുസരിച്ച് പൊഴി മുറിച്ചുവിടുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ വെള്ളത്തിന്‍െറ ഒഴുക്ക് നിയന്ത്രിക്കുന്നത് തണ്ണീര്‍മുക്കം ബണ്ട് വഴിയാണ്. തോട്ടപ്പള്ളിയില്‍ 40 ഷട്ടറുകളും ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ പൂന്തോട്ടം എല്‍.പി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. 256 കുടുംബങ്ങളിലെ 715 പേര്‍ ക്യാമ്പില്‍ കഴിയുന്നുണ്ട്. വെള്ളിയാഴ്ച നീര്‍ക്കുന്നം കളപ്പുരക്കലിന് സമീപം വന്‍മരം കടപുഴകി വീണ് 11 കെ.വി ലൈനിന് തകരാര്‍ സംഭവിച്ചു. ചേര്‍ത്തല: താലൂക്കിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുംമന്ത്രി പി. തിലോത്തമന്‍ സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്തംഗം സന്ധ്യ ബെന്നി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ അഡ്വ. ടി.എം. ഷെരീഫ്, മെര്‍ലിന്‍ സുരേഷ്, തഹസില്‍ദാര്‍ ആര്‍. തുളസീധരന്‍ നായര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അന്ധകാരനഴിയിലെ പൊഴി എക്സ്കവേറ്റര്‍ ഉപയോഗിച്ച് മൂന്നുതവണ മുറിച്ചിട്ടും വേലിയേറ്റം മൂലം കടല്‍വെള്ളം തിരിച്ചു കയറുന്ന സ്ഥിതിയാണ്. പ്രശ്നത്തിന് പരിഹാരം കാണാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മണ്ണുമാറ്റാനായി രണ്ട് എക്സ്കവേറ്ററുകള്‍ ഉപയോഗിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.വെള്ളിയാഴ്ച രണ്ട് ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 13 ആയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.