റോഡിനു കുറുകെ ആര്‍ച് സ്ഥാപിച്ചാല്‍ നടപടി –റോഡ് സുരക്ഷാ കൗണ്‍സില്‍

ആലപ്പുഴ: റോഡിനു കുറുകെ ആര്‍ച് സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കലക്ടറേറ്റില്‍ കൂടിയ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൗണ്‍സില്‍ ചെയര്‍പേഴ്സനായ കലക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സ്കൂളുകള്‍ക്കു മുമ്പിലെ സീബ്രാ ലൈനുകള്‍ തെളിഞ്ഞുകാണുന്ന വിധത്തിലാക്കാന്‍ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. നഗരത്തില്‍ ഉചിതമായ സ്ഥലങ്ങളില്‍ പാര്‍ക്കിങ്, നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പി.ഡബ്ള്യു.ഡിയോട് പ്രൊപ്പോസല്‍ നല്‍കാന്‍ യോഗം ആവശ്യപ്പെട്ടു. നിലവില്‍ കേരളാ റോഡ് സേഫ്റ്റി അതോറിറ്റി, ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിന് രണ്ടു തവണയായി 48,72,830 രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഒരുഭാഗം വിനിയോഗിച്ച് നങ്യാര്‍കുളങ്ങര മുതല്‍ കായംകുളം ഒ.എന്‍.കെ ജങ്ഷന്‍ വരെയുള്ള ഇലക്ട്രിക്കല്‍ സ്ട്രീറ്റ് ലൈന്‍ സ്ഥാപിക്കും. രണ്ടാം ഗഡുവായി ലഭിച്ച ആറു ലക്ഷം രൂപക്ക് ആല്‍ക്കോമീറ്റര്‍, ഹാന്‍ഡിക്യാം എന്നിവ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കാന്‍ പൊലീസ് വകുപ്പിനും മോട്ടോര്‍ വാഹന വകുപ്പിനും യോഗം അനുമതി നല്‍കി. പാതിരപ്പള്ളിയിലും കളര്‍കോടും ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ റോഡിന്‍െറ അരിക് ഉയര്‍ന്നുനില്‍ക്കുന്നത് ഒഴിവാക്കാന്‍ പ്രൊപ്പോസല്‍ തയാറാക്കാനും ലഭിക്കുന്ന മുറക്ക് തുക നല്‍കാനും യോഗം തീരുമാനിച്ചു. തണ്ണീര്‍മുക്കം -ചേര്‍ത്തല റൂട്ടില്‍ തണ്ണീര്‍മുക്കത്ത് ദേശീയപാതയിലേക്കുപോകുന്ന വഴിയും ആലപ്പുഴക്ക് പോകുന്നവഴിയും മനസ്സിലാകുന്ന വിധം ബോര്‍ഡ് സ്ഥാപിക്കാന്‍ പി.ഡബ്ള്യു.ഡി റോഡ്സിന് നിര്‍ദേശം നല്‍കി. ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിനനുവദിച്ച 94,40,274 രൂപ മാറുന്നതിനുള്ള തടസ്സം നീക്കാനുള്ള നടപടികള്‍ കലക്ടര്‍ സ്വീകരിക്കും. യോഗത്തില്‍ ആര്‍.ടി.ഒ എബി ജോണ്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.