പാണാവള്ളിയില്‍ ആംബുലന്‍സ് ബോട്ടും വര്‍ക്ക്ഷോപ് ബോട്ടും അനുവദിക്കും

വടുതല: സംസ്ഥാന ജലഗതാഗത വകുപ്പിന്‍െറ പാണാവള്ളി ബോട്ട് സ്റ്റേഷന്‍ പരിധിയില്‍ ആംബുലന്‍സ് റെസ്ക്യു ബോട്ടും വര്‍ക്ക്ഷോപ് ബോട്ടും അനുവദിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍. ഇവിടുത്തെ ബോട്ട് യാത്രാപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പാണാവള്ളി ബോട്ട് സ്റ്റേഷനില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രതിനിധികളുടെയും യോഗത്തിലാണ് ഡയറക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് രാത്രിയില്‍ ഉള്‍പ്പെടെ ഗുരുതര അസുഖമോ അപകടങ്ങളോ ഉണ്ടായാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനാണ് ആംബുലന്‍സ് ബോട്ട്. നിലവില്‍ ഇത്തരം അത്യാവശ്യസമയത്ത് പാസഞ്ചര്‍ ബോട്ടാണ് ഉപയോഗിക്കുന്നത്. കായലിന്‍െറ വിവിധ ഭാഗങ്ങളില്‍ കേടാകുന്ന ബോട്ടുകള്‍ അവിടെയത്തെി നന്നാക്കുന്നതിനാണ് വര്‍ക്ക്ഷോപ് ബോട്ട് അനുവദിക്കുന്നത്. നിലവില്‍ ബോട്ട് തകരാറിലായാല്‍ അത് കെട്ടിവലിച്ച് പാണാവള്ളിയില്‍ എത്തിച്ച് നന്നാക്കുകയാണ് പതിവ്. പെരുമ്പളം ന്യൂ സൗത് ജെട്ടിയില്‍ മിനി ഡോക് ക്രമീകരിക്കുന്നതും പരിഗണിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. ബോട്ട് സ്റ്റേഷന്‍ പരിധിയിലെ വിവിധ സര്‍വിസുകളുടെ സമയം പുന$ക്രമീകരിക്കുന്നതിന് അഭിപ്രായസമന്വയത്തിന് പെരുമ്പളം പഞ്ചായത്ത് നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരുന്നതിന് തീരുമാനിച്ചു. പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി 10.30 വരെ സര്‍വിസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കുമ്പളം വരെ അനുവദിച്ചിരിക്കുന്ന കൊച്ചി ജലമെട്രോ പെരുമ്പളം വരെ നീട്ടുന്നത് സംബന്ധിച്ച ും വൈക്കത്തുനിന്ന് കൊച്ചിയിലേക്ക് ആരംഭിക്കുന്ന സൗരോര്‍ജ അതിവേഗ ബോട്ട് സര്‍വിസ് പെരുമ്പളം വഴി കടന്നുപോകുന്നതിനും പെരുമ്പളത്ത് സ്റ്റോപ്പുകള്‍ അനുവദിക്കാനും സര്‍ക്കാറിലേക്ക് ശിപാര്‍ശ നല്‍കുമെന്ന് ഡയറക്ടര്‍ പറഞ്ഞു. പാണാവള്ളിയില്‍ പകല്‍ മാത്രമുള്ള ബോട്ട് മെക്കാനിക്കുകളുടെ സേവനം രാത്രിയില്‍ ഉപയോഗപ്പെടുത്തണമെന്നും ബോട്ടുകളുടെ ദിശാബോര്‍ഡുകള്‍ രണ്ടുസ്ഥലത്തും സ്ഥാപിക്കണമെന്നും സ്പെയര്‍ ബോട്ട് നിലനിര്‍ത്തണമെന്നും സുരക്ഷിതമായതും പുതിയതുമായ ബോട്ടുകള്‍ സര്‍വിസിന് വേണമെന്നുമുള്ള യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ശെല്‍വരാജ്, വൈസ് പ്രസിഡന്‍റ് പി.ജി. മുരളീധരന്‍,പെരുമ്പളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഷിബു, ട്രാഫിക് സൂപ്രണ്ടുമാരായ സത്യന്‍, സുജിത്ത്, സ്റ്റേഷന്‍ മാസ്റ്റര്‍ സുദേവന്‍, എന്‍.എ. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.