മാവേലിക്കര: ജില്ല ആശുപത്രിയിൽ ദലിത് യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മാവേലിക്കര വഴുവാടി സ്വദേശിനിയായ കാട്ടുംതലക്കൽ സജിതയെയാണ് (37) രോഗം ഭേദപ്പെടാതെ ഡിസ്ചാർജ് ചെയ്തത്. സംഭവമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും മാധ്യമപ്രവർത്തകരുമെത്തിയതിന് പിന്നാലെ അസ്ഥിരോഗ വിദഗ്ധനെത്തി സജിതയെ പരിശോധിച്ച് കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തുകയും വീണ്ടും അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ 18ന് ക്രിസ്മസിനായുള്ള പുൽക്കുടിൽ കെട്ടുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് അയൽവാസികളുടെ ആക്രമണത്തിനിരയായി ജില്ല ആശുപത്രിയിൽ ചികിത്സതേടിയതായിരുന്നു സജിത. കാലിനും കഴുത്തിനും സാരമായ പരിക്കുണ്ട്. 18 ന് വൈകുന്നേരം ആറുമണിയോടെയാണ് ഇവർ ജില്ല ആശുപത്രിയിൽ അഡ്മിറ്റായത്. ചൊവ്വാഴ്ച ഇവരെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടറെത്തി ഡിസ്ചാർജാകണമെന്ന് പറയുകയായിരുന്നു. താൻ അവശനിലയിലാണെന്ന് പറഞ്ഞിട്ടും നിർബന്ധപൂർവം ഡിസ്ചാർജിന് എഴുതിക്കൊടുക്കുകയായിരുന്നുവെന്ന് സജിത പറയുന്നു. ഉച്ചയോടെ വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.രഘുപ്രസാദെത്തി വിവരങ്ങൾ അന്വേഷിച്ചു. പിന്നാലെ മാധ്യമപ്രവർത്തകരും എത്തിയതോടെ സജിതയെ പരിശോധിക്കാൻ അസ്ഥിരോഗ വിദഗ്ധൻ തയാറാവുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.