ആലപ്പുഴ: അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും നിയന്ത്രിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിന് അടിയന്തര യോഗം വിളിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. കലക്ടര്‍ വീണ എന്‍. മാധവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫാണ് തെരുവുനായ് സംബന്ധിച്ച വിഷയം സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നിലവില്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശങ്ങള്‍ ഒന്നുംതന്നെ കിട്ടിയിട്ടില്ളെന്നും വാക്സിനേഷന്‍ കൊടുക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളൂവെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ഷകരുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴയെ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. എ.സി കനാല്‍ നവീകരണത്തിന് നടപടിയെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു. ചേര്‍ത്തല കനാല്‍, കുട്ടനാട് തുടങ്ങിയ മേഖലകളില്‍ പോളശല്യം രൂക്ഷമാകുന്നത് നിലംനികത്തല്‍ മൂലമുള്ള നീരൊഴുക്ക് തടസ്സപ്പെടുന്നതുകൊണ്ടാണെന്നും കടലിലേക്ക് കനാല്‍ തുറന്നുകൊടുത്താല്‍ പോളശല്യവും കൊതുക് വളരാനുള്ള സാഹചര്യവും ഒഴിവാക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് വിപുലമായ പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിക്കുന്നുണ്ടെന്നും അതില്‍ ഇതും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. കുട്ടനാട് സി-ബ്ളോക്കില്‍ മോട്ടോര്‍തറ ഇടിഞ്ഞതുമൂലമുള്ള മടവീഴ്ച മോട്ടര്‍തറയുടെ പെട്ടി തള്ളിപ്പോയതുകൊണ്ടാണെന്നും എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും കുട്ടനാട് പാക്കേജ് അസി. എക്സിക്യൂട്ടിവ് എന്‍ജി നീയര്‍ അറിയിച്ചു. സ്കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ ബൈക്കില്‍ അമിതവേഗത്തിലും ലൈസന്‍സില്ലാതെയും മൊബൈല്‍ഫോണ്‍ ഉപയോഗിച്ചും യാത്രചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരുന്നതായും കൂടുതല്‍ ശ്രദ്ധചെലുത്താനായി ആലപ്പുഴ നോര്‍ത്-സൗത് സി.ഐമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും പൊലീസ് അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.എസ്. ലതിക, ജില്ലാ-മേഖലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.