വൈപ്പിന്‍: ചെറായി യഹോവാസാക്ഷി പ്രാര്‍ഥനാലയത്തിലെ അസുഖബാധിതയായ വയോധിക മരിച്ചതിനത്തെുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയില്‍ പള്ളുരുത്തിയിലെ സെമിത്തേരിയില്‍ സംസ്കരിക്കാന്‍ കൊണ്ടുപോയ മൃതദേഹം മുനമ്പം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. മുനമ്പം തേറോത്ത് പരേതനായ സെബാസ്റ്റ്യന്‍െറ ഭാര്യ ശോഭയാണ്(64) തിങ്കളാഴ്ച രാത്രി മരിച്ചത്. മകനൊപ്പം പ്രാര്‍ഥനാലയത്തിന് സമീപം വാടകവീട്ടിലായിരുന്നു താമസം. അവിടെവെച്ചാണ് മരിച്ചത്. സഹോദരിയുടെ മരണത്തില്‍ സംശയമുണ്ടെന്നാരോപിച്ച് വിമുക്തഭടനായ സൗത് കുമ്പളങ്ങി പഴങ്ങാട്ട് പുല്ലനാട്ട് വീട്ടില്‍ മേരിദാസ് മുനമ്പം പൊലീസില്‍ പരാതി നല്‍കി. മുനമ്പം എസ്.ഐ ജി. അരുണിന്‍െറ നേതൃത്വത്തില്‍ പൊലീസ് ആരാധാനാലയത്തില്‍ എത്തി. ഈ സമയം മൃതദേഹം സംസ്കരിക്കാനായി പള്ളുരുത്തിയിലെ യഹോവാസാക്ഷി വിശ്വാസികളുടെ സെമിത്തേരിയിലേക്ക് കൊണ്ടുപോയിരുന്നു. പൊലീസ് പള്ളുരുത്തി സ്റ്റേഷനിലും സംസ്കാരത്തിന് പോയ സംഘാംഗങ്ങളുമായും ബന്ധപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടതുണ്ടെന്ന് അറിയിച്ചു. സംഘാംഗങ്ങള്‍ പൊലീസിന്‍െറ നിര്‍ദേശപ്രകാരം മൃതദേഹം പറവൂരിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സര്‍ജന് ഒഴിവില്ലാതിരുന്നതിനാല്‍ പോസ്റ്റ്മോര്‍ട്ടം ബുധനാഴ്ചയെ നടക്കൂവെന്ന് മുനമ്പം എസ്.ഐ അറിയിച്ചു. കഴിഞ്ഞയാഴ്ച സഹോദരിയെ കാണാന്‍ എത്തിയപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ളെന്നാണ് മേരിദാസ് പൊലീസില്‍ പറയുന്നത്. എന്നാല്‍, മരണകാരണം അര്‍ബുദമാണെന്ന് മകന്‍ പറഞ്ഞ സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്നും മേരിദാസ് പറഞ്ഞു. ശോഭയുടെയും മക്കളുടെയും ലക്ഷക്കണക്കിന് വിലവരുന്ന സ്വത്തുക്കള്‍ പ്രാര്‍ഥനാലയത്തിന്‍െറ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയതായി ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഇതുപോലെ പല വിശ്വാസി കുടുംബങ്ങളുടെയും സ്വത്തുക്കള്‍ കവര്‍ന്നതായി ഇവര്‍ ആരോപിച്ചു. പരാതി ലഭിച്ചാല്‍ വിശദ അന്വേഷണം നടത്തുമെന്ന് മുനമ്പം എസ്.ഐ ജി. അരുണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.