കണക്കില്‍ കാല്‍ക്കുലേറ്ററിനെ തോല്‍പിക്കുന്ന വിസ്മയ പ്രകടനവുമായി വിവേക് രാജ്

ആലപ്പുഴ: 50+50=100 ആണെന്ന് അറിയാത്തവരില്ല. എന്നാല്‍, ഒരു രണ്ടക്ക സംഖ്യയെ 10 സെക്കന്‍റുകൊണ്ട് അതത് സംഖ്യയോട് 19 തവണ കൂട്ടി ഏഴക്ക സംഖ്യയിലത്തെിക്കാന്‍ ആര്‍ക്ക് പറ്റും. രണ്ടക്ക സംഖ്യയെ അതത് സംഖ്യയോട് ഒമ്പതുതവണ ഗുണിച്ച് 15 സെക്കന്‍ഡുകൊണ്ട് 11 അക്ക സംഖ്യയിലത്തെിക്കാനോ? കണക്കില്‍ കാല്‍ക്കുലേറ്ററിനെ തോല്‍പിക്കുന്ന വിവേക് രാജിന് ഇതൊക്കെ നിസ്സാരമാണ്. കൂട്ടാനും കുറക്കാനും ഗുണിക്കാനും ഹരിക്കാനുമുള്ള വിവേകിന്‍െറ മിടുക്ക് അവിശ്വസനീയമാണ്. തെറ്റാതെയും വേഗത്തിലുമുള്ള കണക്കുകൂട്ടലാണ് ഈ 26 കാരനെ ലിംക ബുക് ഓഫ് റെക്കോഡിന് അര്‍ഹനാക്കിയത്. സ്വന്തം മൊബൈല്‍ നമ്പര്‍പോലും ഓര്‍ത്തുവെക്കാന്‍ പലരും ബുദ്ധിമുട്ടുമ്പോള്‍ ഒന്നുമുതല്‍ ഒരുലക്ഷം വരെ സംഖ്യകളുടെ ഗുണനപ്പട്ടിക കൃത്യമായി പറയാന്‍ ഈ മിടുക്കന് കഴിയും. നമ്മള്‍ മനസ്സില്‍ ഒരു സംഖ്യ വിചാരിച്ച് മൂന്നുതവണ അതേ സംഖ്യയോട് ഗുണിച്ചതിനുശേഷം ഉത്തരം പറഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം വിവേക് ആദ്യത്തെ സംഖ്യ പറയും. ഇനി നമ്മുടെ മൊബൈല്‍ നമ്പര്‍ ഒരു തവണ വിവേകിനോട് പറഞ്ഞാല്‍ മറ്റ് പല സംഖ്യകളും ഗുണിച്ചും ഹരിച്ചും കൂട്ടിയും നമ്മുടെ മൊബൈല്‍ നമ്പറിലേക്ക് എത്തിച്ചേരും. അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ഗിഫ്റ്റായി വാങ്ങിക്കൊടുത്ത കാല്‍ക്കുലേറ്ററില്‍ കണക്ക് കൂട്ടി തുടങ്ങിയ വിവേക് പിന്നിട് കാല്‍ക്കുലേറ്ററിനെയും തോല്‍പിക്കാന്‍ തുടങ്ങി. നന്നേ ചെറുപ്പത്തില്‍ തന്നെ കണക്കിലെ കുസൃതികളും കൗതുകങ്ങളും നോക്കിവെക്കാറുള്ള ശീലംതന്നെയാണ് വിവേകിന്‍െറ കഴിവിന് പിന്നില്‍. കണക്കിന്‍െറ വഴിയില്‍ പ്രചോദനമായത് ഹ്യൂമന്‍ കാല്‍ക്കുലേറ്റര്‍ എന്നറിയപ്പെടുന്ന അമേരിക്കക്കാരന്‍ സ്കോട്ട് ഫ്ളാന്‍സ് ബര്‍ഗ് ആണ്. സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കണക്കിലെ കൗതുകങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ വിവേക് ട്രെയ്നിങ് ക്ളാസുകള്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ, മാത്ത മാജിക് ഷോ എന്ന പരിപാടിയും നടത്തുന്നു. ഈ പരിപാടി സ്കൂള്‍ കോളജ് എന്നിവിടങ്ങളില്‍ ബുക് ചെയ്യുന്നതനുസരിച്ച് വിവേക് എത്തും. ആറാട്ടുവഴി സ്വദേശിയായ വിവേക്, പുത്തന്‍പുരക്കല്‍ വീട്ടില്‍ റാഫേല്‍ പി.സിയുടെയും ആനിക്കുട്ടിയുടെയും മകനാണ്. ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് കഴിഞ്ഞശേഷം ഇപ്പോള്‍ എം.ബി.എക്ക് പഠിക്കുന്നു. ഈ വര്‍ഷംതന്നെ ഇന്ത്യാ ബുക് ഓഫ് അവാര്‍ഡില്‍ കയറാനുള്ള ശ്രമത്തിലാണ് വിവേക്. 2018ല്‍ ഗിന്നസ് ബുക്കില്‍ ഇടംനേടുകയാണ് ഏറ്റവും വലിയ ആഗ്രഹമെന്നും വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.