കായംകുളം: മന്ത്രിയുടെ വരവിന് മുന്നോടിയായി പരിസരം വൃത്തിയാക്കുന്നതിനിടെ സ്പിരിറ്റ് കണ്ടെടുത്തു. കായംകുളം റോട്ടറി ഹാളിന് സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചിരുന്ന 15 ലിറ്ററിന്‍െറ രണ്ട് കന്നാസ് സ്പിരിറ്റാണ് കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന മാധ്യമ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി കെ.സി. ജോസഫ് എത്തുന്നതിന്‍െറ ഭാഗമായാണ് പരിസരം വൃത്തിയാക്കിയത്. ട്രാക്ടര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് സ്പിരിറ്റ് കന്നാസ് ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും എക്സൈസും സ്ഥലത്ത് എത്തി കൂടുതല്‍ പരിശോധന നടത്തി. കായലോരത്തോട് ചേര്‍ന്ന പ്രദേശമായ ഇവിടെ മദ്യ-മയക്കുമരുന്ന് മാഫിയ സജീവമാണെന്ന പരാതി ശക്തമാണ്. കാടുംപടലും വളര്‍ന്ന പുരയിടങ്ങള്‍ സ്പിരിറ്റ് സംഭരണകേന്ദ്രമാണെന്ന നേരത്തേ മുതലുള്ള ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് സ്പിരിറ്റ് കണ്ടെടുത്തത്. കഞ്ചാവ് മാഫിയയും ഈ ഭാഗത്താണ് തമ്പടിക്കുന്നത്. പൊലീസും എക്സൈസും ഈ ഭാഗത്തേക്ക് വരാത്തതും ഇത്തരക്കാര്‍ക്ക് സൗകര്യമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.