നഗരസഭാ സെക്രട്ടറി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൗണ്‍സില്‍ നിര്‍ദേശം

ആലപ്പുഴ: തീരദേശ ഹൈവേയുടെ ഭാഗമായി വാടപ്പൊഴി പാലത്തിന്‍െറ തുടര്‍ച്ചയായി റോഡ് നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍, ഓവര്‍സിയര്‍, ജെ.എച്ച്.ഐ എന്നിവരുടെ സംഘമാണ് അനധികൃത നിര്‍മാണം സംബന്ധിച്ച് പഠിച്ച് നാലുദിവസത്തിനകം കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കേണ്ടത്. റിപ്പോര്‍ട്ടില്‍ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ ഹൈകോടതി വിധിക്ക് വിധേയമായി കെട്ടിടം പൊളിച്ചുനീക്കുമെന്ന് ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബാബു, യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ തോമസ് ജോസഫ്, അഡ്വ. എ.എ. റസാഖ്, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, നിര്‍മല ആല്‍ബര്‍ട്ട്, ആര്‍. രമേശ്, വി.ജി. വിഷ്ണു, എം.വി. ഹല്‍ത്താഫ്, സുനില്‍ ജോര്‍ജ് എന്നിവരടങ്ങിയ സബ്കമ്മിറ്റി രൂപവത്കരിച്ചതായും ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് സബ് കമ്മിറ്റി പരിശോധിച്ചായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക. എന്നാല്‍, ഇത്തരമൊരു സബ് കമ്മിറ്റി രൂപവത്കരിക്കുന്നത് തീരദേശ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നഗരസഭാതലത്തില്‍ വിവിധകാര്യങ്ങള്‍ക്ക് പല കമ്മിറ്റി ഉണ്ടാക്കിയിട്ടും പ്രവര്‍ത്തനം നടന്നിട്ടില്ല. ഉദ്യോഗസ്ഥരുടെയോ സബ് കമ്മിറ്റിയുടെയോ തീരുമാനങ്ങള്‍ കാത്തുനില്‍ക്കാതെ ഒരു പ്രദേശത്തിന്‍െറയും നാടിന്‍െറ മൊത്തത്തിലെ വികസനത്തിനും വഴിവെക്കുന്ന തീരദേശപാത നിര്‍മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന അനധികൃത കെട്ടിടം പൊളിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷാംഗം തോമസ് ജോസഫ്, അഡ്വ. എ.എ. റസാഖ്, ഇല്ലിക്കല്‍ കുഞ്ഞുമോന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.