കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു; പിറകെ ഓടിയ പൊലീസുകാരനെ കള്ളനെന്നുകരുതി നാട്ടുകാര്‍ പിടികൂടി

വടുതല (ആലപ്പുഴ): കൈവിലങ്ങുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് കേസ് പ്രതിയെ പിടികൂടാന്‍ കൈലിമുണ്ടുടുത്ത് പിന്നാലെ ഓടിയ പൊലീസുകാരനെ കള്ളനെന്നുകരുതി നാട്ടുകാര്‍ തടഞ്ഞുവെച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കഞ്ചാവ് കേസ് പ്രതി പള്ളിപ്പുറം പാമ്പുംതറയില്‍ അര്‍ജുന്‍ ബാബുവാണ് (19) പൊലീസുകാരനെ ചതുപ്പില്‍ തള്ളിയിട്ട് ഓടിയത്. തുറവൂരില്‍നിന്ന് പിടികൂടിയ ഇയാളുടെ കൂട്ടാളികളെ കണ്ടത്തൊന്‍ പള്ളിപ്പുറത്തേക്ക് കൊണ്ടുപോകും വഴിയാണ് രക്ഷപ്പെട്ടത്. പ്രതിയെ പിടിക്കാന്‍ മഫ്തിയിലായിരുന്ന അലക്സ് എന്ന പൊലീസുകാരന്‍ പിറകെ ഓടി. കൈലിയുടുത്ത് നനഞ്ഞ് ഓടിയയാളെ കണ്ട് നായ കുരച്ചപ്പോള്‍ നാട്ടുകാര്‍ സംഘടിച്ച് വളയുകയായിരുന്നു. താന്‍ പൊലീസുകാരനാണെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞദിവസം അടുത്തവീട്ടില്‍ മോഷണശ്രമം നടന്നതിനാല്‍ നാട്ടുകാര്‍ വിശ്വസിച്ചില്ല. ഒടുവില്‍ മറ്റു പൊലീസുകാര്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ക്ക് അബദ്ധം മനസ്സിലായത്. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. അതിനിടെ, പൊലീസിനൊപ്പം രാത്രി മുഴുവന്‍ പ്രതിക്കായി തിരച്ചിലില്‍ ഏര്‍പ്പെട്ടയാളുടെ ബൈക്കും മോഷണം പോയി. കഴിഞ്ഞദിവസം പ്രദേശത്തെ മോഷണശ്രമം സംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ രാത്രി നാട്ടുകാര്‍ സംഘടിച്ച് ശ്രദ്ധിക്കണമെന്നാണ് പൊലീസ് നിര്‍ദേശിച്ചത്. ഇതാണ് പൊലീസിനുതന്നെ പാരയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.