ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സ്ഥാനത്തുനിന്നുമാത്രം ഒഴിവാക്കിയതില്‍ സി.പി.എം ജില്ലാ നേതൃത്വത്തിന് അതൃപ്തി

ചാരുംമൂട്: കള്ളുഷാപ്പ് ലൈസന്‍സിയായ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സ്ഥാനത്തുനിന്നുമാത്രം ഒഴിവാക്കി നടപടിയില്‍ സി.പി.എം ജില്ലാ നേതൃത്വത്തിന് അതൃപ്തി. നടപടി പുന$പരിശോധിക്കാന്‍ ഏരിയ കമ്മിറ്റി തീരുമാനിച്ചു. സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയേക്കും. സി.പി.എം നൂറനാട് തെക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രമേശനെയാണ് തല്‍സ്ഥാനത്തുനിന്ന് നീക്കി കഴിഞ്ഞദിവസം ലോക്കല്‍ കമ്മിറ്റി തീരുമാനമെടുത്തത്. മാവേലിക്കര മറ്റത്തുള്ള കള്ളുഷാപ്പില്‍നിന്ന് എക്സൈസ് സംഘം സ്പിരിറ്റും കള്ളും പിടിച്ചെടുത്ത സംഭവത്തിലെ പ്രതികളില്‍ ഒരാളാണ് രമേശന്‍. അബ്കാരിക്കേസില്‍ പ്രതിയായ രമേശനെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തുവന്നതോടെയാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്‍െറയും ഏരിയ സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം ലോക്കല്‍ കമ്മിറ്റി ചേര്‍ന്നത്. രമേശനെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കാനായിരുന്നു തീരുമാനം. കേസില്‍നിന്ന് ഒഴിവായി വന്നാല്‍ സ്ഥാനം തിരികെനല്‍കുന്ന കാര്യം ആലോചിക്കാമെന്ന് തീരുമാനിച്ചതായും പറയുന്നു. ചൊവ്വാഴ്ച ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ചാരുംമൂട് ഏരിയ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചക്ക് വന്നപ്പോഴാണ് നടപടി മയപ്പെടുത്തിയതിലുള്ള അതൃപ്തി ജില്ലാ നേതൃത്വം അറിയിച്ചത്. രമേശനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് ഒഴിവാക്കണമെന്ന ചര്‍ച്ചയുണ്ടാതായതാണ് വിവരം. തൊട്ടടുത്ത ദിവസം നൂറനാട് തെക്ക് ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ഉചിത തീരുമാനം എടുക്കാന്‍ ഏരിയ കമ്മിറ്റി നിര്‍ദേശം നല്‍കി. ഷാപ്പ് ലൈസന്‍സിയായ രമേശന്‍ ബിനാമി മാത്രമാണെന്നും പാര്‍ട്ടിയിലെ പ്രമുഖനായ വ്യക്തിക്കടക്കം അബ്കാരി മേഖലയുമായി ബന്ധമുള്ളതായും ഏരിയ കമ്മിറ്റിയില്‍ ആരോപണം ഉയര്‍ന്നതായും പറയുന്നു. മുമ്പ് നടന്ന ചില സമ്മേളനങ്ങളില്‍ അബ്കാരി ബന്ധം ആരോപിച്ച് പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തുവന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.