ചൗതിസ യന്ത്രം
എ.ഡി.954 ഫെബ്രുവരി 14 ഉത്തര ഭാരതത്തിലെ ജേജകഭുക്തിയെന്ന രാജ്യത്തിന്റെ തലസ്ഥാനമായ ഖജുരാഹോയിൽ, മഹാരാജാ ദങ്കവർമന്റെ മുപ്പത്തിനാലാം ജന്മദിനാഘോഷം നടക്കുകയാണ്. ചന്ദേല രാജവംശത്തിൽപ്പെട്ട അദ്ദേഹം അധികാരമേറ്റിട്ട് മൂന്നുകൊല്ലം തികയുന്ന ദിവസം കൂടിയാണത്. തലസ്ഥാന നഗരിയിൽ നിർമാണം പൂർത്തിയായ പുതിയ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയും അതോടൊപ്പം നടക്കുന്നുണ്ട്. പിതാവായ മഹാരാജ യശോവർമന്റെ കാലത്ത് തുടങ്ങിയ ആ ക്ഷേത്രത്തിന്റെ നിർമാണം...
എ.ഡി.954 ഫെബ്രുവരി 14
ഉത്തര ഭാരതത്തിലെ ജേജകഭുക്തിയെന്ന രാജ്യത്തിന്റെ തലസ്ഥാനമായ ഖജുരാഹോയിൽ, മഹാരാജാ ദങ്കവർമന്റെ മുപ്പത്തിനാലാം ജന്മദിനാഘോഷം നടക്കുകയാണ്. ചന്ദേല രാജവംശത്തിൽപ്പെട്ട അദ്ദേഹം അധികാരമേറ്റിട്ട് മൂന്നുകൊല്ലം തികയുന്ന ദിവസം കൂടിയാണത്. തലസ്ഥാന നഗരിയിൽ നിർമാണം പൂർത്തിയായ പുതിയ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയും അതോടൊപ്പം നടക്കുന്നുണ്ട്. പിതാവായ മഹാരാജ യശോവർമന്റെ കാലത്ത് തുടങ്ങിയ ആ ക്ഷേത്രത്തിന്റെ നിർമാണം അധികാരമേറ്റെടുത്തതിനുശേഷം ദങ്കവർമനാണ് പൂർത്തിയാക്കിയത്. ഈ മൂന്ന് ആഘോഷങ്ങളും ഒരുമിച്ചുവന്നതുകൊണ്ട് രാജ്യത്തെ ജനങ്ങളെല്ലാം വലിയ സന്തോഷത്തിലാണ്.
കൊട്ടാരവും തെരുവീഥികളും, എന്തിന് ചെറിയ വീടുകൾ പോലും, പൂമാലകൾകൊണ്ടും കൊടിതോരണങ്ങൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. ഗ്രാമങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടംകൂട്ടമായി തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നു. നഗരവീഥികൾ വാദ്യഘോഷങ്ങൾകൊണ്ട് മുഖരിതമായിരിക്കുന്നു. അഴകിൽ അപ്സരസ്സുകളെ വെല്ലുന്ന ഖജുരാഹോയിലെ സുന്ദരിമാർ തെരുവുകളിൽ പാട്ടുപാടിയും നൃത്തം ചെയ്തും മഹാരാജാവിനെ പ്രകീർത്തിക്കുകയാണ്. എന്നാൽ, മഹാരാജ ദങ്കവർമൻ ഈ ആഘോഷങ്ങളൊന്നും ശ്രദ്ധിക്കുന്നതേയില്ല. അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ പുതിയ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയിലായിരുന്നു. തന്റെ പിതാവ് ആഗ്രഹിച്ചതുപോലെ അത് നടത്താൻ കഴിയാതെ പോയതിൽ അദ്ദേഹത്തിന് വലിയ വിഷമമുണ്ടായിരുന്നു. അതിന് പ്രായശ്ചിത്തമായിട്ടാണ് യശോവർമന്റെ ചെല്ലപ്പേരായ ലക്ഷ്മണ എന്ന പേര് പുതിയ ക്ഷേത്രത്തിന് നൽകിയത്.
ലക്ഷ്മണക്ഷേത്രമെന്നാണ് പേരിട്ടതെങ്കിലും, സൂര്യോദയം കഴിഞ്ഞ് ഏഴര നാഴിക തികയുമ്പോൾ, ദീർഘമായ വേദോച്ചാരണങ്ങൾക്കും ഹോമങ്ങൾക്കും താന്ത്രികാനുഷ്ഠാനങ്ങൾക്കും ശേഷം, അവിടെ പ്രാണപ്രതിഷ്ഠ നടത്താൻ പോകുന്നത്, നാലടി ഉയരമുള്ള, ത്രിമുഖനും ചതുർബാഹുവുമായ വൈകുണ്ഠവിഷ്ണുവിന്റെ വിഗ്രഹമായിരുന്നു. നേരേ നോക്കിയാൽ കരുണാമയനായ മഹാവിഷ്ണുവിന്റെയും, വലതുവശത്ത് വരാഹമൂർത്തിയുടെയും ഇടതുവശത്ത് നരസിംഹ മൂർത്തിയുടെയും ഉഗ്രരൂപങ്ങളുള്ള, ശംഖുചക്രഗദാപദ്മധാരിയായ ആ വിഗ്രഹത്തിൽ, അതിശക്തനായൊരു ഭരണാധികാരിയുടെ സമസ്തഭാവങ്ങളും പ്രതിഫലിച്ചിരുന്നു.
യുഗങ്ങൾക്കുമുമ്പ്, കുറച്ചുകാലം ഭൂമിയിലെ വിന്ധ്യാപർവതത്തിൽ കഴിയാൻ നിർബന്ധിതനായ ബ്രഹ്മാവ്, മഹാവിഷ്ണുവിനെ നിത്യവും പൂജിക്കാനായി, ആകാശഗംഗയുടെ തീരത്തുള്ള ദേവശിലയിൽനിന്ന് കൊത്തിയെടുത്ത് കൊണ്ടുവന്നതാണ് ആ വിഗ്രഹമെന്ന് ഭക്തർ വിശ്വസിക്കുന്നു. വൈകുണ്ഠവിഷ്ണുവിന്റെ അനുഗ്രഹമുണ്ടെങ്കിൽ തനിക്ക് ലോകം മുഴുവൻ കീഴടക്കാൻ കഴിയുമെന്ന് മഹാരാജാ യശോവർമനും വിശ്വസിച്ചിരുന്നു. പ്രതിഹാര രാജാവായ മഹിപാലനെ തോൽപിച്ച് കലിഞ്ജർ കോട്ട പിടിച്ചെടുത്തപ്പോൾ കിട്ടിയ ആ അത്ഭുത വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനുവേണ്ടി മാത്രമാണ് ഖജുരാഹോയിൽ അദ്ദേഹം പുതിയൊരു ക്ഷേത്രം നിർമിക്കാൻ തീരുമാനിച്ചത്. പക്ഷേ, ആ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായി പ്രാണപ്രതിഷ്ഠ നടക്കുന്നതുവരെ ജീവിച്ചിരിക്കാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല.
പരിശുദ്ധമായ ചെമ്പുതകിടിൽ വരച്ച അത്ഭുതശക്തികളുള്ള ഒരു വിശുദ്ധ യന്ത്രത്തിന് മുകളിലാണ് കലിഞ്ജർ കോട്ടക്കുള്ളിലെ ക്ഷേത്രത്തിൽ ബ്രഹ്മാവ് വൈകുണ്ഠവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരുന്നതെന്നായിരുന്നു എല്ലാവരുടെയും വിശ്വാസം. എന്നാൽ ,സമചതുരാകൃതിയിൽ പതിനാറ് കളങ്ങളുണ്ടെന്നതൊഴികെ ആ യന്ത്രത്തിന്റെ മറ്റുവിവരങ്ങളൊന്നും ആർക്കുമറിയില്ലായിരുന്നു. നിർഭാഗ്യവശാൽ യശോവർമൻ അവിടെനിന്ന് വിഗ്രഹം ഇളക്കിയെടുത്തപ്പോൾ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചിരുന്ന യന്ത്രം പൂർണമായി നശിച്ചുപോയി. യന്ത്രത്തിലെ അക്കങ്ങളുടെ ക്രമം എന്തായിരുന്നുവെന്ന് എത്ര ശ്രമിച്ചിട്ടും ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല. പുതിയ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്കുവേണ്ട യന്ത്രം കൃത്യമായി കണക്കുകൂട്ടി വരച്ചുതരുന്നവർക്ക് ആയിരം സ്വർണനാണയം സമ്മാനമായി നൽകുമെന്ന് യശോവർമൻ രാജ്യം മുഴുവൻ വിളംബരം ചെയ്തു. പക്ഷേ, അതുകൊണ്ട് ഫലമൊന്നുമുണ്ടായില്ല. പ്രാണപ്രതിഷ്ഠ നടക്കുന്ന നിമിഷം വരെ ആരും യന്ത്രവുമായി എത്തിയില്ല. ഒടുവിൽ കരിങ്കല്ലിൽ കൊത്തിയെടുത്ത പീഠത്തിന് മുകളിൽ വൈകുണ്ഠ വിഷ്ണുവിന്റെ വിഗ്രഹം പ്രാണപ്രതിഷ്ഠ നടത്തേണ്ടിവന്നു. മാത്രമല്ല അന്ന് പ്രഭാതത്തിൽ മഹാരാജാവ് എഴുന്നെള്ളുമ്പോൾ തികച്ചും അപ്രതീക്ഷിതമായി ഒരു ദുഃശ്ശകുനവുമുണ്ടായി.
വിശേഷവസ്ത്രങ്ങൾ ധരിച്ച്, സ്വർണാഭരണവിഭൂഷിതനായ മഹാരാജാവ് പത്നീസമേതം പ്രാണപ്രതിഷ്ഠക്ക് സാക്ഷ്യം വഹിക്കാനായി ലക്ഷ്മണക്ഷേത്രത്തിലേക്ക് എഴുന്നെള്ളുമ്പോൾ, ഭ്രാന്തനെപ്പോലെ തോന്നിക്കുന്ന, നഗ്നനായൊരാൾ ജനക്കൂട്ടത്തിനിടയിൽ നിന്ന് അദ്ദേഹത്തിന്റെ മുന്നിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചു. നരച്ച, ജടപിടിച്ച താടിയും മുടിയുമുള്ള, ദുർഗന്ധം വമിക്കുന്ന, വൃത്തിഹീനനായ ആ മനുഷ്യന് സുമാർ അറുപത് വയസ്സുണ്ടാവും.
അയാളുടെ കൈയിൽ വലിയൊരു ഭാണ്ഡവുമുണ്ടായിരുന്നു. സ്വാഭാവികമായും മഹാരാജാവിനെ അകമ്പടി സേവിക്കുന്ന ഭടന്മാർ അയാളെ പിടിച്ചുമാറ്റി. ദങ്കവർമൻ അത് ശ്രദ്ധിക്കാത്തതുപോലെ ക്ഷേത്രത്തിനകത്തേക്ക് കയറിയെങ്കിലും, പ്രാണപ്രതിഷ്ഠ കഴിഞ്ഞ് കൊട്ടാരത്തിൽ മടങ്ങിയെത്തിയ ഉടനെ മന്ത്രിമുഖ്യനെ വിളിച്ച്, അയാൾ ആരാണെന്നും, എന്തിനാണ് തന്റെ മുന്നിലേക്ക് തിക്കിത്തിരക്കി വരാൻ ശ്രമിച്ചതെന്നും അന്വേഷിക്കാൻ ആജ്ഞാപിച്ചു. മന്ത്രിമുഖ്യൻ ഉടൻ തന്നെ ഭടന്മാരോട് ആ ഭ്രാന്തനെ കണ്ടുപിടിച്ച് കൊട്ടാരത്തിലെത്തിക്കാൻ ഉത്തരവിട്ടു. അവർ ഉച്ചയോടെ നഗരപ്രാന്തത്തിൽനിന്ന് ആ ഭ്രാന്തനെ പിടികൂടി മന്ത്രിമുഖ്യന്റെ മുന്നിൽ ഹാജരാക്കുകയും ചെയ്തു.
“നീയാരാണ്? എന്തിനാണ് മഹാരാജാവിന്റെ പിറന്നാളാഘോഷങ്ങൾ നടക്കുമ്പോൾ ഈ വൃത്തിഹീനമായ രൂപത്തിൽ അദ്ദേഹത്തിന്റെ മുന്നിലേക്കെടുത്തുചാടിയത്?’’
മന്ത്രിമുഖ്യൻ കടുത്ത ദേഷ്യത്തിലാണ് ചോദിച്ചത്. പക്ഷേ അതിന് മറുപടി പറയാതെ അയാൾ ദുരൂഹമായൊന്ന് പുഞ്ചി രിച്ചതേയുള്ളൂ. അതുകണ്ടപ്പോൾ മന്ത്രിമുഖ്യന്റെ കോപം ഇരട്ടിക്കുകയും ചെയ്തു.
“നിനക്ക് ഭ്രാന്താണോ? ചോദിച്ചതിനുത്തരം പറയാതെ വിഡ്ഢിയെപ്പോലെ ചിരിക്കുന്നതെന്താണ്?”
അയാൾ കൈയിലുള്ള ഭാണ്ഡം താഴെ വെച്ച് മന്ത്രിമുഖ്യന്റെ മുന്നിലുള്ള ഇരിപ്പിടത്തിൽ ഇരുന്നു. സ്വാഭാവികമായും അയാ ളുടെ പെരുമാറ്റം മന്ത്രിമുഖ്യന് തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം, ‘എഴുന്നേൽക്ക്’ എന്ന അർഥത്തിൽ അയാളെ തറപ്പിച്ചൊന്ന് നോക്കി. സാധാരണ നിലക്ക് ജേജകഭുക്തിയിലെ ഏതൊരു പ്രജയും അധികാരത്തിന്റെ തീയുള്ള ആ നോട്ടത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ എഴുന്നേൽക്കേണ്ടതായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. അയാൾ അവിടെ തന്നെയിരുന്ന് ഒന്നുകൂടി പുഞ്ചിരിച്ചതിനുശേഷം സാവധാനം മറുപടി പറയാൻ തുടങ്ങി.
“അതെ. ഞാനൊരു ഭ്രാന്തനാണ്. താങ്കളെപ്പോലെയുള്ളവരെ സംബന്ധിച്ചിടത്തോളം വിഡ്ഢിയുമാണ്. അതുകൊണ്ടാണ് അധികാരത്തിന്റെ ഉന്മാദത്തിൽ അഹങ്കരിക്കുന്ന താങ്കളെ നോക്കി എനിക്കിങ്ങനെ നിസ്സംഗമായി പുഞ്ചിരിക്കാൻ കഴിയുന്നത്. ബഹുമാനപ്പെട്ട മന്ത്രിമുഖ്യൻ ദയവായി ഒരു കാര്യം മനസ്സിലാക്കണം. ഈ അധികാരവും സമ്പത്തും ആഘോഷങ്ങളുമെല്ലാം എന്നെന്നേക്കും നിലനിൽക്കുന്നതല്ല. ഭൗതികമായ എന്തും അർഥശൂന്യവും നശ്വരവുമാണ്. വൈകുണ്ഠവിഷ്ണുവിനെ പ്രാണപ്രതിഷ്ഠ നടത്തിയതുകൊണ്ടൊന്നും ചന്ദേല രാജവംശത്തിന് കാലാകാലം രാജ്യം ഭരിക്കാനാവില്ല.”
ഇദ്ദേഹം വിചാരിച്ചതുപോലെ ഒരു ഭ്രാന്തനല്ലല്ലോ. വളരെ ഗൗരവമായിട്ടാണ് കാര്യങ്ങൾ പറയുന്നത്. സംസാരിക്കുന്നത് കേട്ടിട്ട് ജൈനമത വിശ്വാസിയായ ഒരു ദിഗംബര സന്യാസിയാണെന്ന് തോന്നുന്നു. ഇത്തരക്കാരോട് കൂടുതൽ തർക്കിക്കാതിരിക്കുന്നതാണ് ബുദ്ധി.
“താങ്കൾ പറഞ്ഞതെല്ലാം ശരിയാണെന്ന് സമ്മതിക്കാം. പക്ഷേ, അപ്പോഴും ഒരു ചോദ്യം ബാക്കിയുണ്ട്. ഈ പവിത്രമായ ദിവസത്തിലൊരു ദുശ്ശകുനമായി എന്തിനാണ് താങ്കൾ മഹാരാജാവിന്റെ മുന്നിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചത്?’’
മന്ത്രിമുഖ്യൻ ഗൗരവം വിടാതെ അൽപം മയത്തിലാണ് ചോദിച്ചത്. സന്യാസി ഏതാനും നിമിഷങ്ങൾ നിശ്ശബ്ദനായിരുന്നു. പിന്നെ എന്തോ ഓർത്തപോലെ പറയാൻ തുടങ്ങി.
“എനിക്ക് എല്ലാ ദിവസങ്ങളും ഒരുപോലെയാണ്. ഞാൻ നിങ്ങളെപ്പോലെ ശകുനങ്ങളിൽ വിശ്വസിക്കുന്നവനല്ല. മറ്റുള്ളവരിൽ നിന്നൊന്നും മറച്ചുവെക്കാനില്ലാത്തതുകൊണ്ട് വസ്ത്രങ്ങൾ ധരിക്കാറുമില്ല. കുളിച്ചുകുറിയിട്ട്, ആഭരണങ്ങൾ ധരിച്ച്, എന്നെ ഞാനല്ലാതാക്കുന്നതിൽ എനിക്ക് തീരെ താൽപര്യമില്ല. ഈ രൂപത്തിൽ എന്നെ കണ്ടിട്ട് നിങ്ങൾക്ക് ദുഃശ്ശകുനമായി തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ പ്രശ്നമാണ്. എന്റെയല്ല. ഇനി മഹാരാജാവിന്റെ മുന്നിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചതിന്റെ കാരണം പറയാം.
ഞാൻ മഹാരാജ ദങ്കവർമനെ കാണാനായി ഖജുരാഹോയിൽ വന്നിട്ട് നാലുദിവസമായി. പലതവണ ദ്വാരപാലകന്മാരോട് കൊട്ടാരത്തിനകത്തേക്ക് കടത്തിവിടാൻ ആവശ്യപ്പെട്ടു. മഹാരാജാവിനോട് വളരെ പ്രധാനപ്പെട്ടൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. പക്ഷേ, അവർ എന്നെ അകത്തുകയറാൻ അനുവദിച്ചില്ല. നിങ്ങളെപ്പോലെയുള്ള മേലധികാരികളുടെ ഭാഗത്തുനിന്നുപോലും അതേ പെരുമാറ്റമാണുണ്ടായത്. ഒടുവിൽ ഗതികെട്ടിട്ടാണ് ഇന്ന് കാലത്ത് ക്ഷേത്രത്തിലേക്ക് വരുന്ന മഹാരാജാവിന്റെ മുന്നിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. അദ്ദേഹവും എന്നെ ശ്രദ്ധിക്കാതെ നടന്നുപോയി.”
സന്യാസി വളരെ വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞു. പക്ഷേ, മന്ത്രിമുഖ്യനത് ബോധ്യപ്പെട്ടില്ല. രാജ്യത്തെ പ്രജകളെല്ലാം ഇദ്ദേഹത്തെപ്പോലെ മഹാരാജാവിനെ നേരിട്ടുകണ്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാൽ അനുവദിക്കാൻ കഴിയില്ലല്ലോ. അത് മഹാരാജാവിന്റെ സുരക്ഷക്ക് ഭീഷണിയാവുകയും ചെയ്യും. പക്ഷേ, തർക്കത്തിനുപോകേണ്ടെന്ന് മുമ്പേ തീരുമാനിച്ചതിനാൽ അതൊന്നും പറയാൻ പോയില്ല. ഇത്തരം ആളുകളോട് കൂടുതൽ സംസാരിക്കാതെ എത്രയും വേഗം പ്രശ്നം പരിഹരിക്കുന്നതാണല്ലോ നല്ലത്.
“ശരി, താങ്കൾക്കെന്താണ് മഹാരാജാവിനോട് പറയാനുള്ളത് ?’’
മന്ത്രിമുഖ്യൻ സന്യാസിയോട് നേരെ കാര്യം ചോദിച്ചു.
“അത് അദ്ദേഹത്തോട് നേരിട്ട് മാത്രമേ പറയാൻ കഴിയൂ. താങ്കളോട് പറയാൻ പറ്റില്ല.”
“ജേജകഭുക്തിയിലെ മന്ത്രിമുഖ്യൻ അറിയാൻ പാടില്ലാത്ത എന്ത് രഹസ്യമാണ് താങ്കൾക്ക് മഹാരാജാവിനെ അറിയിക്കാനുള്ളത്?”
ആ ചോദ്യം കേട്ടപ്പോൾ സന്യാസി പരിഹാസസ്വരത്തിൽ പൊട്ടിച്ചിരിച്ചു.
“ഹഹ ഹഹ ഇതെന്ത് ചോദ്യമാണ്. താങ്കൾ അറിയാൻ പാടില്ലാത്ത രഹസ്യമായതുകൊണ്ടാണല്ലോ മഹാരാജാവിനോട് മാത്രമേ പറയൂ എന്ന് പറഞ്ഞത്. പിന്നെ ഒരു കാര്യം, താങ്കൾ മന്ത്രിമുഖ്യൻ മാത്രമാണ്. മഹാരാജാവല്ല. അക്കാര്യം മറക്കരുത്.”
ഒരു താക്കീതുപോലെയാണ് സന്യാസി പറഞ്ഞുനിർത്തിയത്. പക്ഷേ, മന്ത്രിമുഖ്യൻ അത് കേട്ടതായി ഭാവിച്ചില്ല.
“ശരി, അത്ര വലിയ രഹസ്യമാണെങ്കിൽ എന്നോട് പറയേണ്ട. താങ്കൾക്ക് മഹാരാജാവിനെ അറിയിക്കാനുള്ള കാര്യങ്ങൾ ഒരു ഭുർജപത്രത്തിലെഴുതി തരൂ. ഞാൻ അദ്ദേഹത്തിന് കൊടുക്കാം.”
മന്ത്രിമുഖ്യന്റെ ആ തന്ത്രത്തിലും സന്യാസി വീണില്ല.
“മഹാരാജാവിനെ കാണാൻ അനുവദിക്കില്ല എന്നല്ലേ ഈ പറഞ്ഞതിന്റെ അർഥം? ഞാൻ എഴുതിത്തരുന്ന ഭുർജപത്രം താങ്കൾ വായിക്കില്ലെന്നതിന് എന്താണുറപ്പ്? അത് മഹാരാജാവിന്റെ മുന്നിലെത്തുമെന്നതിന് എന്താണുറപ്പ് ? ബഹുമാന്യനായ മന്ത്രിമുഖ്യാ, താങ്കളുടെ ചതി മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഈ പാവം ദിഗംബരസന്യാസിക്കുണ്ട്. തന്നെ പ്രജകളിൽ നിന്ന് പരമാവധി അകറ്റിനിർത്തുന്ന ഈ മന്ത്രിമുഖ്യനെവെച്ച് രാജ്യം ഭരിക്കുന്നൊരു വിഡ്ഢിയാണല്ലോ മഹാരാജാ ദങ്കവർമൻ എന്നാലോചിക്കുമ്പോൾ സഹതാപം തോന്നുന്നു.”
സന്യാസിയുടെ ആ വാക്കുകൾ മന്ത്രിമുഖ്യന്റെ ആത്മാഭിമാനത്തിനേറ്റ അതിശക്തമായൊരു അടിയായിരുന്നു.
“എന്റെ മഹാരാജാവ് വിഡ്ഢിയോ? എന്ത് അസംബന്ധമാണ് പറയുന്നത്? കൊന്നുകളയും നിന്നെ ഞാൻ...’’
മന്ത്രിമുഖ്യന്റെ കോപം പതിന്മടങ്ങായി. അദ്ദേഹം വാളുമെടുത്ത് ഇരിപ്പിടത്തിൽ നിന്ന് ചാടിയെഴുന്നേറ്റ് അട്ടഹസിച്ചു. പക്ഷേ, അത് കണ്ടിട്ടൊന്നും ദിഗംബരസന്യാസിക്ക് ഒരു കുലുക്കവുമുണ്ടായില്ല. തന്റെ ഇരിപ്പിടത്തിൽ ഉറച്ചിരുന്നുകൊണ്ട് അദ്ദേഹം വീണ്ടും പുഞ്ചിരിച്ചു.
“ഛേ ഛേ… ജേജകഭുക്തിയിലെ മന്ത്രിമുഖ്യൻ ഇങ്ങനെ പ്രകോപിതനാകരുത്. നേരത്തെ താങ്കൾ എന്നെ വിഡ്ഢിയെന്ന് വിളിച്ചപ്പോൾ ഞാൻ വെറുതെ പുഞ്ചിരിച്ചതല്ലേയുള്ളൂ. അങ്ങേക്ക് മഹത്തരമെന്ന് തോന്നുന്ന കാര്യങ്ങൾ എനിക്ക് വിഡ്ഢിത്തമാകാം. എനിക്ക് മഹത്തരമെന്ന് തോന്നുന്നത് അങ്ങേക്കും. അതിൽ തെറ്റൊന്നുമില്ല. പിന്നെ ഒരു കാര്യം. വീണ്ടുവിചാരമില്ലാതെ എന്നെ കൊലപ്പെടുത്തിയാൽ, താങ്കൾക്ക് മഹാരാജാവിന്റെ ഗുരുവിനെ കൊന്നതിനുള്ള ശിക്ഷ അനുഭവിക്കേണ്ടിവരും.”
അതുകേട്ടപ്പോൾ മന്ത്രിമുഖ്യൻ ഞെട്ടിപ്പോയി. മഹാരാജാ ദങ്കവർമന്റെ ഗുരുവാണോ തന്റെ മുന്നിലിരിക്കുന്നത്? വിശ്വസിക്കാനാവുന്നില്ല! മഹാരാജാവ് നളന്ദയിലും സോനാഗിരിയിലുമൊക്കെ പോയി പഠിച്ചതായി കേട്ടിട്ടുണ്ട്. അതിലെവിടെ വെച്ചായിരിക്കും ഇദ്ദേഹം പഠിപ്പിച്ചിരിക്കുക? നളന്ദ പോലെയുള്ള ഉയർന്ന വിദ്യാപീഠങ്ങളിലെ ആചാര്യന്മാർ, മുൻകൂട്ടി അറിയിച്ച്, ശിഷ്യന്മാരുടെ അകമ്പടിയോടെയാണല്ലോ വരാറുള്ളത്? അത്ര പ്രാധാന്യമുള്ള ആചാര്യനൊന്നുമല്ലെന്നാണ് തോന്നുന്നത്. എവിടെയെങ്കിലും വെച്ച് എന്തെങ്കിലും നിസ്സാരകാര്യങ്ങൾ പഠിപ്പിച്ചതിന്റെ പേരിൽ ഗുരുസ്ഥാനം അവകാശപ്പെടുന്നതാവണം. തൽക്കാലം അത്ഭുതം പുറത്തുകാണിക്കാതെ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാം.
“ക്ഷമിക്കണം, അതെനിക്കറിയില്ലായിരുന്നു. താങ്കളുടെ പേരെന്താണ്? എവിടെ വെച്ചാണ് ഞങ്ങളുടെ മഹാരാജാവിന് അങ്ങയുടെ ശിഷ്യനാകാനുള്ള ഭാഗ്യമുണ്ടായത്?’’
മന്ത്രിമുഖ്യൻ ശബ്ദം താഴ്ത്തി അൽപം ബഹുമാനത്തോടെയാണ് ചോദിച്ചത്. ഒരു വ്യക്തിയുടെ സമൂഹത്തിലെ സ്ഥാന മാനങ്ങളെക്കുറിച്ചറിയുമ്പോൾ എത്രവേഗത്തിലാണ് മറ്റുള്ളവരുടെ പെരുമാറ്റത്തിൽ മാറ്റം വരുന്നത്! ഇവർ മനുഷ്യരെയല്ല, സ്ഥാനമാനങ്ങളെയാണ് ബഹുമാനിക്കുന്നതെന്ന് തോന്നുന്നു. കഷ്ടംതന്നെ! സന്യാസി മനസ്സിൽ പറഞ്ഞു. ഇക്കണക്കിന് തന്റെ പേര് കേൾക്കുമ്പോൾ മന്ത്രിമുഖ്യൻ എങ്ങനെയായിരിക്കും പ്രതികരിക്കുക?
“എന്റെ പേര് ചന്ദ്രശേഖര. അനന്ത ചന്ദ്രശേഖര എന്ന് പറഞ്ഞാൽ നിങ്ങളുടെ മഹാരാജാവിന് പെട്ടെന്ന് ഓർമവരും. അദ്ദേഹം ദശാബ്ദങ്ങൾക്കുമുമ്പ് സോനാഗിരിയിൽ എന്റെ ഗണിത വിദ്യാർഥിയായിരുന്നു.”
അനന്ത ചന്ദ്രശേഖര! ആര്യഭട്ടനും ബ്രഹ്മഗുപ്തനും ശേഷം ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനായ ഗണിതശാസ്ത്രജ്ഞൻ! ശൂന്യം പോലെ തന്നെ പ്രധാനപ്പെട്ട അനന്തം കണ്ടുപിടിച്ച പ്രതിഭാശാലി. മന്ത്രിമുഖ്യൻ എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ ആദരവോടെ തൊഴുതു. മഹാനായ ഈ മനുഷ്യനോടാണല്ലോ ഒരു ഭ്രാന്തനോടെന്നപോലെ താൻ പെരുമാറിയതെന്നോർത്തപ്പോൾ മന്ത്രിമുഖ്യന് കടുത്ത ലജ്ജയും വലിയ കുറ്റബോധവും തോന്നി.
“ആചാര്യ. ദയവായി ക്ഷമിക്കണം. വലിയൊരു തെറ്റുപറ്റി. എനിക്ക് മാത്രമല്ല ഖജുരാഹോയിലെ ജനങ്ങൾക്ക് മുഴുവനും ആ തെറ്റുപറ്റി. അങ്ങയെപ്പോലെ മഹാനായൊരു ഗണിതശാസ്ത്രജ്ഞനെ ദ്വാരപാലകന്മാർക്കോ, മേലധികാരികൾക്കോ, ഈ രാജ്യത്തെ ഏതെങ്കിലുമൊരു പൗരനോ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ച എല്ലാ തെറ്റുകൾക്കും ദയവായി മാപ്പുതരണം.’’
മന്ത്രിമുഖ്യൻ അനന്ത ചന്ദ്രശേഖരയുടെ കാൽക്കൽവീണ് സാഷ്ടാംഗം നമസ്കരിച്ചു. ചന്ദ്രശേഖര എഴുന്നേറ്റ് അദ്ദേഹത്തിന്റെ കൈകൾ പിടിച്ചുയർത്തി. പക്ഷേ ക്ഷമിച്ചെന്നോ, സാരമില്ലെന്നോ പറഞ്ഞില്ല. നിർവികാരമായി ഒന്ന് നോക്കുക മാത്രം ചെയ്തു.
“അനന്ത ചന്ദ്രശേഖരയാണ് അങ്ങെന്ന ചെറിയൊരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഞങ്ങളുടെ ആരുടെ ഭാഗത്തുനിന്നും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരു പിഴവും സംഭവിക്കില്ലായിരുന്നു.”
മന്ത്രിമുഖ്യൻ ക്ഷമാപണ സ്വരത്തോടെ വീണ്ടും പറഞ്ഞു.
“അതിലെനിക്ക് സംശയമൊന്നുമില്ല. പക്ഷേ, അധികാരമോ പേരോ പെരുമയോ ഇല്ലാത്ത ഒരു സാധാരണ മനുഷ്യനോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതാണല്ലോ കാര്യം. ശരി, കഴിഞ്ഞത് കഴിഞ്ഞു. ഇനിയെങ്കിലും മനുഷ്യരെ വേഷഭൂഷാദികൾ നോക്കി വിലയിരുത്താതിരിക്കൂ.”
“തീർച്ചയായും ആചാര്യ. ഇനിയൊരിക്കലും ഇത്തരമൊരു പിഴവ് ഖജുരാഹോയിൽ സംഭവിക്കില്ല. അങ്ങ് ദയവായി എന്റെ കൂടെ വരൂ. നമുക്ക് പോയി മഹാരാജാവിനെ കാണാം.”
മന്ത്രിമുഖ്യൻ ചന്ദ്രശേഖരയെയും കൂട്ടി മഹാരാജാവിന്റെ സദസ്സിലേക്ക് നടന്നു. അപ്പോഴേക്കും പ്രഭാതത്തിൽ തന്റെ മുന്നിലേക്ക് തിക്കിത്തിരക്കിവന്നത് ആചാര്യ അനന്ത ചന്ദ്രശേഖരയാണെന്ന വിവരം മഹാരാജാവ് അറിഞ്ഞുകഴിഞ്ഞിരുന്നു. അദ്ദേഹം ഒരു നിമിഷംപോലും പാഴാക്കാതെ സിംഹാസനത്തിൽ നിന്നിറങ്ങിവന്നു.
“ആചാര്യ, ഞങ്ങളുടെ ഭാഗത്തുനിന്ന് അറിയാതെ സംഭവിച്ചുപോയ തെറ്റുകളെല്ലാം ദയവായി ക്ഷമിക്കണം. അങ്ങയുടെ പ്രിയ ശിഷ്യനെ അനുഗ്രഹിക്കണം.”
മഹാരാജാ ദങ്കവർമൻ ആചാര്യ ചന്ദ്രശേഖരയുടെ മുന്നിൽ കൂപ്പകൈകളുമായി തലകുനിച്ചുനിന്നു. ആചാര്യൻ അദ്ദേഹത്തെ രണ്ട് കൈകളുമുയർത്തി അനുഗ്രഹിച്ചു. പിന്നെ നെഞ്ചോടുചേർത്ത് ആശ്ലേഷിച്ചു.
“ചന്ദേല മഹാരാജാവിനോട് എനിക്കൊരു പവിത്രമായ രഹസ്യം പറയാനുണ്ട്.”
ചന്ദ്രശേഖര ദങ്കവർമന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു.
“അങ്ങ് എന്റെ കൂടെ വരൂ. നമുക്ക് സ്വസ്ഥമായി ഇരുന്ന് സംസാരിക്കാം.”
മഹാരാജാവ് ആചാര്യനെ തന്റെ സ്വകാര്യമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ അവർ മാത്രമായപ്പോൾ ആചാ ര്യൻ ഒരു ചെറുപുഞ്ചിരിയോടെ മഹാരാജാവിനോട് ആ രഹസ്യം വെളിപ്പെടുത്തി.
“ചൗതിസ!”
മഹാരാജാവിന് ആചാര്യൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. അദ്ദേഹം ഒരു വിദ്യാർഥിയുടെ ആകാംക്ഷയോടെ ഗുരുവിനെ നോക്കി. ചന്ദ്രശേഖര പറയാൻ തുടങ്ങി.
“ഗണിതമാണ് ഈ പ്രപഞ്ചത്തിലെ എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനമെന്ന് സോനാഗിരിയിൽവെച്ച് ഞാൻ പറഞ്ഞുതന്നത് ഓർമയുണ്ടല്ലോ. ശൂന്യതയിൽനിന്ന് അനന്തതയിലേക്കുള്ള യാത്രയിലാണ് ഈ പ്രപഞ്ചത്തിലെ ഓരോ കണങ്ങളും. സ്വാഭാവികമായും നമ്മളും ആ യാത്രയുടെ ഭാഗമാണ്. കാലമാകുന്ന മഹാസുദ്രത്തിലൂടെയാണ് ആ സഞ്ചാരം. അതിനിടയിൽ പല അത്ഭുതങ്ങളും സംഭവിക്കാം. ഗണിതത്തിന്റെ കണ്ണിലൂടെ നോക്കിയാൽ മാത്രമേ നമുക്കതെല്ലാം മനസ്സിലാക്കാൻ കഴിയൂ. ശൂന്യം മുതൽ അനന്തം വരെയുള്ള സംഖ്യകളിലോരോന്നിന്റെയും പിറകിൽ നിരവധി രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്.
മനുഷ്യരെ സംബന്ധിച്ചിടത്തോളം അതിലേറ്റവും പ്രധാനപ്പെട്ട സംഖ്യയാണ് ചൗതിസ. ഏതൊരു മനുഷ്യനും തന്റെ മുപ്പത്തിനാലാമത്തെ വയസ്സിലാണ് മാതാപിതാക്കളുടെയും രക്ഷകർത്താക്കളുടെയും നിഴലിൽ നിന്ന് രക്ഷപ്പെട്ട് തന്റേതായൊരു ലോകത്തിന്റെ അധിപനാകുന്നത്. ഗൃഹസ്ഥാശ്രമിയാണെങ്കിൽ വിവാഹം കഴിച്ച് ഭാര്യയും കുട്ടികളുമായി കുടുംബനാഥനാകുന്നു. രാജാവാണെങ്കിൽ രാജ്യം പൂർണമായി തന്റെ അധികാരത്തിന് കീഴിലാക്കുന്നു. സന്യാസിയാണെങ്കിൽ എല്ലാ ഭൗതികസ്വത്തുക്കളും ഉപേക്ഷിച്ച് പൂർണപരിത്യാഗിയാകുന്നു. ഞാൻ മുപ്പത്തിനാലാം വയസ്സിലാണ് സോനാഗിരിയിലെ അധ്യാപകവൃത്തി ഉപേക്ഷിച്ച് പൂർണസന്യാസം സ്വീകരിച്ചത്.”
ആചാര്യൻ എന്താണ് പറഞ്ഞുകൊണ്ടുവരുന്നതെന്ന് അപ്പോഴാണ് മഹാരാജാവിന് മനസ്സിലായത്.
“ആചാര്യ, കലിഞ്ജർ കോട്ടയിൽ വൈകുണ്ഠവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരുന്ന യന്ത്രത്തിന്റെ മൂല്യം അതായിരുന്നോ?’’
ആചാര്യന് തന്റെ ശിഷ്യനെക്കുറിച്ച് അഭിമാനം തോന്നി.
“ അതെ. പക്ഷേ അതൊരു സാധാരണ ചൗതിസ യന്ത്രമായിരുന്നില്ല. അതിനെക്കുറിച്ച് പിന്നെ വിശദമായി പറയാം. വൈകുണ്ഠവിഷ്ണുവിന്റെ ശക്തി വാസ്തവത്തിൽ വിഗ്രഹത്തിലായിരുന്നില്ല. വിഗ്രഹം പ്രതിഷ്ഠിച്ച യന്ത്രത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ പ്രാണപ്രതിഷ്ഠകൊണ്ട് താങ്കൾക്ക് ഉദ്ദേശിച്ചഫലം കിട്ടാൻ സാധ്യതയില്ല.”
മഹാരാജാവിനും അതറിയാമായിരുന്നു. അദ്ദേഹം നിരാശയോടെ ഗുരുവിനെ നോക്കി.
“ശരിയാണ്. എനിക്ക് അതിൽ വലിയ വിഷമമുണ്ട്. പക്ഷേ അഞ്ചുവർഷത്തിലേറെക്കാലം ജേജകഭുക്തിയിലും അയൽ രാജ്യങ്ങളിലുമുള്ള ഗണിതശാസ്ത്രജ്ഞന്മാർ എത്ര ശ്രമിച്ചിട്ടും യന്ത്രത്തിന്റെ മൂല്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ എന്റെ മുന്നിൽ വേറെ വഴികളൊന്നുമുണ്ടായിരുന്നില്ല.”
“ അതെനിക്ക് മനസ്സിലായി. അങ്ങ് ഇതിലേക്ക് നോക്കൂ…”
7 12 1 14
2 13 8 11
16 3 10 5
9 6 15 4
ആചാര്യൻ മഹാരാജാവിന്റെ മുന്നിൽ തന്റെ ഭാണ്ഡത്തിൽ നിന്നൊരു ഭുർജപത്രമെടുത്ത് നിവർത്തിവെച്ചു.
മഹാരാജ ദങ്കവർമൻ അത്ഭുത്തോടെ അതിലേക്ക് നോക്കി. അദ്ദേഹത്തിന് സന്തോഷം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പതിനാറ് കള്ളികളിൽ ഒന്നുമുതൽ പതിനാറ് വരെയുള്ള അക്കങ്ങൾ ഓരോ തവണ മാത്രം ഉപയോഗിച്ച്, വരികളായും നിരകളായും കോണോടുകോണായും ഓരോ മൂലകളിലുള്ള നാല് അക്കങ്ങൾ കൂട്ടിയാലും എല്ലാം മുപ്പത്തിനാല് തന്നെ കിട്ടുന്നു. ഇത്ര അത്ഭുതകരമായൊരു യന്ത്രം അദ്ദേഹം അതിനുമുമ്പ് കണ്ടിരുന്നില്ല. പരിശുദ്ധമായ ചെമ്പ് തകിടിൽ സമചതുരാകൃതിയിൽ പതിനാറ് കളങ്ങൾ വരച്ച് അതിൽ അക്കങ്ങൾ രേഖപ്പെടുത്തി അനുബന്ധചിഹ്നങ്ങളെല്ലാം വരച്ചുചേർത്താൽ ലക്ഷണമൊത്ത ചൗതിസ യന്ത്രമായി.
“ആചാര്യ, താങ്കൾ എങ്ങനെയാണിത് കണ്ടെത്തിയത്?’’
ദങ്കവർമൻ ചന്ദ്രശേഖരയോട് ചോദിച്ചു.
“പ്രാണപ്രതിഷ്ഠക്കുവേണ്ടി യന്ത്രം സമർപ്പിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള വിളംബരം കേട്ടശേഷം കഴിഞ്ഞ അഞ്ചുവർഷവും നാലുമാസവും പതിനെട്ട് ദിവസവുമായി ഞാൻ ദതിയയിലെ സീതസാഗർ തടാകത്തിന്റെ കരയിലുള്ള കൊച്ചുഗുഹയിലിരുന്ന് രാപ്പകലില്ലാതെ ഈ യന്ത്രം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. അക്കങ്ങളോടുള്ള അവസാനിക്കാത്ത യുദ്ധം. ഈ ഭാണ്ഡത്തിലെ ഭുർജപത്രങ്ങളിൽ നേരിയ പിശകുകൾ മാത്രമുള്ള ആയിരക്കണക്കിന് ചൗതിസ യന്ത്രങ്ങളുണ്ട്. ഇതിന്റെ നൂറിരട്ടി ഭുർജപത്രങ്ങൾ നശിപ്പിച്ചു കളഞ്ഞിട്ടുമുണ്ട്. ഒടുവിൽ നാലുദിവസം മുമ്പൊരു പ്രഭാതത്തിൽ ആ അത്ഭുതം സംഭവിച്ചു.
നൂറുശതമാനം കൃത്യമായ ചൗതിസ യന്ത്രം ഞാൻ കണ്ടെത്തി. അപ്പോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. മറ്റൊന്നും ചിന്തിക്കാതെ നേരെ ഈ ഭാണ്ഡവുമായി ഇങ്ങോട്ട് പുറപ്പെട്ടു. ഇവിടെ വന്നപ്പോളാണ് പുതിയ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നിശ്ചയിച്ച വിവരം അറിയുന്നത്. എനിക്ക് സന്തോഷമായി. അങ്ങയുടെ മുപ്പത്തിനാലാം ജന്മദിനവും അതേ ദിവസമാണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷമായി. ചൗതിസ യന്ത്രം ചെമ്പുതകിടിൽ വരച്ച് പ്രാണപ്രതിഷ്ഠ നടത്താൻ പറയാനാണ് ഞാൻ അങ്ങയെ കാണാൻ ശ്രമിച്ചത്. നിർഭാഗ്യവശാൽ അതിന് കഴിഞ്ഞില്ല.”
ആചാര്യൻ പറഞ്ഞുനിർത്തി.
“ഇനിയെന്ത് ചെയ്യാൻ പറ്റും? പുനഃപ്രതിഷ്ഠ ചെയ്താലോ?’’
മഹാരാജാവ് വലിയ ആകാംക്ഷയോടെയാണ് ചോദിച്ചത്.
“അതുവേണ്ട. ഒരേ ക്ഷേത്രത്തിൽ, ഒരേ വിഗ്രഹം പുനഃപ്രതിഷ്ഠ ചെയ്യുന്നത് ശരിയല്ല. അത് മൂർത്തിയെ ദുർബലനാക്കും. മഹാരാജാ യശോവർമൻ ഈ ക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോൾ ഇനി ഓരോ യുദ്ധം ജയിക്കുമ്പോഴും ഖജുരാഹോയിൽ ഒരു പുതിയ ക്ഷേത്രം പണിയുമെന്നുപറഞ്ഞത് അങ്ങ് ഓർക്കുന്നില്ലേ? ഇപ്പോൾ നമ്മൾ അക്കങ്ങളോട് വലിയൊരു യുദ്ധം ജയിച്ചിരിക്കുകയാണ്. അതിന്റെ സ്മരണക്കായി ഒരു ക്ഷേത്രം നിർമിക്കണം. അവിടെ ചൗതിസയന്ത്രം കല്ലിൽ കൊത്തിവെച്ചാൽ ജേജകഭുക്തിയിൽ എക്കാലത്തും സമ്പത്തും ഐശ്വരവും കളിയാടും.”
“തീർച്ചയായും അതിനുവേണ്ട ഏർപ്പാടുകൾ ഉടൻ ചെയ്യാം. ആ ക്ഷേത്രത്തിന് ആചാര്യന്റെ പേരിടാൻ എന്നെ അനുവദിക്കണം.”
“വളരെ സന്തോഷം. പക്ഷേ ആ ക്ഷേത്രത്തിന് എന്റെ പേര് ഇടേണ്ട. കാരണം ഞാൻ മുപ്പത്തിനാലാമത്തെ വയസ്സിൽ ഇഹലോക ജീവിതത്തിലെ എല്ലാം ഉപേക്ഷിച്ച് പൂർണപരിത്യാഗിയായതാണ്. ക്ഷേത്രത്തിനൊരു പേര് വേണമെന്ന് നിർബന്ധമാണെങ്കിൽ ഇരുപത്തിമൂന്നാം തീർത്ഥങ്കരനായ പാർഷവനാഥ് സ്വാമിയുടെ പേരിട്ടാൽ മതി.”
“വളരെ നന്ദി. നാളെ തന്നെ പാർഷവനാഥ് ക്ഷേത്രത്തിന്റെ നിർമാണം തുടങ്ങാം.”
“അതോടൊപ്പം അങ്ങ് മറ്റൊരു കാര്യം കൂടി ചെയ്യണം.”
“അതെന്താണ്?’’
“ജീവിതകാലം മുഴുവൻ ചൗതിസ യന്ത്രം കഴുത്തിലണിയണം. പ്രാണപ്രതിഷ്ഠയിലെ പോരായ്മ അങ്ങനെ നമുക്ക് പരിഹരിക്കാം. അങ്ങേക്ക് ദീർഘായുസ്സും ഐശ്വര്യവുമുണ്ടാവാൻ അത് സഹായിക്കും.”
“എല്ലാം ആചാര്യന്റെ ആഗ്രഹം പോലെ..”
അനന്ത ചന്ദ്രശേഖര ദങ്കവർമനെ സ്നേഹത്തോടെ ആശ്ലേഷിച്ച് അനുഗ്രഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.