തീറ്റബാക്കി

ഇന്നലെ മുതൽ അച്ഛൻ വലിയ സന്തോഷത്തിലാണ്. അടുത്ത കാലത്തായി തെളിഞ്ഞുകാണാത്ത മുഖത്ത് ആ ചിരി കണ്ടപ്പോഴേ ഊഹിച്ചു. സന്തോഷത്തിന്റെ വലുതെന്തോ വരാനിരിക്കുന്നു. വയറിങ്ങിന്റെ പണികഴിഞ്ഞ് ടൗണിൽനിന്ന് വന്നയുടൻ അടുക്കളയിൽ കാപ്പി തിളപ്പിച്ചുകൊണ്ടുനിന്ന അമ്മയെ തൊട്ടു പിന്നിൽച്ചെന്ന് ഒച്ചയിട്ട് അച്ഛൻ പേടിപ്പിച്ചു. നിന്നനിൽപിൽ അമ്മ ചാടിപ്പോയി. ബഹളം കേട്ട് സോഫയിൽ മയങ്ങിക്കിടക്കുന്ന പ്രിയച്ചേച്ചി ഞെട്ടിയുണർന്ന് ചുറ്റും മിഴിച്ചുനോക്കി. ഒന്നുമില്ലെന്ന്...

ഇന്നലെ മുതൽ അച്ഛൻ വലിയ സന്തോഷത്തിലാണ്.

അടുത്ത കാലത്തായി തെളിഞ്ഞുകാണാത്ത മുഖത്ത് ആ ചിരി കണ്ടപ്പോഴേ ഊഹിച്ചു. സന്തോഷത്തിന്റെ വലുതെന്തോ വരാനിരിക്കുന്നു. വയറിങ്ങിന്റെ പണികഴിഞ്ഞ് ടൗണിൽനിന്ന് വന്നയുടൻ അടുക്കളയിൽ കാപ്പി തിളപ്പിച്ചുകൊണ്ടുനിന്ന അമ്മയെ തൊട്ടു പിന്നിൽച്ചെന്ന് ഒച്ചയിട്ട് അച്ഛൻ പേടിപ്പിച്ചു. നിന്നനിൽപിൽ അമ്മ ചാടിപ്പോയി. ബഹളം കേട്ട് സോഫയിൽ മയങ്ങിക്കിടക്കുന്ന പ്രിയച്ചേച്ചി ഞെട്ടിയുണർന്ന് ചുറ്റും മിഴിച്ചുനോക്കി. ഒന്നുമില്ലെന്ന് ഞാൻ ആംഗ്യംകാണിച്ചു. ഉറങ്ങിക്കോട്ടെ. അമ്മ ചീത്ത പറഞ്ഞെങ്കിലും അതൊന്നും തീരെ കൂസാതെ അച്ഛൻ മൊബൈൽ തുറന്ന് എന്നെ കാണിച്ചു.

‘‘കൊച്ചേ കണ്ടോ… ഇതാരാ വരുന്നേന്ന്... ഒരു ഡോക്ടർ ഫാമിലി. താഴത്തെ നെല മുഴുവൻ വേണം. അതും രണ്ടു ദിവസത്തേക്ക്.’’

അച്ഛന്റെ തുള്ളിച്ചാട്ടത്തിന് കാരണമതാണ്.

ഇത്തവണത്തെ സീസൺ തുടങ്ങി ഒന്നരമാസം കഴിഞ്ഞിട്ടും ഇങ്ങോട്ട് മാത്രം ആരും തിരിഞ്ഞുനോക്കിയില്ല. കഴിഞ്ഞ സീസണിലും ആളു കുറവായിരുന്നു.

റോഡിൽനിന്നുമാറി കാടിന്റെ തുടക്കത്തിൽ കൈപ്പത്തിപോലെ പരന്ന ഒരു പൊക്കത്തട്ടിലായിരുന്നു ‘ഫോറസ്റ്റ് ബ്ലൂ’ എന്ന ഞങ്ങളുടെ ഹോംസ്റ്റേ. വിജനമായ ചുറ്റുപാടുകൾ അന്വേഷിച്ചെത്തുന്നവർക്ക് ഇഷ്ടപ്പെടും. മൂന്നു മുറികളാണ് താഴെ. ഹാളും ബാൽക്കണിയും ഉൾപ്പെടെ രണ്ടു മുറികൾ മുകളിലും. താഴെ വരാന്തയിലെ കണ്ണാടി അലമാരയിൽ ഗെസ്റ്റിനു കാണാൻ പാകത്തിൽ വൈൻ കുപ്പികൾ നിരത്തിവെച്ചിട്ടുണ്ട്. വേണമെങ്കിൽ മുറ്റത്ത് ഒരു ക്യാമ്പ് ഫയർ ഒരുക്കാനും സൗകര്യമുണ്ട്.

പതിവുപോലെ സീസൺ തുടങ്ങിയപ്പോൾതന്നെ മറ്റു പല ഹോംസ്റ്റേകളും ചെയ്യുന്നതുപോലെ റോഡിൽനിന്ന് ഇങ്ങോട്ട് കയറിവരുന്ന വഴിയിലെ മരങ്ങളൊക്കെ ഇലുമിനേഷൻ ബൾബുകൾകൊണ്ട് അലങ്കരിച്ചിരുന്നു.

‘‘കൊച്ചേ ആ ലൈറ്റ് ഒന്നിട്‌...’’ ഇരുട്ടുന്നതിനുമുമ്പ് ഇലുമിനേഷനൊക്കെ വേണോ എന്ന് അമ്മ പിറുപിറുത്തെങ്കിലും ഞാൻ സ്വിച്ചിട്ടു.

‘‘നമ്മൾ രണ്ടുമൂന്ന് റിവ്യൂസ് ഒക്കെ ജെയ്ക്കിനെക്കൊണ്ട് ഇടീച്ചില്ലേ..? അതിന്റെ ഗുണമാ...’’ അച്ഛന്റെ ശബ്ദത്തിൽ ആവേശം.

‘‘ഈ സീസണിലെ ആദ്യത്തെ ഗെസ്റ്റാ... കൂടിയ കക്ഷികളാ...’’ സോഫയിൽ ഉറങ്ങിക്കിടന്ന പ്രിയച്ചേച്ചിയെ അച്ഛൻ തട്ടിവിളിച്ചു.

ചേച്ചി കണ്ണുതുറന്ന് ക്ഷീണത്തോടെ എഴുന്നേറ്റിരുന്നു. അച്ഛനെ തടഞ്ഞുകൊണ്ട് അമ്മ ചേച്ചിക്ക് അടുത്തിരുന്നു. എന്നിട്ടു പതുക്കെ പറഞ്ഞു.

‘‘നമ്മക്ക് ഔട്ട് ഹൗസിലേക്ക് മാറണം.’’

ചേച്ചി ഒന്നും മനസ്സിലാകാത്തപോലെ ചുറ്റും നോക്കിയപ്പോൾ അച്ഛൻ തനിസ്വരൂപം പുറത്തെടുത്തു.

‘‘മനസ്സിലായില്ലേ..? ഔട്ട് ഹൗസിലേക്കു മാറണംന്ന്… ചുമ്മാ കെടന്നൊറങ്ങാനല്ലേ..? എവിടായാലെന്നാ...’’

പ്രിയച്ചേച്ചിക്ക് മാത്രമല്ല. ആർക്കും ഈ സെറ്റപ്പിൽനിന്ന് ഔട്ട് ഹൗസിലേക്ക് മാറുന്നത് ഇഷ്ടമല്ല. ഔട്ട് ഹൗസ് എന്നുപറഞ്ഞാൽ വെറും പേരു മാത്രമേയുള്ളൂ. കുഞ്ഞിപ്പിള്ളേര് വരച്ചുണ്ടാക്കുന്ന വീടുപോലെ നാല് ചുവരുകളായി ഒരു ചതുരം. അതിനുമുകളിൽ ഒരു ത്രികോണം. തീർന്നു. അതിലാണ് അഞ്ചുപേർ കരിയില തൂത്തുകൂട്ടിയതുപോലെ ചുരുണ്ടുകൂടേണ്ടത്.

സന്ധ്യകഴിഞ്ഞപ്പോൾ ഗെസ്റ്റിന്റെ ഫോൺ വന്നു. അതോടെ അച്ഛന്റെ ആവേശം കൂടി.

‘‘അവർ നാലുപേരുണ്ട്. എല്ലാവരും വെജിറ്റേറിയൻ. നാളത്തേക്ക് ലഞ്ച് വേണംന്ന് പറഞ്ഞിട്ടുണ്ട്.’’

അച്ഛൻ ഉറക്കെ വിളിച്ചുപറഞ്ഞു. ഗെസ്റ്റിനു ഭക്ഷണമൊരുക്കുന്നത് അച്ഛന് വലിയ സന്തോഷമാണ്. പ്രത്യേകിച്ചും മെനുവിൽ മീൻ ഉൾപ്പെട്ടാൽ. അമ്മയൊഴികെ ഞങ്ങൾക്കും അതങ്ങനെ തന്നെ. അമ്മ അതിന്റെയൊന്നും ഉപ്പുനോക്കുകപോലും ചെയ്യാറില്ല.

‘‘എടീ അവര് രണ്ടുദിവസത്തെ വാടക മുൻകൂറായി ജീപേ ചെയ്തു.’’

അങ്ങനെ സാധാരണ പതിവില്ല. വന്നു താമസിക്കുന്ന ചിലർ പോകുമ്പോൾ പേശാറുപോലുമുണ്ട്. ചിലപ്പോൾ വഴക്കുണ്ടാക്കും. അതിനു പ്രധാനകാരണം ചൂടുവെള്ളത്തിന്റെ സെറ്റപ്പ് നിന്നുപോകുന്നതാണ്. ചിലരുടെ പ്രശ്നം കിടപ്പുമുറിയിലും ബാത്റൂമിലും പ്രത്യക്ഷപ്പെടുന്ന വലിയ ഒച്ചുകളാണ്. പേടിച്ച് പാതിരാത്രി തന്നെ വീട് കാലിയാക്കിയ ഒരു ബാംഗ്ലൂർ ഫാമിലി എഴുതിയ റിവ്യൂ ആണ് കഴിഞ്ഞ സീസൺ തകർത്തുകളഞ്ഞത്.

പെട്രോൾ പമ്പിൽനിന്ന് അന്നത്തെ പണി കഴിഞ്ഞ് സുജച്ചേച്ചി എത്തിയതോടെ എല്ലാവർക്കും ഉത്സാഹമായി. മുറികൾ ഓരോന്നായി വൃത്തിയായി വന്നു. രണ്ടുദിവസം മുമ്പ് അമ്മക്ക് നടുവെട്ടിയതുമുതൽ പെട്രോൾ പമ്പിലേക്ക് പോകുന്നതിനു മുമ്പുതന്നെ സുജച്ചേച്ചി ചോറ് വാർത്തുവെക്കുമായിരുന്നു. ഉണക്കമീൻ കൊണ്ടൊരു ഒഴിച്ചുകൂട്ടാനും.

‘‘അടുത്ത സീസണ് മുമ്പെങ്കിലും ഈ കർട്ടൻ മാറണം.’’ സുജച്ചേച്ചി പറഞ്ഞപ്പോൾ അച്ഛൻ തലയാട്ടി.

ചേച്ചിയെ അച്ഛന് വകവെപ്പുണ്ടാകാൻ കാരണം മാസാമാസം പെട്രോൾ പമ്പിൽനിന്ന് ചെറുതാണെങ്കിലും സ്ഥിരമായ ഒരു തുക ശമ്പളമായി കിട്ടുന്നതിനാലാണ്. അത് കണ്ടറിഞ്ഞ് ഞാനും പ്ലസ് ടു എക്സാം തീർന്നയുടൻ സുജച്ചേച്ചി ചെയ്തതുപോലെ ഡാറ്റ എൻട്രി കോഴ്സിന് ചേർന്നിട്ടുണ്ട്. എത്രയും വേഗം ഒരു പണി തരപ്പെടുത്തണം.

ഗെസ്റ്റ്, വെജിറ്റേറിയനാണെന്ന് കേട്ടപ്പോൾ സുജച്ചേച്ചിയുടെ മുഖം മങ്ങി. അഞ്ചോ ആറോ പേർക്കു വേണ്ടി ഉണ്ടാക്കുന്ന ഭക്ഷണം ബാക്കിയുള്ളവർക്ക് അൽപസ്വൽപമൊക്കെക്കിട്ടും. അത്രതന്നെ. അമ്മക്കും വെജിറ്റേറിയൻ വേവിച്ചുണ്ടാക്കാൻ നല്ല പാടാണ്. ഇറച്ചി വിളമ്പുമ്പോൾ എന്തെങ്കിലും തട്ടുകേട് പറ്റിയാലും എരിവും മസാലയും കൊണ്ടൊക്കെ നിന്നുപിഴയ്ക്കാം. വെജിറ്റേറിയനാണെങ്കിൽ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും. കഴിച്ചു ശീലിച്ചവർക്ക് ചെറിയൊരു രുചിമാറ്റം പോലും വേഗം കണ്ടുപിടിക്കാം.

അവസാനമായി പ്രിയച്ചേച്ചിയുടെ മുറി വൃത്തിയാക്കുകയായിരുന്നു അമ്മ. ആ മുറിയാണ് ഏറ്റവും അഴുകിക്കിടക്കുന്നത്. ഒന്നിച്ചിരുന്ന് കഴിക്കാൻ വിളിച്ചാൽ ഒരിക്കലും എഴുന്നേൽക്കത്തില്ല. തിന്നാനുള്ളത് മുറിയിലേക്ക് കൊടുക്കണം. അത് വാരിവലിച്ച് തിന്നുമ്പോൾ കിടക്കയിലും തറയിലുമൊക്കെ വീഴും. ചേച്ചി കിടക്കുന്ന ആ മുറിയിലെ ബാത്ത്റൂമിലേക്കാണെങ്കിൽ കാലെടുത്തു കുത്താൻ വയ്യ. ചൂലുണ്ടെങ്കിലും ഒരിക്കലും തറയിലെ വെള്ളം അടിച്ചു കളയത്തില്ല. എല്ലാം ചേർന്ന് അളിപുളിയായി കിടക്കും. അതൊക്കെ വൃത്തിയാക്കുന്നത് അമ്മ തന്നെയാണ്.

മണിപ്പാലിലെ ലോ കോളജിൽ ചേർന്ന് മൂന്നാം വർഷം അവസാനമായപ്പോഴാണ് പ്രിയച്ചേച്ചി ഇങ്ങനെയായത്. കോളജിലേക്ക് നടന്നുപോകാവുന്ന ദൂരത്തിലുള്ള ഒരു പ്രൈവറ്റ് ഹോസ്റ്റലിലായിരുന്നു ചേച്ചിയും കൂട്ടുകാരും താമസിച്ചിരുന്നത്.

അത്തവണ സ്റ്റഡി ലീവിന്‌ വീട്ടിലേക്കില്ലെന്നു പറഞ്ഞെങ്കിലും ഒരു രാത്രി ഹോസ്റ്റലിൽനിന്ന് അച്ഛന് ഫോൺ വന്നു. ഒട്ടും വൈകാതെ ജെയ്ക്കങ്കിളിന്റെ കാറുമായി അച്ഛൻ ചെന്നപ്പോൾ ആകെയൊരു പുകമറയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആരും കൃത്യമായി പറഞ്ഞില്ല. ഹോസ്പിറ്റലിൽ നിന്ന് ഡിസ്‌ചാർജായി വീട്ടിലെത്തിയ പ്രിയച്ചേച്ചി പഴയ ആളായിരുന്നില്ല. സ്റ്റഡി ലീവിന് പലരും ഹോസ്റ്റൽ വിട്ടുപോയപ്പോൾ അവളും ഇങ്ങുപോന്നാൽ മതിയാരുന്നു എന്ന് അച്ഛൻ അക്കാലത്ത് എപ്പോഴും പറയുമായിരുന്നു. അന്ന് പ്ലസ് വണ്ണിലായിരുന്ന ഞാൻപോലും അച്ഛനോട് ചോദിച്ചു. ശരിക്കും ചേച്ചിക്കെന്താ പറ്റിയത്..? അച്ഛന് ഒറ്റ ഉത്തരമേയുള്ളൂ. അന്നും ഇന്നും. എന്തോ കണ്ട് അവള് പേടിച്ചു.

കോളജിൽനിന്നു കത്തു വന്നിട്ടും കൂട്ടുകാർ വിളിച്ചിട്ടും, അച്ഛനൊഴികെ ഞങ്ങളൊക്കെ നിർബന്ധിച്ചിട്ടും ചേച്ചി തിരികെപ്പോകാൻ തയാറായില്ല.

ഒരിക്കൽ ആരും കേൾക്കാതെ ഞാൻ പ്രിയച്ചേച്ചിയോട് ചോദിച്ചു .

‘‘ഹോസ്റ്റലിൽ ആരാ ചേച്ചിയെ പേടിപ്പിച്ചത്?’’

ആ ചോദ്യം കേട്ടപ്പോൾ തന്നെ ചേച്ചി പേടിച്ചെന്നു തോന്നി.

എന്നെ തുറിച്ചുനോക്കിയ ശേഷം ചേച്ചി പതുക്കെപ്പറഞ്ഞു.

‘‘ഒന്നും ഓർക്കാൻ പറ്റുന്നില്ല.’’

രണ്ടുമാസം മുമ്പ് ആ ഹോസ്‌റ്റലിനെതിരെ അച്ഛനും ജെയ്ക്കങ്കിളും കൂടി മണിപ്പാൽ സ്റ്റേഷനിൽ പോയി പരാതികൊടുത്തു. ആറുമാസത്തിലേറെ വൈകിയതിനാൽ പരാതി സ്വീകരിക്കാൻപോലും ആദ്യമൊന്നും അവർ തയാറായില്ല. ഒടുവിൽ ജെയ്ക്കങ്കിൾ ഏതൊക്കെയോ വഴികളിൽ ശ്രമിച്ചിട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. അജ്ഞാത നമ്പറുകളിൽനിന്ന് പലതരം വിളികൾ വന്നെങ്കിലും അച്ഛൻ കേസുമായി മുന്നോട്ടുതന്നെ പോയി. അതിനുശേഷം അച്ഛന്റെ മുഖം എപ്പോഴും വലിഞ്ഞുമുറുകിയാണ് കണ്ടത്. പക്ഷേ, ഇന്ന് അതൊക്കെ മാറി. പുതിയ ഗെസ്റ്റ് ഒരു ചാക്ക് സന്തോഷവുമായാണ് വരുന്നതെന്ന് തോന്നി.

‘‘മതി... ഇത്രേം മതി...’’

പാതിരാത്രി കഴിഞ്ഞിട്ടും അമ്മയുടെ വൃത്തിയാക്കൽ നീണ്ടുപോയപ്പോൾ സുജച്ചേച്ചി ദേഷ്യപ്പെട്ടു.

എല്ലാം തീർത്തെന്നുറപ്പാക്കി അമ്മ വീട് പൂട്ടിക്കഴിഞ്ഞപ്പോൾ അവസാനം ഇറങ്ങിയ പ്രിയച്ചേച്ചി ഉറക്കെ നിലവിളിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ തറയിൽ വലിയൊരു മഞ്ഞ ഒച്ച്. കൊമ്പും കിളുകിളുത്ത പൊണ്ണൻദേഹവുമായി അതങ്ങനെ വരാന്തയിൽ. പെട്ടെന്ന് ഔട്ട് ഹൗസിൽനിന്ന് കുറച്ച് ഉപ്പുപൊടിയുമായി സുജച്ചേച്ചി ഓടിവന്നു. ഒച്ചിന്റെ വഴുവഴുപ്പുള്ള ശരീരം ഉപ്പിന്റെ തരികൾ ഉരുക്കിക്കളയുന്നത് ആദ്യമായാണ് കാണുന്നത്. ആ തറ വൃത്തിയാക്കി ചേച്ചി തിരികെ എത്തിയപ്പോൾ രാത്രി ഒന്നര കഴിഞ്ഞു.

എല്ലാവരും ക്ഷീണത്തിലായിരുന്നതുകൊണ്ട് ഔട്ട്‌ ഹൗസ് എന്ന ഷെഡ് വൃത്തിയാക്കുവാനുള്ള സമയം കിട്ടിയില്ല. എങ്ങോട്ടെങ്കിലും ഒന്ന് ഉറങ്ങിവീഴണമെന്നേ തോന്നിയുള്ളൂ. ഇതുപോലെയുള്ളപ്പോൾ കിടക്കാൻ പാകത്തിന് ചുരുട്ടിവെച്ച പായും തലയണയും എടുത്തു വിരിച്ചു. പ്രിയച്ചേച്ചിയോടു ചേർന്ന് അമ്മ കിടന്നു. ചേച്ചിക്കുറങ്ങാൻ അമ്മ അടുത്ത് വേണം. തൊട്ടടുത്ത് സുജച്ചേച്ചിയും ഞാനും. ഏറ്റവും അറ്റത്ത് അച്ഛൻ. ഉറങ്ങിത്തുടങ്ങിയാൽ പിന്നെ അച്ഛന് വെളിവില്ല. ഈ പ്രായത്തിലും ഉരുളും. കൈയും കാലും പൊക്കി അടുത്തുകിടക്കുന്നവരുടെ ദേഹത്തിടും. ഏത് പുതപ്പുകൊണ്ട് പുതച്ചാലും കാര്യമില്ല. അച്ഛന്റെ തണുപ്പ് മാറണമെങ്കിൽ ഉടുമുണ്ട് തന്നെ ഉരിഞ്ഞു പുതക്കണം. ചിലപ്പോൾ അത് സ്ഥാനം മാറിക്കിടക്കുകയും ചെയ്യും. അതുകൊണ്ട് പതിവുപോലെ അച്ഛനും എനിക്കും ഇടയിൽ തലയണ എടുത്തുവച്ചു. ഗെസ്റ്റ് ഉള്ളപ്പോൾ ഇതുതന്നെയാണ് കിടപ്പുരീതി.

ഒരുകാലത്ത് ഇന്ദ്രഭാനു കർത്തയുടെ എസ്റ്റേറ്റിന്റെ ഭാഗമായിരുന്നു ഇക്കാണുന്നതൊക്കെ. സന്തോഷം തോന്നുന്ന ചില സമയങ്ങളിൽ അച്ഛൻ പഴയകാലത്തെപ്പറ്റി കൊതിപറയാറുണ്ട്. അടുപ്പിച്ച് കുറെ ദിവസം ഗെസ്റ്റ് വന്നുപോവുകേം അവർക്കുവേണ്ടി വേവിച്ചുണ്ടാക്കിയതൊക്കെ അധികം വരുകേം ചെയ്താൽ അന്ന് അച്ഛന്റെ സന്തോഷ ദിവസമാണ്. രാത്രിയിൽ ഔട്ട് ഹൗസിൽ കണ്ണുംമിഴിച്ച് കിടന്നുകൊണ്ട് പഴയതോരോന്നു പറയും.

കുടിച്ചതിന്റെ ബാക്കിയായി ആദ്യം തോന്നാമെങ്കിലും, ഒന്നു ശ്രദ്ധിച്ചാൽ അതെല്ലാം കർത്താ സാറിനെക്കുറിച്ചുള്ള ഓർമകളാണെന്നു മനസ്സിലാകും. വലുപ്പച്ചെറുപ്പമോ പ്രായത്തിനിളപ്പമോ ഒന്നും നോക്കാതെ എപ്പോഴും കൂടെക്കൂട്ടിയ കർത്താ സാറിനെപ്പറ്റി ഇരുപത്തിയഞ്ചിൽപരം വർഷങ്ങളുടെ മടക്കുകളിൽനിന്ന് തപ്പിയെടുത്ത് അച്ഛൻ പുറത്തിടും. സാറിന് എവിടെപ്പോകുമ്പോഴും അച്ഛൻ കൂടെ വേണം. അവസാനം കിടപ്പിലായപ്പോൾ അച്ഛൻ സാറിന്റെ മുറിയിൽത്തന്നെയായിരുന്നു. അരിസോണയിൽ പഠിക്കാൻ പോയ മകൻ തിരിച്ചുവരാൻ തുടങ്ങിയപ്പോൾ വിലക്കിയതും അച്ഛൻ തന്നെയാണ്.

അവസാനം സുജച്ചേച്ചി ഒച്ചയിടും.

‘‘ഒന്നു നിർത്താമോ... പഴയതിന്റെ കൊതി പറച്ചിൽ.’’

ഓരോന്നോർത്തു കിടന്ന് എപ്പോഴോ മയങ്ങിപ്പോയി.

പിറ്റേന്ന് അതിരാവിലെ അച്ഛൻ മടുക്കേരി ചന്തയിൽ സ്കൂട്ടറുമായി പോയി ഗെസ്റ്റിന് ഊണൊരുക്കാൻ വേണ്ട സാധനങ്ങൾ വാങ്ങിവന്നു. എട്ടുമണി വരെ സുജച്ചേച്ചി അമ്മയെ സഹായിച്ചു. കമ്പ്യൂട്ടർ സെന്ററിന് അവധിയായതുകൊണ്ട് കഴുകിയും അരിഞ്ഞും വെന്തുവരുന്നത് ഇളക്കിയും ഞാനും അടുപ്പിനടുത്ത് നിന്നുതിരിഞ്ഞു.

ഉച്ച ആയപ്പോൾ നെയ്യിൽ മൊരിഞ്ഞ പാലക് പനീറിന്റെയും മഷ്റൂം മസാലയുടെയും ഗോപി മഞ്ചൂരിയന്റെയും ദാൽ ഫ്രൈയുടെയും മണം എന്നെ മത്തുപിടിപ്പിച്ചു. അമ്മ കാണാതെ പനീറിന്റെ ചാറ് ഒരു കുടുവൻ പ്ലേറ്റിലേക്ക് കോരിയെടുത്ത് ഇന്നലത്തെ ബാക്കിയിരുന്ന പച്ചറൊട്ടി മുക്കി ഞാൻ തിന്നുതുടങ്ങി. ഉറക്കം തെളിഞ്ഞില്ലെങ്കിലും ചാറിൽ മുക്കിയ ചെറിയൊരു റൊട്ടിക്കഷ്ണം ചേച്ചിയുടെ വായിൽ വെച്ചുകൊടുത്തു. അതു ചവച്ചുകൊണ്ട് എന്നെ നോക്കി ഒന്നു ചിരിച്ചശേഷം വീണ്ടും ചേച്ചി മയങ്ങിത്തുടങ്ങി.

ഉണ്ടാക്കിയത് മുഴുവൻ വരുന്നവർ തിന്നുതീർക്കാനൊന്നും പോകുന്നില്ല. ഞാൻ ആ വിചാരത്തിൽ പാത്രം കഴുകി നിന്നപ്പോഴാണ് പുതിയൊരു ഇന്നോവ ക്രിസ്റ്റ, വളവുതിരിഞ്ഞുവരുന്ന റോഡിൽ നിന്ന് ഇടത്തോട്ടുള്ള കയറ്റം കയറി ഹോംസ്റ്റേയുടെ മുന്നിൽ എത്തിയത്. അവർ നാലുപേരുണ്ടായിരുന്നു. മുടി നരച്ച ഒരു പുരുഷനും സ്ത്രീയും കൂടെ ഒരു ചെറുപ്പക്കാരനും. അവരുടെ മകനായിരിക്കണം. വണ്ടിയോടിച്ച നാലാമനും അവരുടെ സ്വന്തക്കാരനാണെന്നു തോന്നുന്നു. അയാളുടെ നരച്ച മുടിയും കറുപ്പിച്ച കട്ടിമീശയും തമ്മിൽ തീരെ ചേർച്ച തോന്നിയില്ല.

അക്കൂട്ടത്തിലെ ചെറുപ്പക്കാരൻ വരാന്തയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി അലമാരയിലെ കുപ്പികളോരോന്നും സൂക്ഷിച്ചുനോക്കിയശേഷം അതിലൊന്ന് ചൂണ്ടിക്കാണിച്ചു. ഉണ്ടായിരുന്നതിൽ ഏറ്റവും വിലകൂടിയ വൈൻ ആയിരുന്നു അയാൾ ആവശ്യപ്പെട്ടത്. അലമാര തുറക്കാൻ താക്കോലുമായി ഞാൻ ഓടിച്ചെന്നപ്പോൾ അയാൾ എന്നെ നോക്കി ചിരിച്ചു. ഞങ്ങളെല്ലാം വീട്ടിൽ പറയുന്ന അതേ മലയാളത്തിലാണ് അവരും പരസ്പരം സംസാരിച്ചത്. ഭക്ഷണം തയാറായിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞപ്പോൾ പ്രായമുള്ള സ്ത്രീ പറഞ്ഞു.

‘‘ഞങ്ങൾ ഫ്രഷ് ആകട്ടെ.’’

മൂന്നുമണിയോടെയാണ് അവർക്ക് ഉച്ചഭക്ഷണം വിളമ്പിയത്. സാധാരണയായി ഗെസ്റ്റ് സ്വയം വിളമ്പിക്കഴിച്ചോളും. എന്നാൽ, ഇത്തവണ ഡൈനിങ് ടേബിളിൽ ഭക്ഷണപ്പാത്രങ്ങൾ നിരത്തിവെച്ച ശേഷം അച്ഛൻ വെറുതെ ചോദിച്ചു.

‘‘ഷാൽ വി സെർവ്വ്...?’’

‘‘വൈ നോട്ട്?’’

ചെറുപ്പക്കാരന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്. ഞാനും അമ്മയും വിളമ്പാൻ കൂടി. വിളമ്പിക്കൊടുക്കുന്നത് ഒരു തരത്തിൽ നന്നായി. അൽപം പിടിച്ചു വിളമ്പിയാൽ ബാക്കി എന്തെങ്കിലും പാത്രങ്ങളിൽ കാണുമല്ലോ. അവർ കഴിച്ചുതുടങ്ങിയതോടെ ആ വിചാരം വെറുതെയാണെന്ന് ബോധ്യമായി. എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാലക് പനീർ ചെറുപ്പക്കാരൻ തോപ്പം വാങ്ങി. അയാളുടെ പേര് രോഹിത് എന്നാണെന്ന് സംസാരത്തിൽനിന്ന് മനസ്സിലായി.

സന്ധ്യയോടടുത്ത് ചേച്ചി വന്നപ്പോൾ ഓരോരുത്തർക്കും മുമ്മൂന്നു പൊറോട്ട വെച്ച് 15 പൊറോട്ടയും രണ്ടു പ്ലേറ്റ് ചിക്കൻ കറിയും വാങ്ങിക്കൊണ്ടുവന്നു. ഇതിനിടയിൽ ഗെസ്റ്റിന് രാത്രി ക്യാമ്പ് ഫയറിനുള്ള സജ്ജീകരണവും അച്ഛൻതന്നെയാണ് ഒരുക്കിയത്. പാതിരാത്രിയിൽ ഞാൻ ഞെട്ടിയുണർന്നപ്പോൾ പുറത്ത് ഉറക്കെയുറക്കെയുള്ള ശബ്ദം കേൾക്കാം. എഴുന്നേറ്റപ്പോൾ അച്ഛന്റെ ഉടുമുണ്ട് മാറിക്കിടക്കുകയാണെന്നുകണ്ട് അങ്ങോട്ടുള്ള നോട്ടം പിൻവലിച്ചു.

 

ജനൽ അൽപം തുറന്നുനോക്കിയപ്പോൾ മുറ്റത്ത് രോഹിത്തും വണ്ടിയോടിച്ചയാളും കൈകോർത്തുപിടിച്ച് ഡാൻസ് ചെയ്യുകയാണ്.

‘‘അവന്റെയൊക്കെ ഡാൻസും കൂത്തും...

വന്ന് കിടക്കെടീ...’’

ശബ്ദം കേട്ടുണർന്ന സുജച്ചേച്ചി ദേഷ്യപ്പെട്ടു.

രാവിലെ എഴുന്നേറ്റപ്പോൾ ചേച്ചി അച്ഛന്റെ നേരെയും ചീറി.

‘‘അവരോട് പറഞ്ഞേക്കണം... പാതിരാത്രി ബഹളം വെക്കരുതെന്ന്. പകലു മുഴുവൻ പണിയെടുക്കണ്ടതാ...’’

സുജച്ചേച്ചി പറഞ്ഞത് അച്ഛൻ അവരെയറിയിച്ചോ എന്ന് അറിയില്ല. രാവിലെ അവർ തയാറായി പുറത്തുപോകാനിറങ്ങിയപ്പോൾ പതിവുപോലെ ആവശ്യപ്പെടാതെ തന്നെ ടൂറിസ്റ്റ് സ്പോട്ടുകൾ അച്ഛൻ അവർക്ക് പറഞ്ഞുകൊടുത്തു.

എല്ലാം കേട്ടുകഴിഞ്ഞ് രോഹിത് പറഞ്ഞു.

‘‘ശരിക്കും പറഞ്ഞാൽ പണ്ടു മുതൽക്കേയുള്ള ചില എസ്റ്റേറ്റുകൾ കാണാനാണ് ഞങ്ങൾ വന്നത്. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് പലതും മുറിച്ചുവിറ്റു കളെഞ്ഞന്ന്.’’

അയാൾ പറഞ്ഞ പേരുകൾ കേട്ടപ്പോൾ അച്ഛൻ പറഞ്ഞു

‘‘ഈ പേരുകളിൽ എസ്റ്റേറ്റ് ഉള്ളതായി എനിക്കറിയില്ല. ഒരു പക്ഷേ വാങ്ങിയവർ അതിന്റെയൊക്കെ പേര് മാറ്റിയിട്ടുകാണും. പലതവണ വിറ്റുപോകുകയും പേര് മാറുകയും ഒക്കെ ചെയ്തു കാണും.’’

അവർ പോയിക്കഴിഞ്ഞ് അച്ഛൻ അമ്മയോട് ചോദിക്കുന്നതു കേട്ടു.

‘‘കർത്താ സാറിന്റെ മുറിച്ചുവിറ്റ എസ്റ്റേറ്റിനെപ്പറ്റി അവരെന്തിനായിരിക്കും ചോദിച്ചത് ? അറിയില്ലെന്നാ പറഞ്ഞത്.’’

‘‘അത് നന്നായി.’’ അമ്മ പറഞ്ഞു

വൈകുന്നേരം ചേച്ചി വന്നപ്പോൾ അമ്മ നാമം ജപിക്കുകയായിരുന്നു.

‘‘ഇന്നെന്താ അമ്മക്ക് ഭക്തിമയം..?’’

‘‘എന്തോ ഒരാധി.’’

‘‘ഒന്നിനേം പേടിയില്ലാത്ത അമ്മക്കോ..?’’

വൈകുന്നേരം പുറത്തുനിന്ന് കഴിച്ചോളാം എന്ന് ഗെസ്റ്റ് പറഞ്ഞതാണ് അച്ഛനെ വിഷമിപ്പിച്ച പ്രശ്‍നം. ഇടക്ക് അമ്മയെ കുറ്റപ്പെടുത്തുംവിധം അച്ഛൻ പിറുപിറുത്തു.

‘‘നല്ലോണം മസാലേം എരിവും എണ്ണയും ചേർത്ത് വറുത്തും പൊരിച്ചും കൊടുക്കണം… എന്നാലേ ഭക്ഷണം പിടിക്കൂ.’’

രാത്രി ഒമ്പതരയോടെയാണ് അവർ തിരികെയെത്തിയത്.

അച്ഛൻ പറയാഞ്ഞിട്ടാണോ എന്നറിയില്ല അന്ന് രാത്രിയിലും പുറത്ത് പാട്ടും കൂത്തും ബഹളവും ആയിരുന്നു. സുജച്ചേച്ചി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നത് ശബ്ദംകൊണ്ട് മനസ്സിലായി.

പിറ്റേന്നു രാവിലെ രോഹിത് ഔട്ട് ഹൗസിനടുത്തേക്ക് വന്നപ്പോൾ അച്ഛൻ ഇറങ്ങിച്ചെന്നു.

‘‘ഒരു ദിവസംകൂടി തങ്ങുന്നുണ്ട്. കണ്ടുതീർന്നില്ല.’’

ഗെസ്റ്റ് അന്ന് വൈകുന്നേരം പോകുമെന്നാണ് പറഞ്ഞിരുന്നത്. ചെക്ക് ഔട്ട് ഡേ തൊട്ടടുത്ത ദിവസത്തേക്ക് മാറിയെങ്കിലും പതിവുള്ള സന്തോഷം അച്ഛന്റെ മുഖത്ത് കണ്ടില്ല.

അങ്ങനെ ഓരോന്ന് വിചാരിച്ച് ഉച്ചയായപ്പോൾ അച്ഛന്റെ വാട്സാപ്പിലേക്കു ഗെസ്റ്റിന്റെ മെസ്സേജ് എത്തി.

വൈകുന്നേരം മൈസൂരിൽനിന്ന് രണ്ടു സുഹൃത്തുക്കൾകൂടി എത്തും. അവർക്ക് മുകളിലത്തെ നിലകൂടി വേണം. പുതിയതായി എത്തുന്നവർ നോൺ വെജിറ്റേറിയൻ ആണ്. അതായത്, രാത്രിയിലേക്ക് നാലുപേർക്ക് വെജിറ്റേറിയനും രണ്ടുപേർക്ക് നോൺ വെജിറ്റേറിയനും. മട്ടൺ കറി വേണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എല്ലാത്തിനും ചേർത്ത് നല്ലൊരു തുക ജീപേ ചെയ്തു കൊടുക്കുകയും ചെയ്തു. അച്ഛൻ വലിയ സന്തോഷത്തിലാണ്.

‘‘ഗെസ്റ്റ് ആണേൽ ഇങ്ങനെ വേണം. സർപ്രൈസ് തരണം.’’ അച്ഛൻ പിറുപിറുത്തു.

ഉച്ചക്കുശേഷം മട്ടൺകറി വെച്ചപ്പോൾ മണം കിട്ടാനായി ഞാൻ അടുക്കളയിൽതന്നെ തങ്ങിനിന്നു. പച്ച റൊട്ടി ഉണ്ടാരുന്നേൽ... ഏതു കറിയുടെ കൂടെയും അതു ചേരുമല്ലോ... തിളച്ചു നിൽക്കുന്ന കറി അമ്മ കാണാതെ വാഴയിലയിൽ അൽപം കോരിയെടുത്ത് പുറത്തേക്കിറങ്ങിയപ്പോൾ നേരെ മുന്നിൽ അച്ഛൻ.

‘‘റൊട്ടി കൊണ്ടുവന്നിട്ടുണ്ട്. നമുക്കുള്ളത് മാറ്റിവെച്ചിട്ടേ അവർക്കു വിളമ്പൂ.’’

ചിലപ്പോൾ അച്ഛൻ അങ്ങനെയാണ്. സ്നേഹിച്ചാൽ നക്കിക്കൊന്നുകളയും.

വൈകുന്നേരം ഏഴുമണിയോടെയാണ് അവർ തിരികെയെത്തിയത്. ഇന്നോവക്ക് പിന്നിലായി ടൊയോട്ട ഫോർച്യൂണറിൽ പുതിയ ഗെസ്റ്റും ഡ്രൈവറും. ഞങ്ങളെല്ലാവരുംകൂടി ഇറങ്ങിച്ചെന്ന് ഗെസ്റ്റിനെ സ്വീകരിച്ചു. ഏറ്റവും പിന്നിലായി ഉറക്കം തെളിഞ്ഞ പ്രിയച്ചേച്ചിയും ചേർന്നു. ഫോർച്യൂണറിൽ നിന്നിറങ്ങിയ നരച്ച ബുൾഗാൻ താടിക്കാരനെ നോക്കി അച്ഛൻ അമ്മയോട് പതുക്കെ പറയുന്നതുകേട്ടു.

‘‘അയാളെ ഞാൻ മുമ്പ് കണ്ടിട്ടുണ്ടല്ലോ.’’

‘‘അഡ്വക്കേറ്റ് ജയിൻ തോമസ്… ടി.വിയിൽ കണ്ടിട്ടുണ്ട്.’’ സുജച്ചേച്ചി പതുക്കെപ്പറഞ്ഞു.

അതുകേട്ടതോടെ പ്രിയച്ചേച്ചി ഔട്ട് ഹൗസിലേക്കു കയറിപ്പോയി. പിന്നാലെ ചെന്നപ്പോൾ ചേച്ചി പതിവില്ലാതെ പുതച്ചുകിടക്കുകയാണ്.

കൃത്യം എട്ടുമണിക്ക് അവർ ഭക്ഷണം ആവശ്യപ്പെട്ടു. വിഭവങ്ങൾ പാത്രങ്ങളിലാക്കി ഞാനും അമ്മയും അച്ഛനുംകൂടി അങ്ങോട്ട് എത്തി. മട്ടൺകറിയുമായി പിന്നാലെ വന്ന സുജച്ചേച്ചി എന്റെ ചെവിയിൽ പറഞ്ഞു.

‘‘ഇത് ഞാൻ വിളമ്പും. നോക്കീം കണ്ടും.’’

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ രോഹിത് ചിരിച്ചുകൊണ്ട് പറഞ്ഞു.

‘‘ഇത്ര നല്ല ഭക്ഷണം അടുത്തകാലത്തൊന്നും കഴിച്ചിട്ടില്ല.’’

‘‘എന്നും ഈ ഭക്ഷണം കിട്ടാൻ എന്താ വഴി?’’ രോഹിത്തിന്റെ അമ്മ ചോദിച്ചു.

‘‘നമുക്കിവിടെത്തന്നെ താമസിച്ചാലോ?’’ രോഹിത് ചോദിച്ചു

അച്ഛൻ ആ തമാശ ആസ്വദിച്ചു ചിരിച്ചു.

‘‘ഇവരെ പരിചയപ്പെട്ടോ? രോഹിത് ബിൽഡേഴ്‌സ് എന്നു കേട്ടിട്ടില്ലേ?’’

ജയിൻ തോമസിന്റെ ചോദ്യത്തിന് അച്ഛൻ വെറുതെ തലയാട്ടി.

‘‘രോഹിത്താണിത്.’’ അതു കേട്ടപ്പോൾ അച്ഛൻ ആ ചെറുപ്പക്കാരനെ നോക്കി ചിരിച്ചു.

പിന്നെയങ്ങോട്ട് ആ ഭക്ഷണമുറിയുടെ മുഴുവൻ നിയന്ത്രണവും ജയിൻ തോമസ് ഏറ്റെടുക്കുകയായിരുന്നു.

‘‘ഇന്ദ്രഭാനു കർത്തയുടെ മകൻ ആദിത്യയെ നിങ്ങൾക്കോർമയുണ്ടോ?’’

‘‘ഉവ്വ്. എല്ലാം വിറ്റുകളഞ്ഞു. ആളിപ്പോൾ യു.എസിലാണല്ലോ...’’ അച്ഛൻ ദുർബലമായി മറുപടി പറഞ്ഞു.

‘‘ഐ.കെ എസ്റ്റേറ്റ് വിറ്റെന്നുള്ളത് ശരിതന്നെ. പക്ഷേ, ഈ കെട്ടിടം ഇപ്പോഴും ബാക്കിയുണ്ട്.’’

‘‘ഇത് കർത്താ സാർ എനിക്ക് തന്നതാണ്.’’

‘‘ഇഷ്ടദാനമാണോ..?’’ ജയിൻ തോമസാണ് ചോദിച്ചത്.

 

ആ ചോദ്യത്തിന് അച്ഛൻ ഉത്തരമൊന്നും പറഞ്ഞില്ല. പക്ഷേ, അച്ഛൻ ഓർക്കാനിടയുള്ളതെന്താണെന്ന് എനിക്കറിയാം. കർത്താ സാറിന് സ്ട്രോക്ക് വന്നുകിടപ്പായ സമയത്ത് ആദിത്യ സ്ഥിരം വാട്സ്ആപ്പിൽ വിളിച്ചിരുന്നത് അച്ഛന്റെ ഫോണിലേക്കാണ്. ആ സമയത്തൊരിക്കൽ അച്ഛൻ കേൾക്കെത്തന്നെ കർത്താ സാർ ആദിത്യയോട് ഇതെല്ലാം പറയുകപോലും ചെയ്തതാണ്. അങ്ങനെ അതൊരു വിശ്വാസംപോലെ ഉറച്ചു. വിശ്വാസമായി മാറിയതിന് ആരും തെളിവ് അന്വേഷിക്കുകയില്ലല്ലോ. കർത്താ സാറിന്റെ മരണം കഴിഞ്ഞ് കുറെ വർഷം കഴിഞ്ഞ് എസ്റ്റേറ്റ് മുറിച്ചുവിറ്റപ്പോഴും ആദിത്യ ഈ കെട്ടിടവും ഔട്ട്‌ ഹൗസും ഒഴിവാക്കി. അതുവരെയുള്ള വിശ്വാസത്തെ അത് കൂടുതൽ മുറുക്കിക്കെട്ടി.

ഇതെല്ലാം അച്ഛൻ പറഞ്ഞറിഞ്ഞതാണ്. ഇനി അതെല്ലാം കള്ളമായിരുന്നോ..?

അച്ഛൻ അതൊക്കെ വിളിച്ചുപറയുമെന്നു കരുതിയെങ്കിലും ഒന്നും മിണ്ടിയില്ല. എന്തായാലും സുജച്ചേച്ചി അതൊക്കെ ഉറക്കെ പറഞ്ഞു. ആദിത്യ അച്ഛനോട് പറഞ്ഞതൊക്കെ നേരിട്ട് കേട്ടതുപോലെ. പക്ഷേ, ജയിൻ തോമസ് ഒരൊറ്റച്ചോദ്യംകൊണ്ട് ചേച്ചിയുടെ വായടച്ചു.

‘‘വാക്കാൽ തന്നതല്ലേ? രേഖയൊന്നും കൈയിലില്ലല്ലോ?’’

പിന്നീട് അയാൾ പറഞ്ഞതിൽ പലതും എനിക്ക് മനസ്സിലായില്ല. പക്ഷേ, സുജച്ചേച്ചിക്ക് കൃത്യമായി തിരിഞ്ഞു. ആ പറഞ്ഞത് ഏതാണ്ട് ഇങ്ങനെയായിരുന്നു.

‘‘വിറ്റുപോയതൊക്കെ എത്രവിലകൊടുത്തും തിരികെവാങ്ങുവാനും ഐ.കെ എന്ന പേരിൽ തന്നെ എസ്റ്റേറ്റ് റീ ബിൽഡ് ചെയ്യാനുമുള്ള ആദിത്യയുടെ കരാർ ഏറ്റെടുത്തത് രോഹിത് ബിൽഡേഴ്‌സാണ്.’’

‘‘കർത്താ സാർ കെട്ടിപ്പൊക്കിയതിൽ ഇനി ഇത് മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ട് ഇവിടുന്നുവേണം തുടങ്ങാൻ. വെറുതെയല്ല. നിങ്ങൾക്ക് ടൗണിലേക്ക് മാറിത്താമസിക്കാൻ പാകത്തിന് നല്ലൊരു കോമ്പൻസേഷൻ പാക്കേജ് ഉണ്ടാവും. ആദിത്യക്കുവേണ്ടി കടലാസുകളിൽ ഒപ്പിടാനുള്ള അധികാരം രോഹിത് ബിൽഡേഴ്‌സിനാണ്.’’

അച്ഛന്റെ കൈയിലിരുന്ന മഷ്‌റൂം മസാലയുടെ പാത്രം വിറച്ചു.

‘‘കാര്യങ്ങൾ വിശദമായി പറയുന്ന ഒരു വോയിസ് മെസേജ് ആദിത്യ നിങ്ങൾക്കുവേണ്ടി അയച്ചുതന്നിട്ടുണ്ട്. കേൾക്കൂ...’’

അതുവരെ പറഞ്ഞതുതന്നെ ആദിത്യയുടെ മധുരമായ ശബ്ദത്തിൽ വീണ്ടും കേട്ടു.

‘‘ആദിത്യക്ക് നിങ്ങളോടു വലിയ സ്നേഹമാണ്. നാളെ ഞങ്ങൾ മടങ്ങുന്നതിനുമുമ്പ് പാക്കേജിനെപ്പറ്റി വിശദമായി സംസാരിക്കാം.’’ അഡ്വ. ജയിൻ തോമസ് പറഞ്ഞു.

‘‘വേണ്ട. സമ്മതമല്ല. ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല.’’ സുജച്ചേച്ചിയാണതു പറഞ്ഞത്. ഭക്ഷണപ്പാത്രങ്ങൾ അവിടെത്തന്നെവെച്ച് ഞങ്ങൾ പുറത്തിറങ്ങി.

ഔട്ട് ഹൗസിൽ ചെന്നുകയറിയത് അഴിച്ചെടുക്കാനാവാത്ത ഒരു കുരുക്കിൽപെട്ടതുപോലെയാണ്.

അമ്മ ഒന്നും മിണ്ടാതെ അച്ഛനെയും സുജച്ചേച്ചിയെയും മാറിമാറി നോക്കി. അതുവരെ പുലർത്തിയ ധൈര്യമെല്ലാം വെറും നാട്യമായിരുന്നു എന്ന് തോന്നിക്കുന്ന വിധം സുജച്ചേച്ചി കുനിഞ്ഞുനിൽക്കുകയായിരുന്നു. തുറന്നുകിടന്ന ജനലിലൂടെ ഞാൻ പുറത്തേക്കു നോക്കി. അൽപം ദൂരെ ‘ഫോറസ്റ്റ് ബ്ലൂ’ എന്നെഴുതിയ ബോർഡ് കാണാം. അതിനുചുറ്റും പച്ചയും ചുവപ്പുമായി വെളിച്ചം മാറിമാറിത്തെളിയുന്നു.

ജനലടച്ചു തിരിഞ്ഞപ്പോൾ സുജച്ചേച്ചി എന്തോ കുത്തിക്കുറിക്കുന്നതു കണ്ടു. ഏതു നിമിഷവും പൊട്ടിപ്പോകാവുന്ന തന്റെ കരച്ചിലിനെ അങ്ങനെയാണ് സുജച്ചേച്ചി അടക്കിനിർത്തുന്നത്. അടുത്തുപോയി ഞാനതു വായിച്ചു.

‘‘...ഒരിക്കൽ മുന്നിൽ വിളമ്പിക്കിട്ടിയത് വിഴുങ്ങി എഴുന്നേറ്റശേഷം എത്രകാലം കഴിഞ്ഞാലും അന്ന് തിന്നുതീർക്കാതെ ബാക്കിവെച്ചതിനോട് ചിലർക്ക് അടങ്ങാത്ത കൊതി തോന്നാം. അതോർത്ത് നാവിൻതുമ്പിൽ കൊതിവെള്ളം ഇറ്റിത്തുടങ്ങിയാൽ സൂക്ഷിക്കണം. ഇടയിൽപ്പെടുന്നവരെ ആ കൊതി കടിച്ചുകുടഞ്ഞു കളയും...’’

ഒന്നും മനസ്സിലായില്ലെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് ഏതാണ്ട് ബോധ്യമായി. സങ്കടം സഹിക്കാൻ പറ്റാതാവുമ്പോൾ കരയാതിരിക്കാനായി സുജച്ചേച്ചി മുമ്പും കടലാസുകഷ്ണങ്ങളിൽ എഴുതുന്നതു കണ്ടിട്ടുണ്ട്. അച്ഛൻ ജെയ്ക്കങ്കിളിനെ വിളിച്ചുനോക്കിയെങ്കിലും ഫോണെടുത്തില്ല. വീണ്ടും അച്ഛൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

താഴെ വിരിച്ച പായിൽ പ്രിയച്ചേച്ചി തലവഴി പുതച്ചുമൂടി കിടക്കുകയാണ്. ചെറുതായി വിറക്കുന്നതുപോലെ. പുതപ്പുമാറ്റി നെറ്റിയിൽ തൊട്ടുനോക്കി. പൊള്ളുന്ന ചൂട്‌. ഞാൻ ചേച്ചിയെ കുലുക്കി വിളിച്ചു.

പ്രിയച്ചേച്ചി അപ്പോൾ കണ്ണുതുറന്ന് ചുറ്റും നോക്കിയശേഷം പതുക്കെപ്പറഞ്ഞു.

‘‘ആ ഹോസ്റ്റൽ ജയിൻ തോമസിന്റേതാണ്.’’

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.