ചിത്രീകരണം: സതീഷ് ചളിപ്പാടം
അങ്ങനെ അത് കഴിഞ്ഞെടാ! അങ്ങേര് പോയി.
രാത്രി പന്ത്രണ്ടുമണിയോടെയാണ് പ്രസീതയുടെ വാട്സ്ആപ്പ് സന്ദേശം വന്നത്. ഈ നേരത്ത് തിരികെ വിളിക്കണോ -ഒന്നും സംശയിച്ചു പരുങ്ങി. ഷാജുവിനെ വിളിച്ചുനോക്കാം. ഒറ്റത്തവണ അവിടെ റിങ് ചെയ്തതും ഞാന്‍ ഫോണ്‍ കട്ട്ചെയ്ത് ജാഗ്രതപ്പെട്ടു നിന്നു. ഭാഗ്യം! ഷാജു തിരിച്ചുവിളിക്കുന്നുണ്ട്. ആദ്യ റിങ്ങില്‍തന്നെ ഫോണെടുത്തു.
എടാ പ്രസീദയുടെ... ഞാന്‍ ചോദിക്കാന്‍ തുടങ്ങിയതേ ഉള്ളൂ.
ആ! നീ അറിഞ്ഞായിരുന്നോ. വൈകുന്നേരം മരിച്ചതാണ്. രാവിലെ നമ്മുടെ ഫ്രൻഡ്സ് ഗ്രൂപ്പില്‍ ഇട്ടാല്‍ മതി, ഇന്ന് ഇനി ആരെയും അറിയിക്കണ്ടാ എന്ന് അവള് പറഞ്ഞിരുന്നു. അതാ ഞാന്‍ അറിയിക്കാതിരുന്നത്.
ഭര്‍ത്താവ് മരിച്ച വിവരമാണ് പ്രസീദ എന്നെ അറിയിച്ചത്. തിരികെ വിളിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിത്തന്നെയാവും പാതിരാത്രിയാകാന്‍ കാത്തിരുന്ന് മെസേജ് ചെയ്തത്. ഉച്ചക്കുമുമ്പേ ആളെ ആശുപത്രിയിലാക്കിയതാണ്. ഇത്തവണ സംഭവം സീരിയസാണെന്നറിഞ്ഞപ്പോള്‍ അവള് സഹായത്തിന് വിളിച്ചതാണ് ഷാജുവിനെ. അവന് കോട്ടയത്തുതന്നെ ഉള്ളതുകൊണ്ട് ഒരുവിധം കാര്യങ്ങള്‍ക്കൊക്കെ അവനാണ് പ്രസീദയുടെ ആശ്രയം.
ഭാരത് ഹോസ്പിറ്റലില്‍ വെച്ചേക്കുവാടാ ബോഡി. അങ്ങേരുടെ ഒരു പെങ്ങള് ഓസ്ട്രേലിയേന്ന് വരാനൊണ്ട്. അതു കഴിഞ്ഞേ അടക്കുവൊള്ള്. വെള്ളിയാഴ്ചയാവും. അതിനെടേല് നീ സൗകര്യംപോലെ ഒന്ന് വാ. നമുക്ക് അവളെയൊന്ന് പോയി കാണാം.
ഷാജു പരിപാടിയുടെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് പറഞ്ഞു.
ഷാജുവും ഞാനും വീട്ടിലെത്തുമ്പോള്‍ അവളുടെ അപ്പാ വീല്‍ചെയറില്‍ വരാന്തയിലുണ്ടായിരുന്നു. പ്രസീദയുടെ രണ്ടു പെണ്മക്കളും സെറ്റിയില്‍ ചാഞ്ഞുകിടന്ന് മൊബൈല്‍ഫോണ്‍ നോക്കുന്നു. ബുദ്ധിയുറയ്ക്കാത്ത അവളുടെ അനിയന് ഉണ്ണിക്കുഞ്ഞ് ഒരു പ്ലേറ്റില്‍ ബ്രെഡും പഴവും ഓംലെറ്റും എല്ലാം വെച്ച് രസിച്ചു കഴിക്കുകയാണ്. അവള് കണ്ണുകൊണ്ട് ഞങ്ങളെ വരവേറ്റു. എനിക്ക് അവളുടെ കൈകളില്‍ ഒന്നു തൊടണമെന്നുണ്ടായിരുന്നു. അവള് പക്ഷേ, കൈ നീട്ടിത്തന്നില്ല.
അപ്പേ, ഇത് ഷാജു, പോലീസിലെ...
ആ! അപ്പാ വീല്ച്ചെയറിലിരുന്നും ആദരവ് പ്രകടിപ്പിച്ചു.
ഇത് ടോം.
അത്രമാത്രമേ അവള് എന്നെ അപ്പാക്ക് പരിചയപ്പെടുത്തിയുള്ളൂ. മുപ്പതാണ്ടുകള്ക്കുമുമ്പ് അപ്പാക്ക് എന്നെ അറിയാമായിരുന്നു. നന്നായിത്തന്നെ. യൂനിവേഴ്സിറ്റിയില്‍ പി.ജി ലാബില്‍നിന്ന് വൈകിയിറങ്ങുന്ന പല ദിവസങ്ങളിലും താഴത്തങ്ങാടിയില്‍ ബസിറങ്ങി പുഴയിറമ്പിലൂടെ അവളുടെ വീട്ടിലേക്ക് ഞാന്‍ ഒപ്പം പോയിട്ടുണ്ട്. വൈകിയെത്തുന്ന മകളെ കാത്ത് അമ്മയുടെ ആധിയോടെ അപ്പാ ഗേറ്റില്‍ പിടിച്ചുനിൽപുണ്ടാവും.
ആധിപിടിക്കാന്‍ അവള്‍ക്ക് അമ്മയില്ലല്ലോ, അതുകൊണ്ട് അതുകൂടി ഞാനിങ്ങ് ഏറ്റെടുത്തു. ചിരിച്ചുകൊണ്ട് അപ്പാ ഏതാണ്ടെല്ലാ ദിവസവും അതു പറയുമായിരുന്നു.
കോട്ടയത്തുനിന്ന് അഞ്ചരക്കു മുമ്പ് വീട്ടില്‍ ഓടിയെത്തും അപ്പാ. പിന്നെ പാചക പരീക്ഷണങ്ങളാണ്. വാഴക്കായയാണ് ഞങ്ങളുടെ ദേശീയ ഭക്ഷണം എന്ന് പ്രസി പറയുമായിരുന്നു. കുലപരമ്പരയായി തുടരുന്ന വാഴക്കൂട്ടങ്ങളുണ്ട് പുഴയോരത്തെ അവരുടെ വിശാലമായ പറമ്പില്‍. വാഴക്കായ, വാഴക്കൂമ്പ്, വാഴപ്പിണ്ടി ഒന്നൊന്നായി വാഴവിഭവങ്ങള്‍. പോരാഞ്ഞിട്ട് എന്നും ചെറുപഴങ്ങളും.
പാചകം ഇഷ്ടമാണെന്ന് അപ്പാ പറയുമായിരുന്നു. അത് ആന്റിഫിലോസഫിക് ആണെന്ന് വിശദീകരണവും. കര്‍മത്തിനു മാത്രമല്ല ഫലത്തിനും നമുക്ക് അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ആന്റിഫിലോസഫിയാണ് പാചകം. അതാണ് അപ്പായുടെ ഫിലോസഫിക്കായ പാചക വാചകം.
ഞങ്ങള്‍ വൈകിയെത്തുന്ന ചില ദിവസങ്ങളില്‍ പതിവ് ക്വോട്ട ആയ രണ്ടു റം അപ്പാ അകത്താക്കിയിട്ടുണ്ടാവും. അങ്ങനെയുള്ള ദിവസങ്ങളില്‍ ആള് ആകെ രസികനാണ്. പാട്ടുകള്‍ അലറിപ്പാടും. തോര്‍ത്ത് തലയില്‍ ചുറ്റിക്കെട്ടി പാചകപ്പാത്രങ്ങള്‍ മൂടോടെ പൊക്കിയെടുത്ത് മേശപ്പുറത്തെത്തിച്ച് ഞങ്ങള്‍ മൂന്നുപേര്‍ക്കും വിളമ്പും. ഞാന്‍ അവിടന്ന് മൂക്കുമുട്ടെ ശാപ്പാടടിച്ച് രാത്രിബസ് പിടിക്കാന്‍ വേഗം തിരിക്കും.
രാത്രിയിലും പുഴയോരവഴിയില്‍ വെളിച്ചത്തിന്റെ ഒരൊഴുക്കുണ്ടാവും. രാപ്പകലുകളില്‍ ഒരു ഭേദവുമില്ലാതെ ഒരേ മട്ടില്‍ ഒഴുകുന്നപുഴ. പകലൊഴുക്കിനിടെ പുഴയില്‍ ഊറിയടിയുന്ന പ്രകാശത്തിന്റെ നേര്‍ത്ത കിരണങ്ങള്‍ സായാഹ്നങ്ങളെ പ്രഭാമോഹനമാക്കുന്നു. ഇരുളാണ്ട നിശ്ശബ്ദതയില്‍ പുഴയാകെ കറുത്തിരുണ്ടു പതുങ്ങി കിടക്കുമ്പോളും അരികിലൂടെ ഒഴുകുന്ന വഴിയിലേക്ക് അത് വെളിച്ചത്തിന്റെ ഒരു കിനാവ് തുറന്നുവെക്കുന്നു. എവിടെ നിന്നൊക്കെയോ നൂണ്ടുനൂണ്ടെത്തുന്ന നേര്‍ത്ത പ്രകാശത്തരികള് ഏതിരുളിലും പൊന്തിപ്പറന്നുവരും. പുഴ കൃത്യമായ ഒരു ലക്ഷ്യത്തിലേക്ക് അങ്ങനെ നീങ്ങുന്നതുകൊണ്ടാണ് അതിനിങ്ങനെ
അലസശാന്തമായി ഒഴുകാന്‍ കഴിയുന്നത്. വഴികള്‍ അങ്ങനെയല്ല. വഴികള്‍ക്ക് ലക്ഷ്യമേതുമില്ലല്ലോ. അവ നമ്മെ എങ്ങോട്ടാണെത്തിക്കുക എന്ന് പറയാനേ കഴിയില്ല! അതുകൊണ്ടാണ് അതിങ്ങനെ വെന്തുമലര്ന്ന് കനപ്പെട്ട് സ്തബ്ധമായി കിടക്കുന്നത്.
അവള്‍ക്കൊപ്പം വീട്ടിലേക്ക് അകമ്പടി പോയി വെളിച്ചം വറ്റുംമുമ്പേ അവിടെയെത്താറുള്ള ചില ദിവസങ്ങളില്‍ പ്രസി പുഴയോരത്ത് ബസ് സ്റ്റോപ്പ് വരെ തിരികെ എനിക്കൊപ്പം വരുമായിരുന്നു. അപ്പോളൊക്കെ ഒരു പുഴ എന്നിലൂടെ കയറിയൊഴുകും. ഒരു കളകളം. നിതാന്തമായ ഒരു ശാന്തത. ജലഭരിതമായൊരു ശീതം. ഇടമുറിയാത്ത ഒരൊഴുക്ക് എന്നില്‍ നിറയും. അവളാകട്ടെ, ആ പുഴയെ തൊടാതെ ഓരത്തോടുചേര്ന്ന് സുരക്ഷിതമായൊരകലത്തില് വെളിച്ചത്തിന്റെ ഒരു കിനാവ് തുറന്നുവെച്ച് നിര്‍മമ സമാന്തരമായി അങ്ങനെ സ്തബ്ധമായിട്ടാവും അമ്മയില്ലാത്ത കുട്ടിയുടെ നിതാന്ത വേദനകളിലേക്ക്, ബുദ്ധിയുറയ്ക്കാത്ത ഉണ്ണിക്കുഞ്ഞിന്റെ രക്ഷാകര്‍തൃത്വത്തിലേക്ക്, ഒരിക്കലും ജീവിതാനന്ദങ്ങളിലേക്ക് കടന്നുകയറാന്‍ കഴിയാതെ ഉഴലുന്ന അപ്പായുടെ ആഴങ്ങളിലെ വലിയ ഘനങ്ങളിലേക്ക് ഒക്കെ വ്യസനപ്പെടുകമാത്രം ചെയ്തു അവള്.
യൂനിവേഴ്സിറ്റിയില്‍ എം.എസ് സി രണ്ടാം വര്‍ഷം പഠിക്കുമ്പോളായിരുന്നു. കൊല്ലം 33 കഴിഞ്ഞിരിക്കുന്നു. നിത്യേനയുള്ള ലാബ് സെഷനുകളിലെ ചെടിപ്പിക്കുന്ന ആസിഡ് മണങ്ങളില് നിന്നിറങ്ങി ഷാജുവും പ്രസിയും ഞാനും തോമസു ചേട്ടന്റെ പീടികയിലേക്ക് പലായനം ചെയ്ത് ചായ കുടിച്ചാസ്വദിക്കുകയായിരുന്നു. അമേരിക്കയില്‍ ഏതോ യൂനിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന കമ്യൂണിസ്റ്റുകാരനായ ഒരു മലയാളിയുടെ ഒരു ബജറ്റ് പ്രസംഗമാണ് അന്ന് ഇക്കണോമിക്സ് ഡിപ്പാർട്മെന്റില്‍. കോമേഴ്സുകാരും സ്റ്റാറ്റിസ്റ്റിക്സുകാരും ബിസിനസ് സ്റ്റഡീസുകാരുമൊക്കെ തിങ്ങിക്കൂടിയ ഹാള്‍.
ജനങ്ങളുടെ ക്ഷേമത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു സര്‍ക്കാര്‍ ഒരു പദ്ധതി നടപ്പാക്കാന്‍വേണ്ടി ആദ്യം മുടക്കുന്ന മുതലിനെ ജനതയുടെ ആസ്തിയായി കണക്കാക്കുകയാണ് വേണ്ടത് എന്നോ മറ്റോ ഉള്ള ഒരാശയമാണ് അദ്ദേഹം പറഞ്ഞത്. ആസ്തിയുണ്ടാക്കാനുള്ള ചെലവ് കണക്കാക്കാതെ അതിന്റെ പ്രവര്‍ത്തനലാഭം മാത്രം നോക്കിയാണ് അത് നടത്തിക്കൊണ്ടുപോകേണ്ടത് എന്നോ മറ്റോ. ഉദാഹരണത്തിന് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോർപറേഷന് ഡിപ്പോകളുണ്ടാക്കാനും ബസു വാങ്ങാനും ഒക്കെ ചെലവാക്കുന്ന പണം സ്റ്റേറ്റിന്റെ ആസ്തിയായി കണക്കാക്കണം. ബസ് ഓടിക്കാന്‍ വേണ്ട ചെലവ് ടിക്കറ്റ് ചാര്‍ജിലൂടെയും മറ്റും കിട്ടുമെങ്കില്‍ ബസിനെ ലാഭകരമായി കണക്കാക്കണം -അങ്ങനെയെന്തോ
ഉള്ള ഒരാശയമായിരുന്നു അദ്ദേഹം പറഞ്ഞത്.
അമ്പരപ്പിക്കുന്ന ചില ചോദ്യങ്ങള്‍കൊണ്ട് ധനശാസ്ത്രജ്ഞനോട് ഏറ്റുമുട്ടിക്കളഞ്ഞു പ്രസീദ. ജന്മംകൊണ്ട് നമുക്കു കിട്ടുന്ന ആസ്തിബാധ്യതകള്‍ കണക്കിലെടുക്കാതെ അന്നന്നത്തെ ജീവിതംകൊണ്ട്
എങ്ങനെയാണ് ജീവിതവിജയം സാധിക്കുന്നത് എന്നൊക്കെയാണ് പ്രസി അദ്ദേഹത്തോട് ഊറ്റത്തോടെ ചോദിച്ചുകൊണ്ടിരുന്നത്.
ധനശാസ്ത്ര വിദഗ്ധന്‍ ശാന്തമായി ചിരിച്ചുകൊണ്ടാണ് അവള്‍ക്കു മറുപടി കൊടുത്തത്. ഓരോ മനുഷ്യനും ഒറ്റയാണെന്നും ബുദ്ധന് പറഞ്ഞതുപോലെ ഓരോ നിമിഷത്തിലും അതതു നിമിഷത്തിലെ ജീവിതം ജീവിക്കുമ്പോള്‍ ആനന്ദം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ഒക്കെ. അപ്പോള്‍ സദസ്സില്‍ െമെക്കും പിടിച്ചുകൊണ്ടു നിന്ന് പ്രസിയും ചിരിച്ചു.
സാറ് ഇക്കണോമിക്സ് അല്ലല്ലോ ഫിലോസഫി അല്ലേ പറയുന്നത്. ഫിലോസഫികൊണ്ട് വയറുനിറയില്ലല്ലോ സാറേ എന്ന്.
പ്രസീദ കെമിസ്ട്രി ലാബ് കട്ട്ചെയ്ത് ഇക്കണോമിക്സ് കേള്‍ക്കാന്‍ വന്നതാണെന്ന് അറിഞ്ഞപ്പോള്‍ ആ പ്രഫസര്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു. എന്നാല്‍, അവള് ദേഷ്യപ്പെട്ടും സങ്കടപ്പെട്ടുമാണ് അന്ന് യൂനിവേഴ്സിറ്റിയില്‍നിന്ന് ഇറങ്ങിയത്.
പ്രസീദക്കൊപ്പം അന്നും ഞാന്‍ വീട്ടിലേക്കു കൂട്ടുപോയി. അന്നു ഞങ്ങള്‍ അയ്മനത്ത് ചെന്നാണ് ബസിറങ്ങിയത്. പിന്നെ പുഴയോരത്തുകൂടി തിരികെ അവളുടെ വീട്ടിലേക്കു നടന്നു.
ചില പ്രോജക്ടുകള്ക്കുമാത്രം ഒരിക്കലും തീര്‍ക്കാനാവാത്ത ബാധ്യതകള്‍ വന്നുകൂടുന്നത് എന്തുകൊണ്ടാണെന്ന് അയാളോട് ചോദിക്കാമായിരുന്നു അല്ലേടാ? എന്റെ ജീവിതംപോലെ, തീര്‍ക്കാനാവാത്ത ബാധ്യതകള്‍ ആസ്തികളായി കൂടുന്ന പ്രോജക്ടുകള്‍!
ഇവളിപ്പോള്‍ കരയുമോ -എനിക്കു പേടി തോന്നി.
പക്ഷേ, പ്രസീദ ചിരിക്കുകയായിരുന്നു. എനിക്കാണെങ്കില്‍ എന്റെ ഉള്ളാഴങ്ങളില്‍ നിന്ന് വ്യസനത്തിന്റെ ഒരു പുകമഞ്ഞ് പരന്നുനിറയുകയായിരുന്നു.
പതിവില്ലാതെ ഞങ്ങള്‍ നേരത്തേ എത്തിയതുകൊണ്ട് അന്ന് അപ്പാ ഒന്നുമുണ്ടാക്കിയിരുന്നില്ല.
അപ്പേ, ഇവന് തട്ടുകടേന്ന് വല്ലോം കഴിക്കാനൊള്ള പൈസ കൊടുക്കണം കേട്ടോ. പാവം ശാപ്പാടടിക്കാന്നോര്ത്ത് വന്നതാ. അവള് ചിരിച്ചു. അന്ന് അവള് എനിക്കൊപ്പം ബസ് സ്റ്റോപ്പിലേക്കു വന്നില്ല.
ഠഠഠ
പ്രസീദയുടെ പുതിയ വീട്ടില്‍ ഒരു മരണവീടിന്റെ ഉള്‍ക്കനം പിടിച്ചിട്ടുണ്ടായിരുന്നില്ല. മൃതദേഹം കൊണ്ടുവന്നു വെക്കുമ്പോളേ വീട് മരണവീടായി മാറുകയുള്ളൂ. മൃതദേഹം ഏതെങ്കിലും ആശുപത്രിമോര്ച്ചറിയില് കൊണ്ടുവെച്ചിരിക്കുന്ന മരണവീടുകളിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ കുഴങ്ങിപ്പോകും. അത്തരം വീടുകള്‍ ചരമോപചാരത്തിന്റെ നേര്‍ത്ത വിഷാദം മാത്രമേ അന്തരീക്ഷപ്പെടുത്തിയിട്ടുണ്ടാവുകയുള്ളൂ. സന്ദര്‍ശകരാകട്ടെ മരണവീടിന്റെ കനം നടിച്ചാവും എത്തുക. വിഷാദനാട്യം വേഗം വെളിപ്പെട്ട് അവര്‍ ഒരുതരം നാണംകെട്ട നിലയിലായിപ്പോകും.
മരണം കനത്ത നിശ്ശബ്ദതയാണ്. നിശ്ശബ്ദതയുടെ ഇരുള്‍ഗുഹ! തമോഗര്‍ത്തം! ആ മരവിപ്പിനെ മറികടക്കാനുള്ള വ്യാമോഹംകൊണ്ടാണ് മരണത്തില്‍ ആളുകള്‍ അലറിക്കരയുന്നത്. അതിനൊപ്പമായിപ്പോകുന്നവരാണ് കനത്ത നിശ്ശബ്ദതയില്‍ വിങ്ങിനിറയുന്നത്. ഷാജുവും ഞാനും നിശ്ശബ്ദത അഭിനയിക്കാന്‍ ജാഗ്രതപ്പെട്ടു. പ്രസീദ ഒതുക്കിപ്പിടിച്ച വര്‍ത്തമാനങ്ങള്‍കൊണ്ടും ചലനങ്ങള്കൊണ്ടും നിശ്ശബ്ദതയെ മറികടക്കാനാണ് വ്യഗ്രതപ്പെട്ടത്.
അവളുടെ മക്കളെക്കുറിച്ച്, ഭര്‍ത്താവിന്റെ വീട്ടുകാരെക്കുറിച്ച് ഒക്കെ ചോദിക്കാന്‍ ഞാന്‍ വെമ്പി. എന്നാല്‍, മൗനത്തിന്റെ ഇരുള്‍ഗുഹ എന്റെയാ ചോദ്യങ്ങളെ വിഴുങ്ങിക്കളഞ്ഞു. ഉള്ളില്‍ എത്രതന്നെ ശക്തിയോടെ നുരഞ്ഞുവന്നാലും അതിനെ പ്രകാശിപ്പിക്കാന്‍ എനിക്കു പലപ്പോളും കഴിയാറില്ല. പുറത്തേക്കു വരാനുള്ള വെമ്പല്‍ എത്ര തീവ്രമായാലും അതിനെയൊക്കെ അടക്കിനിര്‍ത്താന്‍ എനിക്ക് കഴിയും. സാന്ദ്രമായൊരു പുകമഞ്ഞുപോലെ നെഞ്ചിനടിയിലെ ഏതോ നിഗൂഢമായ ഉള്ളവയവത്തില്നിന്ന് പുറപ്പെടുന്ന ഭയസങ്കോചങ്ങള് എല്ലാ വെമ്പലുകളെയും അനായാസം അടക്കിക്കളയും.
ഈ വരുന്ന മാര്‍ച്ചില്‍ വയസ്സ് 55 പിന്നിടും എനിക്ക്. ഷാജുവും പ്രസീദയും ഞാനുമൊക്കെ ഇക്കൊല്ലം 55 താണ്ടും. എനിക്ക് അകത്തെ ഒരുമാതിരി അവയവങ്ങളൊക്കെ ചളുങ്ങിയ മട്ടാണ്. പക്ഷേ, ഭയസങ്കോചങ്ങളുടെ പുകമഞ്ഞ് പരത്തുന്ന ആ ഉള്ളവയവത്തിന് കേടുപാടൊന്നുമില്ല. പഴയതുപോലെ ഇപ്പോളും ഉള്ളിലുയരുന്നുണ്ട് ആ പുകമഞ്ഞ്. ഒരു കുറവുമില്ലാതെ!
പ്രസീദയുടെ വീടിനുമേല്‍ പടരാന്‍ റെഡിയായി കാത്തുനില്ക്കുന്ന, മരണത്തിന്റെ ആ വിഷാദമൗനത്തെ നേര്‍ത്ത ചലനങ്ങള്കൊണ്ടു മുറിച്ച് ഷാജുവും ഞാനും അപ്പാക്കു ചാരെ സെറ്റിയില്‍ ഇരുന്നു. പ്രസീദ കുറച്ചുനേരം അപ്പായുടെ വീല്‍ചെയറില്‍ പിടിച്ചുനിന്നു.
ഉണ്ണിക്കുഞ്ഞേ, അകത്തുപോയിരുന്ന് കഴിച്ചേ...
അവള് ബുദ്ധിമാന്ദ്യമുള്ള അനിയനെ ശാസിച്ചു.
പിന്നെ അകത്തേക്കു പോയി ഞങ്ങള്‍ക്ക് അവള് കട്ടന്‍കാപ്പി കൊണ്ടുവന്നു. യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്ത് അവള്‍ക്കൊപ്പം വരുമ്പോള്‍ വല്യമ്മച്ചി തന്നിരുന്ന അതേ കട്ടന്‍കാപ്പി. പറമ്പിലുണ്ടാകുന്ന കാപ്പിക്കുരു പെറുക്കി ഉണക്കി ജീരകവും ഏലക്കായും ചുക്കും പേരയിലയും ചേര്‍ത്ത് വറുത്തുപൊടിച്ചു വെക്കുന്ന കാപ്പിപ്പൊടിയാണ്. വെള്ളം വെട്ടിത്തിളച്ചു നില്ക്കുമ്പോള് പൊടി ചേര്‍ത്ത് തീ കെടുത്തി മൂടിവെക്കണം. രണ്ടു മിനിറ്റ് അങ്ങനെ മൂടിവെച്ചിട്ട് അരിച്ചെടുത്ത് ചൂട് ഒന്നു കുറയാന്‍ തുടങ്ങുമ്പോള്‍ കുടിക്കണം. കരുപ്പെട്ടി ചക്കരയോ പനംകല്ക്കണ്ടമോ ചേര്‍ക്കാം. നേരിയൊരു മധുരത്തിന്റെ ലാഞ്ഛനയേ പാടുള്ളൂ. വല്യമ്മച്ചിയുടെ ട്രേഡ്മാര്‍ക്ക് ആയിരുന്നു ആ കാപ്പി. അതിനെ ലാബിലേക്ക് എടുത്ത് കെമിക്കല്‍ അനാലിസിസ് നടത്തണം എന്ന് പറയാറുണ്ടായിരുന്നു ഞങ്ങള്‍.
എന്റെ മക്കളേ, ഈ രുചിയൊക്കെ മനസ്സീന്ന് വരുന്നതാ. മനസ്സീന്നു വരുന്നതൊന്നും ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കാന്‍ പറ്റത്തില്ല. അത് അറിയണ്ടവര്‍ക്ക് അറിയാന്‍ പറ്റും. അതിന് ചോദ്യോം പറച്ചിലും ഒന്നും വേണ്ടാ- വല്യമ്മച്ചിയുടെ സ്ഥിരം വിശദീകരണമായിരുന്നു.
അപ്പ കാപ്പിക്കു കൈ നീട്ടിയപ്പോള്‍ പ്രസി ചിരിച്ചു. ശവശരീരം അവിടെയില്ലെങ്കിലും ഭര്‍ത്താവ് മരിച്ച് കാത്തുകിടക്കുന്ന ആ വിലാപനേരങ്ങളില് അവള് ചിരിക്കുന്നതു കണ്ടപ്പോള്‍ ഭയസങ്കോചങ്ങളുടെ
ആ മഞ്ഞുപുക എന്റെ ഉള്ളില്‍ ഉലഞ്ഞ് ആളി. അവള് മോളെ വിളിച്ച് അപ്പക്ക് ചൂട് ആറ്റി കാപ്പി കൊണ്ടുവന്നു കൊടുക്കാന്‍ പറഞ്ഞു.
കാപ്പി കുടിച്ച് ആസ്വദിച്ചുകൊണ്ട് അപ്പ ഷാജുവിനു നേരേ കൈനീട്ടി. അതു കണ്ട് ഞാന്‍ ഒന്നു പരുങ്ങി തെല്ല് പിന്നോട്ട് വലിഞ്ഞു. ഷാജു ആ കൈകളില്‍ പിടിച്ചു.
മോനേ, എന്റെ കൊച്ചിന് 55 വയസ്സായി. 30 കൊല്ലമായിട്ടൊള്ള അവളുടെയൊരു പെടാപ്പാടാ ഇപ്പം തീര്‍ന്നുകിട്ടിയത്. 53 കൊല്ലമായി അവള്ടെ അമ്മ പോയിട്ട്. ഉണ്ണിക്കുഞ്ഞിനെ പ്രസവിച്ചതോടെ അവള്
പോയതാ. മൂന്നാമത്തെ വയസ്സില്‍ എന്റെ കൊച്ച് ഉണ്ണിക്കുഞ്ഞിന്റെ അമ്മയായി മാറിയാര്ന്ന്. അവള്ടെ വെല്യമ്മച്ചി -എന്റെ അമ്മ, സ്ട്രോക്ക് വന്ന് നാലുകൊല്ലം കെടന്ന കെടപ്പ് കെടന്ന്. കല്യാണം കഴിഞ്ഞ് മൂന്നാമത്തെ കൊല്ലം മൊതല് എന്റെ കൊച്ചിനെ ഉപദ്രവിക്കുവാരുന്ന് അവന്. പത്തു കൊല്ലത്തിലധികവായി, കുടിച്ചു കുടിച്ച് കരള്‍ ഇല്ലാണ്ടായിട്ട്. അവന് പോയത് അവള്ക്കൊരാശ്വാസവാ.
പ്രസി അപ്പയെ വിലക്കുന്നതു കാത്താണ് ഞാനിരുന്നത്. എന്നാല്‍, അവള് മൗനംകൊണ്ട് അപ്പയെ അംഗീകരിച്ചു. പലപ്പോളും മൗനം ശക്തമായ ഒരു പ്രഖ്യാപനമാണല്ലോ!
53കാരനായ അവളുടെ അനിയന് ഒരു കൊച്ചു കുട്ടിയെപ്പോലെ പിന്നെയും പുറത്തേക്കു വന്നപ്പോള്‍ പ്രസീദ അവനെ മറ്റൊരിടത്തേക്ക് സ്നേഹശാസനയോടെ വഴിതിരിച്ചുവിട്ടു.
ഷാജു അവളോട് ഓഫീസ് കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഒന്നിനു പുറകെ ഒന്നായി ഓരോ പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കാനുള്ള പ്രോജക്ടുകളില്‍ ഇരിക്കാന്‍ തുടങ്ങിയതിനാല്‍ താനിപ്പോള്‍ ഒരു ഭൂമിയേറ്റെടുക്കല്‍ വിദഗ്ധയായി മാറിയിട്ടുണ്ടെന്ന് അവള് തമാശ പറഞ്ഞു.
സായാഹ്നം നേര്‍ത്ത ചായംകൊണ്ട് അലങ്കരിക്കാന്‍ തുടങ്ങിയപ്പോള്‍ പുറത്തു നിന്ന് ഒരിളം കാറ്റ് പാറിവന്നു. കഴിഞ്ഞ 33 കൊല്ലങ്ങളുടെ വിടവ് അതില്‍ പാറിയകന്നു. ഒന്നു വിശാലമായിരുന്ന് പ്രസീദ ഷാജുവിന്റെ കൈയില്‍ തൊട്ടുകൊണ്ടു പറഞ്ഞു -
അതെങ്ങനെയാടാ... ഈ പൊട്ടന് എന്നെങ്കിലും എന്നോടു പ്രേമം പറയുവാരിക്കൂന്നോര്ത്തല്ലേ ഞാനിരുന്നത്. എനിക്കീ പ്രാരബ്ധം ഒക്കെയൊള്ള കാരണം അങ്ങനെയൊക്കെ ചോദിക്കാന്‍ പറ്റുവോ! ഇതെല്ലാം ചൊമക്കാന്‍ നീയും കൂടുവോന്ന് ചോദിക്കണത് മര്യാദകേടല്ലേ! ഏതായാലും അതുകാരണം ഇവന് രക്ഷപെട്ട്. അല്ലെങ്കിപ്പിന്നെ എന്റെയീ ചൊമടിന്റെയൊക്കെ പൊറമേ എന്നേം കൂടി ചൊമക്കണ്ടി വന്നേനേ ഇവന്! അവള് ഒരു പരുങ്ങലുമില്ലാതെ ചിരിച്ചു.
ഞാന്‍ പറഞ്ഞട്ടില്ലേ! എനിക്ക് പേടിയാരുന്നെടീ നിന്നെ! വാരിയെല്ല് രണ്ടെണ്ണം കൂടുതലൊള്ള നിന്നോട് പ്രേമം പറയാന്‍ പോയിട്ട് മര്യാദയില്ലാണ്ടൊരു തമാശ പറയാനുംകൂടി പേടിയാ എനിക്ക്. അന്നായാലും ഇന്നായാലും. ഒരു സങ്കോചവുമില്ലാതെ ഞാന്‍ പറഞ്ഞു.
അതും പോരാഞ്ഞിട്ട് എനിക്ക് വീട്ടില്‍ പട്ടിണി. ഇവക്ക് ഇവിടെ ഏക്കറുകണക്കിന് പറമ്പും കൂറ്റന്‍ കാശും. അത് അടിച്ചുമാറ്റാനാ എന്റെ പ്ലാനെന്ന് എല്ലാവരും പറയും.
ഓ! ഈ പൊട്ടന് ഇപ്പളും നാട്ടുകാര്‍ പറയണതും ഓര്‍ത്തോണ്ട് നടക്കുവാണല്ലോ ദൈവമേ!
അവള് ഷാജുവിനു നേരേ ചിരിച്ചുകൊണ്ട് എന്റെ കൈത്തണ്ടയില്‍ പിടിച്ചു.
അമ്പരപ്പാര്ന്നൊരു വിറയലോടെ ഞാന്‍ അവളുടെ കൈത്തണ്ടയിലും തൊട്ടു.
എടാ നീ പണ്ടൊരിക്കല്‍ പറഞ്ഞില്ലാരുന്നോ ഒരു സൈക്കോളജിസ്റ്റിന്റെ കാര്യം. നിങ്ങള്ടെ സ്കൂളില്‍ ക്ലാസെടുക്കാന്‍ വന്ന ഒരാള്‍. ഇംഗ്ലണ്ടിലെങ്ങാണ്ട് ജോലിചെയ്യണ നിങ്ങടെയൊരു നാട്ടുകാരന്! രണ്ടു
മക്കളില്‍ ഒരാള്‍ ഓട്ടിസ്റ്റിക് ആണെന്നറിഞ്ഞപ്പം അങ്ങേര്ടെ സ്വത്ത് രണ്ടാക്കിയിട്ട് അതില്‍ ആ ഓട്ടിസ്റ്റിക്കായ കൊച്ചിന്റെ വീതം സ്വത്ത് എടുത്ത് ഓട്ടിസം ഒള്ള പിള്ളേര്‍ക്ക് വേണ്ടീട്ട് ഒരു കെയര്ഹോമും അവരടെ കാര്ന്നോമ്മാര്ക്കായട്ട് ട്രെയിനിങ് സെന്ററും ഒക്കെ തൊടങ്ങിയ ഒരാള്‍. ഇവിടെ ഉണ്ണിക്കുഞ്ഞിന് കിട്ടാനൊള്ള വീതം എടുത്തേച്ച് അങ്ങനെയൊര് സെന്ററ് തൊടങ്ങിയാ കൊള്ളാന്ന് അന്നേ എനിക്കൊരാഗ്രഹം ഒണ്ടാരുന്ന്. അങ്ങേര് പോയതോടെ ഇനി അതൊക്കെയൊന്ന് ആലോചിക്കാവല്ലോ!
നമ്മളെ മനസ്സിലാക്കണ ആളുകളൊണ്ടെങ്കിലല്ലേടാ നമ്മക്ക് മനസ്സിലൊള്ളതൊക്കെ ഒന്ന് പറയാനെങ്കിലും പറ്റുവൊള്ള്.
അത്... പ്രസീ നമ്മള് ആഗ്രഹിക്കണത് പോലെയൊന്നും ആവില്ലല്ലോ ഓരോ കാര്യങ്ങള്‍!
ഓ! ആഗ്രഹിക്കണതും നടക്കണതും!
എടാ പൊട്ടാ! നമ്മക്കൊന്ന് ആഗ്രഹിക്കാനെങ്കിലും പറ്റണ്ടേ! അതു കഴിഞ്ഞട്ടല്ലേ നടക്കണതും ഓടണതുവൊക്കെ!
എന്റെ ഷാജൂ... ഞാനെങ്ങാനും ഇവള്ടെയടുത്ത് പെട്ടുപോയാരുന്നെങ്കി എന്തായേനേ സ്ഥിതീന്ന് മനസ്സിലായില്ലേ! ഒറ്റക്കൊല്ലംകൊണ്ട് അടിച്ച് പിരിഞ്ഞേനേ! അതല്ലെങ്കി ഞാന്‍ ഒര് കാട്ടടിമയായിട്ട് കുനിഞ്ഞ് നെരങ്ങണ്ടി വന്നേനേ! എനിക്കങ്ങനെ ഒരാളെ താങ്ങാനൊള്ള ശേഷിയൊന്നും ഇല്ലെന്ന് നന്നായിട്ട് അറിയാവുന്നകൊണ്ടല്ലേ ഇപ്പളും ഞാനിങ്ങനെ ഒറ്റത്തടിയായിട്ട് കഴിയണത്.
ആദ്യമായിട്ടാവും ഒരു സങ്കോചവുമില്ലാതെ ഞാനിങ്ങനെ തുറന്നു സംസാരിക്കുന്നത്!
നീ ഒറ്റത്തടിയായിട്ട് കഴിഞ്ഞട്ട് എന്നാ ഒരു ഗുണം. ഏതെങ്കിലും ഒരുത്തീനെ കെട്ടിയാരുന്നെങ്കി അവക്കെങ്കിലും സമാധാനവായിട്ട് കഴിയാന്‍ പറ്റിയേനേ. പൊട്ടന്! പ്രസീദ ഇളവില്ലാതെ എന്നെ ശകാരിച്ചു.
സായാഹ്നം അതിന്റെ അലങ്കാരപ്പണികള്‍ അവസാനിപ്പിച്ച് ഇരുളിലേക്ക് മയങ്ങിവീഴാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഷാജുവിന്റെ കൈയില്‍ തൊട്ടു.
ഞങ്ങള്‍ മെല്ലെ എഴുന്നേറ്റു. അപ്പാ വീല്‍ചെയറില്‍ പാതിമയക്കത്തിലായിരുന്നു.
അപ്പാ, ഞങ്ങളിറങ്ങട്ടെ. ക്രിമേഷന്‍ നേരത്തേ എത്താം.
ആ! അവന്റെ ബോഡി വെള്ളിയാഴ്ച രാവിലെ കൊണ്ടുവരും. ഉച്ച കഴിഞ്ഞ് ക്രിമേഷന്‍. അന്ന് എന്റെ കൊച്ചിന്റെ ഉയിര്‍പ്പ് തിരുനാളുകൂടിയാ... അപ്പാ ഷാജുവിന്റെ കൈയില്‍ പിടിച്ച് കരയാന്‍ തുടങ്ങി.
പ്രസീദ അപ്പയെ ചേര്‍ത്തുപിടിച്ചുകൊണ്ട് ചെറിയൊരു ചിരിയോടെ ഞങ്ങളോട് ആ സിനിമയിലെ ഡയലോഗ് പതുക്കെ പറഞ്ഞു -തോമസുകുട്ടീ വിട്ടോടാ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.