തിരൂര്‍: ഭാഷയുടെ തറവാട്ടുമുറ്റത്ത് അക്ഷരപ്രേമികള്‍ കൂടുകൂട്ടിയതോടെ ഇനി സാഹിത്യപൂക്കാലത്തിന്‍െറ ദിനങ്ങള്‍. ആചാര്യസ്മരണകള്‍ തെന്നലായൊഴുകിയത്തെിയ നിമിഷത്തില്‍ തുഞ്ചന്‍ ഉത്സവത്തിന് തുടക്കം.
സാഹിത്യവും കലയും സംസ്കാരവും സംഗമിക്കുന്ന തീര്‍ഥാടന കാലത്തിന് തമിഴ് സാഹിത്യകാരന്‍ വൈരമുത്തു തിരിതെളിയിച്ചപ്പോള്‍ അക്ഷരദീപം പൊന്‍പ്രഭയില്‍ വിളങ്ങി. തുഞ്ചന്‍ കൃതികളുടെ പാരായണത്തോടെയാണ് അരങ്ങുണര്‍ന്നത്. ഉദ്ഘാടനസമ്മേളനത്തില്‍ തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ നഗരസഭ അധ്യക്ഷന്‍ എസ്. ഗിരീഷ് സംസാരിച്ചു. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സ്വാഗതവും വി. അപ്പു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പുസ്തകോത്സവം കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. വൈരമുത്തുവിന്‍െറ ചെറുകഥകളടങ്ങിയ മലയാള പതിപ്പ് എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു. കെ.പി. മോഹനന്‍ ഏറ്റുവാങ്ങി.
ആകാശവാണി ഒരുക്കിയ കവി സമ്മേളനത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ ആമുഖ പ്രഭാഷണം നടത്തി. വി. മധുസൂദനന്‍ നായര്‍, പി.പി. ശ്രീധരനുണ്ണി, പി.കെ. ഗോപി, മണമ്പൂര്‍ രാജന്‍ബാബു, ആലങ്കോട് ലീലാകൃഷ്ണന്‍, വി.എം. ഗിരിജ, റഫീഖ് അഹമ്മദ്, പി.പി. രാമചന്ദ്രന്‍, ജെ. പ്രമീളാദേവി എന്നിവര്‍ കവിതകളവതരിപ്പിച്ചു.
സരസ്വതി മണ്ഡപത്തില്‍ നടന്ന കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള ദ്രുത കവിതാരചന മത്സരത്തില്‍ 27 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സാഹിത്യ ക്വിസ് മത്സരത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജിലെ ഫാത്തിമത്ത് റസ്ല, ഷമീന ഷറിന്‍ ടീം ഒന്നാം സ്ഥാനവും മലയാള സര്‍വകലാശാലയിലെ ആന്‍സി സി. ദാസ്, ആന്‍േറാ സാബിന്‍ ജോസഫ് ടീം രണ്ടാം സ്ഥാനവും നേടി. കെ. ശ്രീകുമാര്‍ മത്സരം നിയന്ത്രിച്ചു.
വൈകീട്ട് കലോത്സവം സംവിധായകന്‍ ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു. എം.ടി. വാസുദേവന്‍ നായര്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മല്ലാടി സഹോദരങ്ങളുടെ കര്‍ണാടക സംഗീതകച്ചേരി അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.