തിരൂര്‍: സവിശേഷമായ സാംസ്കാരിക നവോത്ഥാനത്തിന് തുടക്കം കുറിച്ച ഭാഷാപിതാവിന്‍െറ മണ്ണില്‍ രണ്ടുനാള്‍ കലയുടെയും സാഹിത്യത്തിന്‍െറയും വസന്ത നിമിഷങ്ങള്‍. സാംസ്കാരിക കേരളം ശനിയും ഞായറും തിരൂര്‍ തുഞ്ചന്‍ പറമ്പിലേക്ക് ഒഴുകും. ‘മാധ്യമം’ 30ാം വാര്‍ഷികത്തോടനുബന്ധിച്ച ലിറ്റററി ഫെസ്റ്റ് അങ്ങനെ മലയാള സാഹിത്യ ചരിത്രത്തില്‍ സുവര്‍ണരേഖയാകും.
ശനിയാഴ്ച രാവിലെ 10ന് ജ്ഞാനപീഠം ജേതാവ് എം.ടി. വാസുദേവന്‍നായരും മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗ്രന്ഥകാരനുമായ രാജ്മോഹന്‍ ഗാന്ധിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. സച്ചിദാനന്ദന്‍, പെരുമ്പടവം ശ്രീധരന്‍, ഡോ. കെ. ജയകുമാര്‍, രവി ഡി.സി, മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ഐഡിയല്‍ പബ്ളിക്കേഷന്‍സ് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി, ലിറ്റററിഫെസ്റ്റ് ഡയറക്ടര്‍ പി.കെ. പാറക്കടവ് എന്നിവര്‍ പങ്കെടുക്കും.
ഗള്‍ഫ് മാധ്യമം കമല സുറയ്യ പുരസ്കാരം സക്കറിയക്ക് സമര്‍പ്പിക്കും. സക്കറിയയുടെ പ്രഭാഷണവുമുണ്ടാകും. തുടര്‍ന്ന് ‘തലയോലപ്പറമ്പ്’ വേദിയില്‍ ‘പൊരുതുന്ന കാമ്പസ്’ ചര്‍ച്ച. ഹെബ അഹ്മദ്, രാഹുല്‍ സോന്‍പിംപ്ളെ പുനറാം, ബോബി കുഞ്ഞു, ആര്‍. കാവ്യശ്രീ, പി.കെ. സാദിഖ് എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം മൂന്നിന് ‘തസ്രാക്കി’ല്‍ എം. മുകുന്ദനും കെ.ആര്‍. മീരയും എഴുത്തനുഭവം പങ്കുവെക്കും. ‘മലയാളത്തിലെ മലപ്പുറം’ സെഷനില്‍ എം.ജി.എസ്. നാരായണന്‍, ബി. രാജീവന്‍, കെ.പി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. എം.എച്ച്. ഇല്ല്യാസ്, എ.പി. കുഞ്ഞാമു, ഡോ. ജമീല്‍ അഹ്മദ് എന്നിവരുടെ സാന്നിധ്യമുണ്ടാകും. ‘പൊന്നാനിക്കളരി’ വേദിയില്‍ ‘പുതുതലമുറ: എഴുത്തും രാഷ്ട്രീയവും’ ചര്‍ച്ചയില്‍ അംബികാസുതന്‍ മാങ്ങാട്, ഡോ. സി. ഗണേശ്, അര്‍ഷദ് ബത്തേരി, ഡോ. എം.ബി. മനോജ്, വി.എച്ച്. നിഷാദ്, വിനോയ് തോമസ്, ലിജിഷ എ.ടി, എസ്. കലേഷ് എന്നിവര്‍ അണിനിരക്കും.
വൈകുന്നേരം നാലിന് ‘തസ്രാക്കി’ല്‍ കവിയരങ്ങ്. കുരീപ്പുഴ ശ്രീകുമാര്‍, ഇ.കെ.എം. പന്നൂര്‍, പി.പി. രാമചന്ദ്രന്‍, ഒ.പി. സുരേഷ്, മണമ്പൂര്‍ രാജന്‍ബാബു, വി.പി. ഷൗക്കത്തലി, വീരാന്‍കുട്ടി, പി.എ. നാസിമുദ്ദീന്‍, ആര്യഗോപി, കെ.ടി. സൂപ്പി, ഗിരിജ പാതേക്കര, സുഷമ ബിന്ദു, പി.പി. റഫീന എന്നിവര്‍ പങ്കെടുക്കും. ‘തലയോലപ്പറമ്പി’ല്‍ വൈകീട്ട് ആറിന് ‘ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍’ ചര്‍ച്ചയില്‍ സച്ചിദാനന്ദന്‍, സേതു, മനുചക്രവര്‍ത്തി, ടി.ഡി. രാമകൃഷ്ണന്‍, കല്‍പറ്റ നാരായണന്‍, സുനില്‍ പി. ഇളയിടം, ഡോ. കൂട്ടില്‍ മുഹമ്മദലി, ഡോ. യാസീന്‍ അശ്റഫ് എന്നിവര്‍ സംസാരിക്കും. വൈകീട്ട് എട്ടിന് ‘പൊന്നാനിക്കളരി’യില്‍ ഷഹ്ബാസ് അമന്‍െറ ഗസല്‍. ഞായറാഴ്ച ‘മലയാളിയുടെ പ്രവാസവും സാഹിത്യ’വും, ‘സാഹിത്യം, സിനിമ’, ‘പെണ്‍പോരാട്ടങ്ങള്‍’, ‘ആത്മീയതയും സാഹിത്യവും’, ‘മലയാളത്തിന്‍െറ പാട്ടുപാരമ്പര്യം’ സെഷനുകള്‍.
തിരൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളില്‍ നടക്കുന്ന ‘മധുരമെന്‍ മലയാളം’ പരിപാടിയില്‍ എം.ടി. വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍ടിസ്റ്റ് നമ്പൂതിരി, നടന്‍ മധു, ഡോ. എം. ലീലാവതി, അക്കിത്തം, റംല ബീഗം എന്നിവരെ ആദരിക്കും. തുടര്‍ന്ന് പാട്ടെഴുത്തിന്‍െറ അനശ്വര പ്രതിഭകള്‍ക്ക് ഗാനാഞ്ജലിയുമായി എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഗാനമേള. ലിറ്റററി ഫെസ്റ്റിലേക്ക് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പ്രവേശനം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.