തിരൂര്‍: ലോകമെങ്ങും ജോലി ചെയ്തു ജീവിക്കുന്നവനായിട്ടും കേരളത്തില്‍ ജോലി തേടിയത്തെിയ ഇതര സംസ്ഥാനക്കാരോട് മലയാളികള്‍ പെരുമാറുന്നത് മനുഷ്യത്വരഹിതമായാണെന്ന് എം. മുകുന്ദന്‍. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മാധ്യമം ലിറ്റററി ഫെസ്റ്റിന്‍െറ ഭാഗമായി നടന്ന ‘മലയാളിയുടെ പ്രവാസവും സാഹിത്യവും’ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പത്തിന്‍െറ അഭിവൃദ്ധിയിലൂടെയാണ് മറ്റുള്ളവന്‍െറ ശരീരത്തിന്‍െറ വൃത്തിയെ മലയാളി അളക്കാന്‍ തുടങ്ങിയത്. അത് മലയാളി മനസ്സിന്‍െറ വൃത്തിയില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. ഈ മലയാളി ട്രംപുമാര്‍ മറക്കുന്നത് നമ്മുടെ പ്രവാസി മലയാളികളെയാണെന്ന് മുകുന്ദന്‍ പറഞ്ഞു.
ഗള്‍ഫ് പ്രവാസികളുടെ പഴയകാല കത്തിടപാടുകള്‍ അവരുടെ സാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും അവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ഗള്‍ഫ് പ്രവാസികളുടെ ചരിത്രവും സാഹിത്യവും സംഭാവനയും കൃത്യമായി രേഖപ്പെടുത്താന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ളെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസത്തിലൂടെ ജീവിതങ്ങള്‍ തിരിച്ചുപിടിച്ച മലയാളികളെക്കുറിച്ച് വാചാലമാകുമ്പോള്‍പോലും ദലിതന്‍ പ്രവാസത്തിന്‍െറ പടിക്ക് പുറത്താകുന്നതിന്‍െറ കാരണങ്ങള്‍ അന്വേഷിക്കണമെന്ന് എഴുത്തുകാരന്‍ കെ.കെ. ബാബുരാജ് ചൂണ്ടിക്കാട്ടി. ചലനമറ്റ ചില ബിംബങ്ങളെ പലരും ഊട്ടിയുറപ്പിക്കുന്നത് കൊണ്ടാണ് ദലിത് സാഹിത്യത്തിന് വളര്‍ച്ചയില്ലാതായത്. എന്നാല്‍, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ കണക്കുകളെടുത്താല്‍ വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്നത് മുസ്ലിംകളും ദലിതരുമാണ്. സാഹിത്യത്തിന്‍െറ ഭൂപടം നിശ്ചയിക്കുന്നിടത്ത് സവര്‍ണമേധാവിത്വം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കിട്ടാത്ത ശീതളഛായയാണ് പ്രവാസസാഹിത്യത്തിലൂടെ തനിക്ക് ലഭിച്ചതെന്ന് എഴുത്തുകാരന്‍ എ.എം. മുഹമ്മദ് പറഞ്ഞു. ഇന്ന് ഈ കാണുന്ന വളര്‍ച്ചക്ക് പിന്നില്‍ പ്രവാസികള്‍ രൂപംകൊടുത്ത സംഘടനകളുടെ പങ്കുണ്ട്. കേരളത്തില്‍ ജീവിക്കുന്നവരെക്കാള്‍ സാംസ്കാരിക അവബോധം പ്രവാസി മലയാളികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയത എന്ന് പറയുമ്പോഴും ലോകത്തിന്‍െറ അതിരുകള്‍ ഇല്ലാതാവുകയാണെന്ന് മോഡറേറ്ററായ വി. മുസഫര്‍ അഹമ്മദ് പറഞ്ഞു. പലതരം സംസ്കാരങ്ങള്‍ ലയിക്കുന്നതിലൂടെ ദേശീയതയെ മുഖവിലക്കെടുക്കാത്ത മനുഷ്യരാശി രൂപംകൊള്ളുന്നതായും അദ്ദേഹം സൂചിപ്പിച്ചു. പങ്കെടുത്തവര്‍ക്ക് ഡെപ്യൂട്ടി എഡിറ്റര്‍ അസൈന്‍ കാരന്തൂര്‍, ബ്യൂറോ ചീഫ് സി.എ.എം. കരീം എന്നിവര്‍ ഉപഹാരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.