കോഴിക്കോട്: പത്തു പുസ്തകമെഴുതിയാലും തീരില്ല മുഹമ്മദലി ശിഹാബ് എന്ന യുവ ഐ.എ.എസുകാരെൻറ അനുഭവങ്ങൾ. മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയിലെ ഇല്ലായ്മകളിൽനിന്ന് നാഗാലാൻഡിലെ ജില്ല കലക്ടർ വരെയായി ഉയർന്ന കഥയാണിത്. ഹോട്ടൽ സപ്ലയറും മാവൂർ ഗ്വാളിയോർ റയോൺസ് കരാർ തൊഴിലാളിയുമായി വേഷം കെട്ടിയ ശിഹാബ് സർക്കാർ സർവിസിൽ പ്യൂണും എൽ.ഡി ക്ലാർക്കും അധ്യാപകനുമെല്ലാമായിരുന്നു. ‘വിരലറ്റം, ഒരു യുവ ഐ.എ.എസുകാരെൻറ ജീവിതകഥ’ എന്ന പുസ്തകത്തിൽ സിവിൽ സർവിസിെൻറ സുഖസൗകര്യങ്ങളുടെ വർണനയില്ല. മറിച്ച്, കഷ്ടപ്പാടിെൻറ വഴികൾ താണ്ടി സിവിൽ സർവിസിൽ മികച്ച റാങ്ക് നേടി മസൂറി അക്കാദമിയിൽ പരിശീലനത്തിനെത്തിയത് വരെയുള്ള ജീവിത യാത്രകളാണ് വിവരിക്കുന്നത്.
പിതാവ് അലിയുടെ മരണശേഷം മുക്കം അനാഥശാലയിൽനിന്ന് പഠിച്ചുവളർന്ന ശിഹാബിെൻറ പുസ്തകം ഈ മാസം 28ന് കോഴിക്കോട്ട് പ്രകാശനം ചെയ്യും. എഴുത്തുകാരനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എൻ.എസ്. മാധവനാണ് പ്രകാശനം.നാഗാലാൻഡിൽ, മ്യാന്മർ അതിർത്തിയിൽ ഇന്ത്യയിലെതന്നെ ഏറ്റവും പിന്നാക്ക ജില്ലകളിലൊന്നായ കിഫ്റെയിലെ കലക്ടറാണ് ശിഹാബ്. പ്രാഥമിക വിദ്യാഭ്യാസം നേടിയ ചാലിയപ്രം സ്കൂളിലെയും പിന്നീട് എത്തിയ മുക്കം അനാഥാലയത്തിലെയും ജീവിത സംഭവങ്ങൾ അദ്ദേഹം വിവരിക്കുന്നു. സിവിൽ സർവിസ് നേടിയ ശേഷം കോഴിക്കോട് വെള്ളിമാട്കുന്നിലെ സാമൂഹിക നീതി വകുപ്പ് ചിൽഡ്രൻസ് ഹോമിൽ ഒരു ചടങ്ങിൽ ശിഹാബ് അനാഥാലയ അനുഭവങ്ങളും മറ്റും വിവരിച്ചപ്പോൾ കുട്ടികൾ മണിക്കൂറുകളോളം ക്ഷമയോടെ കേട്ടിരുന്നു. ഈ ചടങ്ങിനു ശേഷമാണ് വിരലറ്റം നിറഞ്ഞ അനുഭവങ്ങൾ എഴുതാൻ തീരുമാനിച്ചത്. ആഗ്രഹങ്ങളും പ്രയത്നങ്ങളും സാധാരണക്കാരനായ ചെറുപ്പക്കാരനെ ഉന്നതിയിലെത്തിക്കുന്നതാണ് കഥ. 2011ൽ സിവിൽ സർവിസ് പരീക്ഷയിൽ മികച്ച വിജയം നേടിയപ്പോൾ മാധ്യമങ്ങളും നാട്ടുകാരും പ്രമുഖ വ്യക്തികളും ശിഹാബിനെ അഭിനന്ദിക്കാൻ മുന്നിലുണ്ടായിരുന്നു.
എടവണ്ണപ്പാറയിൽ കുട്ടയും മുറവും വെറ്റിലയും അടക്കയും വിറ്റിരുന്ന, പെട്ടി പീടിക നടത്തിപ്പുകാരൻ അലിയുടെ മകനായ ശിഹാബിനും രണ്ടു സഹോദരിമാർക്കും പിതാവിെൻറ മരണശേഷം തണലായത് മുക്കം അനാഥാലയമാണ്. പ്രീഡിഗ്രി വരെ ഇവിടെയായിരുന്നു ജീവിതം. താങ്ങും തണലുമായ അനാഥാലയത്തെ ഈ കലക്ടർ ഒരിക്കലും മറക്കില്ല. പ്രകാശന ചടങ്ങിൽ എന്‍.എസ്. മാധവനിൽനിന്ന് പുസ്തകം ഏറ്റുവാങ്ങാൻ അനാഥാലയ സെക്രട്ടറി മോയിമോന്‍ ഹാജിയെ ക്ഷണിച്ചതും ഇൗ ഹൃദയ ബന്ധം കാരണമാണ്. അനാഥാലയത്തിലെ തണൽമരത്തിന് കീഴിലിരിക്കുന്ന ശിഹാബിെൻറ ചിത്രമാണ് പുസ്തകത്തിെൻറ കവർ.
പ്രീഡിഗ്രിക്കു ശേഷം പ്രൈവറ്റായി ബിരുദം പൂർത്തിയാക്കി. പ്രമുഖ കോളജിൽ ബിരുദത്തിന് പഠിക്കണമെന്ന സ്വപ്നം പൂവണിഞ്ഞില്ല. എന്നാൽ, സിവിൽ സർവിസുകാരനായ ശേഷം ഈ കോളജുകളിൽ ചടങ്ങുകളിൽ പങ്കെടുക്കാനും വിദ്യാർഥികളുമായി ഇടപഴകാനും അവസരം ലഭിച്ചു. അധ്യാപികയായ ആയിഷ ഫെമിനയാണ് ഭാര്യ. ലിയ നവൽ, ലസിൻ അഹ്മദ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.