തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിനിലെ ഉള്ളടക്കത്തിൽ അശ്ലീലവും ദേശവിരുദ്ധതയുമുണ്ടെന്ന് ആരോപണം. 125 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലെ കോളജ് മാഗസിനാണ് വിവാദത്തിലായിരിക്കുന്നത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ളതാണ് കോളജ് യൂണിയന്‍. സംഭവം വിവാദമായതോടെ മാസികയുടെ വിതരണം നിർത്തിവച്ചിരിക്കുകയാണ്.
പെല്ലറ്റ് എന്ന് പേരിട്ടിരിക്കുന്ന മാസികയിൽ കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം' എന്ന അടിക്കുറിപ്പോടെ ചേര്‍ത്ത ചിത്രമാണ് വിവാദമായത്. ദേശീയഗാനം സ്‌ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്ക് പിന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേരുടെ കാർട്ടൂൺ ചിത്രമാണ് ആക്ഷേപത്തിന് കാരണമായത്. ഇതിനു പുറമെ അശ്ലീലമായ ചിത്രങ്ങളും മാസികയിലുണ്ട്.
മാഗസിനെ രാഷ്ട്രീയ പ്രചരണത്തിനുള്ള ആയുധമാക്കിയതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എ.ബി.വി.പി. പ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാല്‍ മാഗസിനില്‍ സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് യൂണിയന്‍ ഭാരവാഹികളുടെ നിലപാട്.
നല്ല ഉദ്ദേശത്തോടെ പ്രസിദ്ധീകരിച്ച ചിത്രത്തെ കോളജിലെ ഒരുവിഭാഗം വിദ്യാർഥികൾ തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കോളജ് യൂണിയൻ നൽകിയ വിശദീകരണമെന്ന് കോളജ് പ്രിൻസിപ്പൽ കെ.മുരളീദാസ് അറിയിച്ചു. ഇക്കാര്യത്തിൽ തെറ്റിദ്ധാരണയുടെ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം വിവാദമായ സാഹചര്യത്തിൽ മാസിക വിതരണം ചെയ്യണമോ എന്നതുസംബന്ധിച്ച് അധ്യാപകരുടെ യോഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.