കണ്ണൂര്‍: അഴിമതി ഇപ്പോള്‍ തുടര്‍ക്കഥയാണെന്നും സുകുമാര്‍ അഴീക്കോട് മാഷ് ഉണ്ടായിരുന്നുവെങ്കില്‍ അതിനെതിരെ സംസാരിക്കുമായിരുന്നുവെന്നും പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍. സുകുമാര്‍ അഴീക്കോട് സാംസ്കാരിക കേന്ദ്രവും ഡോ. സുകുമാര്‍ അഴീക്കോട് ട്രസ്റ്റും സംയുക്്തമായി സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുകുമാര്‍ അഴീക്കോടിന്‍െറ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായത് യാഥാര്‍ഥ പ്രതിപക്ഷ നേതാവിനെയാണ്. മാഷ് ഒരിക്കലും ഏകാകിയായിരുന്നില്ല. മറ്റൊരു നേതാവിനു ചുറ്റും ഇല്ലാതിരുന്ന ആള്‍ക്കൂട്ടം അദ്ദേഹത്തിനുണ്ടായിരുന്നു. സര്‍ക്കാറുകള്‍ മാറിമാറി വരുമ്പോഴും യഥാര്‍ഥ പ്രതിപക്ഷ നേതാവ് അദ്ദേഹമായിരുന്നു. അഴിമതിയും മറ്റും ഉണ്ടാകുമ്പോള്‍ നമ്മള്‍ ആ സാഗരഗര്‍ജനം കേള്‍ക്കുമായിരുന്നു. മുന്‍പായിരുന്നുവെങ്കില്‍ ഏതെങ്കിലും വേദിയില്‍ നിന്ന് നമ്മളത് കേള്‍ക്കുമായിരുന്നു. ഇപ്പോഴും ആകാശത്തിന്‍െറ ഏതെങ്കിലും കോണില്‍ നിന്ന് ആ സിംഹ ഗര്‍ജനമുയരുന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു.
മുഹമ്മദ് അബ്ദുറഹിമാന്‍, എസ്.പി പി.എന്‍. ഉണ്ണിരാജന്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്‍, പ്രസ് ക്ളബ് പ്രസിഡന്‍റ് കെ.ടി. ശശി, ജമിനി ശങ്കരന്‍, കെ.ബി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. അഴീക്കോടിന്‍െറ വിചാര ലോകം, അഴീക്കോടിന്‍െറ പ്രഭാഷണ സമാഹാരം, രാഷ്ട്രത്തിന്‍െറ പുനര്‍ജന്മം, ഭാരതീയത വിവിധ മാനങ്ങള്‍, ഗാന്ധിയന്‍ ആദര്‍ശത്തില്‍ ഉയരേണ്ട ഭാരതം എന്നീ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡോ. എ.കെ. നമ്പ്യാര്‍ സ്വാഗതവും ടി.വി. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.