കോഴിക്കോട്: പറക്കമുറ്റാത്ത നാലു മക്കൾ. അതിൽ ഭിന്നശേഷിക്കാരായ മൂന്നുപേർ, ഇടക്കിടെ വീട്ടിൽനിന്നിറങ്ങിപ്പോവുന്ന രണ്ടാമത്തെ മകൻ... ജീവിതയാത്രയിൽ കൂട്ടായുള്ളത് നിസ്സഹായതയും ദുരിതവും മാത്രമാണെങ്കിലും പകച്ചുനിൽക്കാനോ കണ്ണീർപൊഴിച്ചിരിക്കാനോ ഈ മാതൃത്വത്തിനു നേരമില്ല.
കണ്ണീർ തൂകിക്കൊണ്ടിരുന്നാൽ തെൻറ കുടുംബത്തിെൻറ വിശപ്പുമാറ്റാനും മക്കളെ പരിചരിക്കാനും ആരും വരില്ലെന്ന് ഫ്രാൻസിസ് റോഡിലെ പരപ്പിൽ താമസിക്കുന്ന ആയിഷബിക്കറിയാം. ബന്ധുക്കളെന്ന പേരിൽ ഒരുപാടാളുണ്ടായിട്ടും ഒരാൾപോലും തിരിഞ്ഞു നോക്കാനില്ലാത്തതിെൻറ വേദനയും അവർ ഒരുപാടനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ്, എന്തുതന്നെ വന്നാലും തെൻറ മക്കൾക്ക് താൻ മതിയെന്നുറപ്പിച്ച് ഈ യുവതി പോരാടുന്നത്, നീതിക്കായി.
കുറ്റിച്ചിറയിലെ പേരുകേട്ട തറവാടിലെ അംഗമാണ് ആയിഷബി. എന്നാൽ, ദുരിതത്തോട് പൊരുതാൻ അവൾക്ക് കുടുംബത്തിൽനിന്നാരുടെയും പിന്തുണയില്ല. അതുകൊണ്ടാണ് ബി.കോം ബിരുദധാരിയായ ഇവർക്ക് മക്കളെപ്പോറ്റാനായി അടുത്തുള്ള ഡ്രൈവിങ് സ്കൂളിലെ കാറിെൻറ വളയം പിടിക്കേണ്ടിവന്നത്.
മാനസിക വെല്ലുവിളിയെത്തുടർന്ന് വെള്ളിമാടുകുന്ന് ജുവനൈൽഹോമിലാക്കിയ രണ്ടാമത്തെ മകൻ ഹബിലിനെ ഇടക്ക് വീട്ടിലേക്ക് പറഞ്ഞയച്ചപ്പോൾ അവൻ അക്രമാസക്തനായി ഇറങ്ങിപ്പോയി. ഡൽഹിയിലുൾെപ്പടെ അലഞ്ഞു തിരിഞ്ഞതിനു ശേഷമാണ് മകനെ തിരിച്ചുകിട്ടിയത്. എന്നിട്ടും അടങ്ങിയിരിക്കാൻ തയാറല്ലായിരുന്നു. വീട്ടിലടച്ചിട്ടാൽ ഇവൻ എന്തുചെയ്യുമെന്ന് പറയാനാവില്ല. ആഴ്ചകൾക്കുമുമ്പ് ഇറങ്ങിപ്പോയ ഇവനെ തൃശൂരിൽനിന്ന് അധികൃതർ വെള്ളിമാടുകുന്ന് സാമൂഹികനീതി കോംപ്ലക്സിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇവിടെ നിന്ന് കൂട്ടിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും കൊണ്ടുവന്നാൽത്തന്നെ ഇനിയും അവൻ ഇറങ്ങിപ്പോവുമെന്നറിയുന്നതുകൊണ്ട് എന്തുചെയ്യണമെന്ന ആശങ്കയിലാണ് ഈ മാതാവ്. ഹബിലിനെക്കൂടാതെ മറ്റു രണ്ടുമക്കളും ഭിന്നശേഷിയുള്ളവരാണ്. മാനസിക വെല്ലുവിളി നേരിടുന്ന ഭർത്താവാണെങ്കിൽ സ്വന്തം വീട്ടിലും. വഖഫ് ഭൂമിയായ തറവാട്ടുസ്വത്ത് വീതം വെക്കാനാവാത്തതിനാൽ സ്വന്തമായി ഒരു വീടുകെട്ടാൻ പോലും സാധിക്കാത്ത വിഷമത്തിലാണ് ആയിഷ.
മക്കളോടൊപ്പം സമാധാനത്തോടെ തലചായ്ക്കാനൊരു വീടിനുള്ള സ്ഥലമെങ്കിലും കിട്ടുന്നതിനായി മുട്ടാത്ത വാതിലുകളില്ല. രണ്ടുവർഷം മുമ്പ് ഡ്രൈവിങ് സ്കൂൾ തുടങ്ങാൻ സഹായിക്കാമെന്ന ഡോ. എം.കെ. മുനീർ എം.എൽ.എയുടെ വാഗ്ദാനം ഇതുവരെയും നടപ്പായില്ല. പ്രതിസന്ധികൾ ഒന്നിനുപിറകെ ഒന്നായി അലയടിക്കുമ്പോഴും ആയിഷയെന്ന മാതാവ് പ്രതീക്ഷയിലാണ്, എന്നെങ്കിലും തെൻറ പോരാട്ടത്തിന് ഫലം കാണുമെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.